തടസപ്പെട്ടത് മുപ്പതിനായിരത്തിലധികം വൈദ്യുതി കണക്ഷനുകൾ
പത്തനംതിട്ട: കാറ്റ് ആഞ്ഞുവീശി; പ്രാഥമിക കണക്കിൽ കെഎസ്ഇബിക്ക് അഞ്ചു ലക്ഷം രൂപയുടെ നഷ്ടം. മുപ്പതിനായിരത്തോളം വൈദ്യുതി കണക്ഷനുകളാണ് ജില്ലയിൽ തടസപ്പെട്ടത്. ജില്ലയിലെ എല്ലാ സെക്ഷൻ ഓഫീസ് പരിധിയിലും വൈദ്യുതി വിതരണം തടസപ്പെട്ടതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ലഭിച്ചിട്ടുള്ളത്. തിങ്കളാഴ്ച വൈകുന്നേരം മഴയ്ക്കൊപ്പം ആഞ്ഞുവീശിയ കാറ്റാണ് വ്യാപക നാശം വരുത്തിയത്.
പ്രാഥമിക കണക്കിൽ ഇരുപത്തഞ്ച് 11 കെവി പോസ്റ്റുകളും അന്‍പതോളം ലോ ടെൻഷൻ പോസ്റ്റുകളും തകരാറിലായി. കുമ്പഴ, വടശേരിക്കര, വകയാർ, സീതത്തോട്, തിരുവല്ല, മല്ലപ്പള്ളി പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ തകരാറുകൾ.
വൈദ്യുത ലൈനുകൾ പലയിടത്തും പൊട്ടി നിലത്തു വീണതോടെ അപകടങ്ങൾ ഒഴിവാക്കാനായി ഫീഡറുകൾ ഓഫ് ചെയ്തിരുന്നു. തകരാറുകളിലായ ഫീഡറുകളിലേക്കുള്ള വൈദ്യുതി വിതരണം തിങ്കളാഴ്ച രാത്രി മുതല്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തു. തടസങ്ങൾ ഉള്ള ഫീഡറുകളിൽ ബദൽ ക്രമീകരണത്തിലൂടെ വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നുണ്ട്.
സാധാരണ നിലയിലാകാൻ ദിവസങ്ങളെടുക്കും
വൈദ്യുതി വിതരണം സാധാരണ നിലയിലാകാൻ ദിവസങ്ങളെടുക്കും. മരങ്ങള്‍ കടപുഴകിയും ശിഖരങ്ങള്‍ ഒടിഞ്ഞുവീണുമാണ് കൂടുതല്‍ നഷ്ടമുണ്ടായത്. വൈദ്യുത പോസ്റ്റുകളും ലൈനുകളും വ്യാപകമായി തകര്‍ന്നു. വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കുമുള്ള പോസ്റ്റുകൾക്കും വൈദ്യുത ലൈനുകൾക്കും വ്യാപകമായ നഷ്ടമുണ്ട്.
പത്തനംതിട്ട, കുമ്പഴ, റാന്നി, വടശേരിക്കര, സീതത്തോട്, മല്ലപ്പള്ളി, തിരുമൂലപുരം, പന്തളം, തട്ട, ചെന്നീര്‍ക്കര, പുല്ലാട് ഭാഗങ്ങളില്‍ ശക്തമായ കാറ്റില്‍ വ്യാപകമായി മരങ്ങള്‍ കടപുഴകി. ഇവിടങ്ങളിലെല്ലാം വൈദ്യുതി വിതരണം തകരാറിലാണ്.തകരാറിലായ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാന്‍ ഏറെ സമയം വേണ്ടിവരുമെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.
പൊതു ലൈനുകളും പോസ്റ്റുകളും നന്നാക്കുന്ന ജോലിയാണ് ഇന്നലെ നടന്നത്. ഓവർസീയർമാരും ലൈൻമാന്മാരും ഇന്നലെ നിരത്തുകളിലായിരുന്നു. പലയിടത്തും തകരാറുകൾ പരിഹരിക്കാൻ ദിവസങ്ങൾ വേണ്ടിവരും. വ്യക്തിഗത പരാതികൾ തത്കാലം മാറ്റിവച്ച് പൊതു പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമം. സെക്ഷൻ ഓഫീസുകളിൽ നൂറുകണക്കിനു പരാതികളാണ് കുമിയുന്നത്.
വൈദ്യുത പോസ്റ്റുകള്‍ മാറ്റിയിടേണ്ടതടക്കമുള്ള ജോലികള്‍ പലയിടത്തും നടത്താനുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പലയിടത്തും വൈദ്യുതി വിതരണം തകരാറിലാണ്. തുടര്‍ച്ചയായ വൈദ്യുതി മുടക്കം ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ടുകള്‍ വര്‍ധിപ്പിച്ചു. വ്യാപാര മേഖലയും പ്രതിസന്ധിയിലായി.
