മാടപ്പള്ളി: ഭാവി വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ഒരു തുണ്ടു ഭൂമി പോലും വിട്ടു നല്കാന് കഴിയില്ലെന്ന് ദക്ഷിണ റെയില്‍വേ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച സില്‍വര്‍ലൈന്‍ പദ്ധതി സ്വയമേവ അസാധുവാണെന്നും ചാപിള്ളയായ ഈ പദ്ധതി നടപ്പാക്കാന്‍ കേരള ജനത അനുവദിക്കില്ലെന്നും കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് ജോസഫ് എം. പുതുശേരി.
സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരേ കെ-റെയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി മാടപ്പള്ളി വെങ്കോട്ട റീത്തുപള്ളി ജംഗ്ഷനിലെ സ്ഥിരം സമരപ്പന്തലില്‍ നടത്തിവരുന്ന സമരത്തിന്റെ 800 ദിവസത്തെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂമി ലഭിക്കില്ലെന്നു വന്നതോടെ പദ്ധതിയുടെ രൂപരേഖ തന്നെ അപ്രസക്തമായെന്നും എന്നിട്ടും അതിനുവേണ്ടി വാദിക്കുന്നതിനു പിന്നിൽ സര്‍ക്കാരിന് ഗൂഢ ലക്ഷ്യമുണ്ടെന്നും പുതുശേരി കൂട്ടിച്ചേര്‍ത്തു.
സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ലാ ചെയര്മാന് ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കുഞ്ഞുകോശി പോള്‍, വി.ജെ. ലാലി, മിനി കെ. ഫിലിപ്പ്, മുരുകേഷ് നടയ്ക്കന്, ബാബു കുരീത്ര, ജസ്റ്റിന് ബ്രൂസ്, സൈനാ തോമസ്, ജോര്‍ജുകുട്ടി കൊഴുപ്പക്കളം, മേരിക്കുട്ടി ജോസഫ്, ജോയിച്ചന്‍ കാലായില്‍,
സബീഷ് നെടുംപറമ്പില്‍, എ.ടി.വര്‍ഗീസ്, ലാലിച്ചന്‍ മറ്റത്തില്‍, കെ.എസ്. ശശികല, അപ്പിച്ചന്‍ എഴുത്തുപള്ളി, ഷിനോ ഓലിക്കര, ജിജി ഇയ്യാലില്‍, ജോണിക്കുട്ടി പുന്നശേരില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.