തിരുവനന്തപുരം: പാവപ്പെട്ടവരുടെ ആശ്രയ കേന്ദ്രമായ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ദുരവസ്ഥക്കെതിരേ പ്രതികരണ വേദിയുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ ഓഫീസിലേക്ക് മാർച്ച് നടത്തി.
തലസ്ഥാന നഗരിയിലെ ആതുരാലയത്തിൽ ചികിത്സയ്ക്കായി എത്തുന്നവർക് ആവശ്യമായ ചികിത്സ ലഭിക്കുന്നില്ല. 14, 24, 27,28 വാർഡുകളിൽ പ്രവേശിപ്പിക്കുന്ന രോഗികളെ കട്ടിലിൽ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം പോലുമില്ല. ഈ ദുരവസ്ഥക്കെതിരെയാണ് പ്രതിഷേധവുമായി പ്രതികരണവേദി പ്രവർത്തകർ പ്രിൻസിപ്പൽ ഓഫീസിനു മുന്നിലെത്തിയത്.
ഒപിയിലും കാഷ്വാലിറ്റിയിലും ആവശ്യമായ ജീവനക്കാർ ഇല്ലാത്തതും രോഗികളെ വലയ്ക്കുന്നു. സർജറിക്കായി തെരഞ്ഞെടുക്കുന്ന രോഗികൾക്ക് സർജറി തീയതികൽ അനന്തമായി നീളുന്നു. പ്രാഥമിക സൗകര്യം നൽകാത്തതിനൊപ്പം കാരുണ്യ ബെനവലന്റ് ഫണ്ട് നിർത്തി രോഗികളെ ശിക്ഷിക്കുന്ന നടപടികളാണ് അധികൃതർ സ്വീകരിക്കുന്നതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത് വേദി ചെയർമാൻ എം.എ ലത്തീഫ് പറഞ്ഞു.
കാരുണ്യ പദ്ധതി പുനഃസ്ഥാപിക്കുന്നതിനു മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മെഡിക്കൽ കോളജ് ജംഗ്ഷനിൽ നിന്ന് പ്രകടനം ആരംഭിച്ചു. നേമം അഷ്കർ, എസ്. ശ്രീചന്ദ്, അൻസർ, അജയരാജ്, ശരത് ശൈലേശ്വരൻ, സഞ്ജു, ഷജിൻ മാടൻവിള, മോനിഷ്, ഭരത്, രാഹുൽ, ആകാശ്, ഷാനി, വിഷ്ണു എന്നിവർ പ്രസംഗിച്ചു.