ടച്ചിംഗ് വെട്ട് നടന്നെന്ന് രേഖകൾ, ആദ്യ മഴയിലേ മരങ്ങൾ നിലംപൊത്തി
മഴക്കാലത്തിനു മുന്‍പായി ടച്ചിംഗ് വെട്ട് ജോലികൾക്കുവേണ്ടി കെഎസ്ഇബി വൻതുക ചെലവഴിക്കാറുണ്ട്. കരാർ നൽകിയാണ് ഈ ജോലികൾ നടത്തുന്നത്. വൈദ്യുത ലൈനിലേക്ക് ഒടിഞ്ഞുവീഴാൻ സാധ്യതയുള്ള വൃക്ഷശിഖരങ്ങൾ മുറിച്ചുമാറ്റുന്ന ജോലിയാണിത്.
വൈദ്യുതിവിതരണം നിർത്തിവച്ചാണ് ദിവസങ്ങൾ നീളുന്ന ടച്ചിംഗ് വെട്ട് ജോലികൾ നടത്തുന്നത്. ഇതു പൂർത്തീകരിച്ചാൽ മഴക്കാലത്തെ വൈദ്യുതി തടസങ്ങൾ ഒരുപരിധിവരെ ഒഴിവാക്കാനാകുമെന്നാണ് നിഗമനം. എന്നാൽ ഇത്തവണ ആദ്യമഴയിൽ ത്തന്നെ കെഎസ്ഇബി ലൈനുകളിലേക്കു മരങ്ങൾ ഒടിഞ്ഞുവീഴുകയായിരുന്നു.
പുല്ലാട് മേഖലയിലും വ്യാപക നഷ്ടം
കോഴഞ്ചേരി: കോഴഞ്ചേരി, പുല്ലാട് മേഖലയിലും കാറ്റിൽ വ്യാപക നഷ്ടം. കുമ്പനാട് ഇലക്ടിക്കല്‍ സെക്ഷന്‍ പരിധിയില്‍ നിരവധി വൈദ്യുതപോസ്റ്റുകള്‍ നിലംപൊത്തി. കോയിപ്രം പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ ഓവനാലില്പടി ഭാഗത്ത് നിരവധി പോസ്റ്ുളാണ് തകര്‍ന്നത്. പഞ്ചായത്ത് പരിധിയിൽ തകരാറിലായ വൈദ്യുതി വിതരണം പലയിടത്തും പുനഃസ്ഥാപിച്ചിട്ടില്ല. കൃഷി നാശവും ഉണ്ടായിട്ടുണ്ട്.
മുന്നറിയിപ്പുമായി കെഎസ്ഇബി; കൺട്രോൾ റൂമുകൾ സജ്ജം
പത്തനംതിട്ട: കാറ്റും മഴയും ശക്തമാകുമ്പോള്‍ വൈദ്യുത കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കണക്കിലെടുത്ത് മുന്നറിയിപ്പുമായി കെഎസ്ഇബി. ഇത്തരത്തില്‍ ഏതെങ്കിലും അപകടം ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ തന്നെ കെഎസ്ഇബിയുടെ 1912 എന്ന കണ്ട്രോള് റൂമിലോ 1077 എന്ന നമ്പറില്‍ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ കണ്ട്രോള് റൂമിലോ വിവരം അറിയിക്കാനാണ് നിർദേശം.
തകരാര്‍ പരിഹരിക്കുന്ന ജോലികള്‍ കാറ്റ് തുടരുന്ന ഘട്ടത്തില്‍ ഒഴിവാക്കുകയും കാറ്റും മഴയും അവസാനിച്ച ശേഷം മാത്രം നടത്തുകയും ചെയ്യണം. പൊതുജനങ്ങള്‍ നേരിട്ടിറങ്ങി ഇത്തരം വൈദ്യുത ലൈൻ ജോലികൾ ചെയ്യരുതെന്നും നിർദേശമുണ്ട്.
പത്രം, പാല് വിതരണക്കാര്‍ പോലെ പുലർച്ചെ ജോലിക്ക് ഇറങ്ങുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുത ലൈന്‍ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കാന്‍ ശ്രമിക്കണം. എന്തെങ്കിലും അപകടം സംശയിക്കുന്നപക്ഷം കണ്ട്രോള് റൂമില്‍ അറിയിച്ച് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി മാത്രം മുന്നോട്ട് പോകണം.
കൃഷിയിടങ്ങളില്‍ കൂടി കടന്നുപോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുന്‍പ് ഉറപ്പ് വരുത്തുക. നിര്‍മാണ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ കാറ്റും മഴയും ശക്തമാകുമ്പോള്‍ ജോലി നിര്‍ത്തിവച്ച് സുരക്ഷിതമായ ഇടത്തേക്ക് മാറി നില്‍ക്കണം.