തൊടുപുഴ: ഉപജില്ല ശാസ്ത്രമേളകൾക്ക് ദിവസങ്ങൾ മാത്രം അവശേഷിക്കെ സർക്കാർ പ്രഖ്യാപിച്ച മാനുവൽ പരിഷ്കരണം വിദ്യാർഥികളെയും സ്കൂൾ അധികൃതരെയും വെട്ടിലാക്കി. ശാസ്ത്രമേളകൾക്കായി കുട്ടികൾ പരിശീലനം നടത്തി വരുന്നതിനിടെയാണ് സർക്കാർ പല ഇനങ്ങളും റദ്ദുചെയ്ത് പുതിയ ഇനങ്ങൾ ഉൾപ്പെടുത്തി മാനുവൽ പരിഷ്കരിച്ചത്. ശാസ്ത്ര മേളകളിലെ ആകർഷകമായ ഇനങ്ങളായിരുന്നു ഇവയിൽ പലതും. പ്ലാസ്റ്റർ ഓഫ് പാരീസിലെ ശിൽപ നിർമാണം, ചന്ദനത്തിരി, പനയോല, തഴയോല, കുട നിർമാണം, വോളിബോൾ നെറ്റ്, ചോക്ക് നിർമാണം എന്നിവയാണ് ഹൈസ്കൂൾ വിഭാഗം ശാസ്ത്ര മേളയിൽ നിന്നും ഒഴിവാക്കിയ ഇനങ്ങൾ.
വിവിധ തരം കാരിബാഗുകളുടെ നിർമാണം, ഫൈബർ ഫാബ്രിക്കേഷൻ, നൂതനാശയ പ്രവർത്തന മോഡൽ, ലോഹത്തകിടിൽ ദ്വിമാന രൂപ ചിത്രണം, പോസ്റ്റർ ഡിസൈനിംഗ്, പോട്ടറി പെയിന്റിംഗ്, കമുകിന്റെ പോള കൊണ്ടുള്ള ഉത്പന്നങ്ങൾ, ചൂരൽ ഉത്പന്നങ്ങൾ എന്നിവയാണ് പുതുതായി എച്ച്എസ് വിഭാഗത്തിൽ ഉൾപ്പെടുത്തിയത്.
എൽപി, യുപി വിഭാഗത്തിൽ പനയോല കൊണ്ടുള്ള ഉത്പന്നങ്ങൾ, വോളിബോൾ നെറ്റ് നിർമാണം, ചോക്ക് നിർമാണം എന്നിവ ഒഴിവാക്കി. ഒറിഗാമി, പോട്ടറി പെയിന്റിംഗ്, പോസ്റ്റർ ഡിസൈനിംഗ് എന്നിവയാണ് കൂട്ടിച്ചേർത്ത ഇനങ്ങൾ.
ഓണാവധിക്കുമുന്പ് സ്കൂൾതല മത്സരങ്ങൾ നടത്തി ഉപജില്ലാ മേളകൾക്ക് തയാറായി നിൽക്കുന്ന കുട്ടികൾക്കാണ് സർക്കാർ ഇറക്കിയ പുതിയ ഉത്തരവ് തിരിച്ചടിയാകുന്നത്. അധ്യയന വർഷം ആരംഭിച്ചു നാലുമാസം പിന്നിടുന്പോഴാണ് പുതിയ നിർദേശങ്ങളെക്കുറിച്ച് സർക്കാർ ആലോചിക്കുന്നത്. ഒഴിവാക്കിയ ഇനങ്ങളിൽ വിദ്യാർഥികൾ പരിശീലനം പൂർത്തിയാക്കിയപ്പോഴാണ് ഇവ റദ്ദാക്കപ്പെട്ടത്. പുതിയ ഇനങ്ങളിൽ പലതുമാകട്ടെ കുട്ടികൾക്ക് കേട്ടുകേൾവി പോലും ഇല്ലാത്ത ഇനങ്ങളുമാണ്.
മേളകളിൽ വർഷങ്ങളായി നടന്നുവരുന്ന ഇനങ്ങൾ മാറ്റി പുതിയ ഇനങ്ങൾ കൊണ്ടുവരുന്പോൾ അതിനുവേണ്ട പരിശീലനം നേടാനുള്ള സമയം കുട്ടികൾക്ക് ലഭ്യമാക്കാൻ അധികൃതർ തയാറായില്ല. പുതിയ ഇനങ്ങളിൽ പരിശീലനം നൽകാൻ കഴിയുമോയെന്ന കാര്യത്തിൽ അധ്യാപകർക്കും സംശയമാണ്. അതിനാൽ വരുന്ന ഉപജില്ല, റവന്യു ജില്ലാ മേളകളിൽ പുതിയ ഇനങ്ങളിൽ മാറ്റുരയ്ക്കുന്നവരുടെ എണ്ണം കുറയാനും ഇതിടയാക്കിയേക്കും. ഈ വർഷത്തെ മേളകൾ പൂർത്തിയാക്കി അടുത്ത വർഷം മാനുവൽ പരിഷ്കരിച്ചിരുന്നെങ്കിൽ പ്രതിസന്ധി ഒഴിവാക്കാമായിരുന്നുവെന്നാണ് അധ്യാപകരും സംഘടനകളും പറയുന്നത്.
അശാസ്ത്രീയം: കെപിഎസ്ടിഎ
തൊടുപുഴ: സ്കൂൾ ശാസ്ത്രമേളകളിൽ കഴിഞ്ഞദിവസം പ്രഖ്യാപിച്ച മാനുവൽ പരിഷ്കരണ ഉത്തരവ് കുട്ടികളെ ദ്രോഹിക്കുന്നതും മേളകളെ തകർക്കുന്നതു മാണെന്ന് കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി ആരോപിച്ചു. വിദ്യാർഥികളെയും അധ്യാപകരെയും മാനിക്കാതെ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള സർക്കാർ ശ്രമങ്ങളുടെ തുടർച്ചയാണ് മാനുവൽ പരിഷ്കരണം.
പുതിയ ഉത്തരവ് അടിയന്തരമായി പിൻവലിക്കാൻ സർക്കാർ തയാറാവണമെന്നും വിദ്യാർഥികളെയും, അധ്യാപകരെയും ദ്രോഹിക്കുന്ന നിലപാടുകൾ തിരുത്താൻ സർക്കാർ തയാറായില്ലെങ്കിൽ ശക്തമായ സമരങ്ങളുമായി മുന്നോട്ടു വരുമെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു. ജില്ലാ പ്രസിഡന്റ് വി.കെ.ആറ്റ്ലി അധ്യക്ഷത വഹിച്ചു സംസ്ഥാന സെക്രട്ടറി പി.എം. നാസർ, കെ.സുരേഷ് കുമാർ, ബിജോയ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.