പത്തനംതിട്ട: സുബല പാർക്ക് നിർമാണത്തിൽനിന്ന് നിർമിതി കേന്ദ്രയും പിൻമാറിയതോടെ പദ്ധതിയിൽ വീണ്ടും അനിശ്ചിതത്വം. മൂന്ന് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച പദ്ധതി ഇപ്പോഴും പാതിവഴിയിൽ തന്നെയാണ്. പട്ടികജാതി വകുപ്പിന്റെ ചുമതലയിൽ പത്തനംതിട്ട മേലെവെട്ടിപ്പുറത്ത് 1995-ലാണ് പദ്ധതി ആരംഭിച്ചത്.
2021-ൽ സുബല പാർക്കിന്റെ ഒന്നാംഘട്ട പണികൾ പൂർത്തിയാക്കി തുറന്നു നൽകിയെങ്കിലും അധികം താമസിയാതെ വീണ്ടും അടച്ചു. പൊതുപരിപാടികൾക്കും വിവാഹങ്ങൾക്കും ഓഡിറ്റോറിയം ഉപയോഗിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിനാവശ്യമായ ഫർണിച്ചറിനും സെക്യൂരിറ്റിക്കും സിസിടിവിക്കുമൊക്കെയായി 30 ലക്ഷം രൂപയുടെ പദ്ധതി പട്ടികജാതി വകുപ്പ് സർക്കാരിന് സമർപ്പിച്ചെങ്കിലും അനുമതി ലഭിച്ചില്ല.
പട്ടികജാതി വിഭാഗത്തിലെ വനിതകൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് വെട്ടിപ്രത്ത് സുബല ടൂറിസം പദ്ധതി വിഭാവനം ചെയ്തത്. ലക്ഷങ്ങൾ ചെലവാക്കി വിശാലമായ സ്ഥലസൗകര്യങ്ങളും കെട്ടിടങ്ങളും ഒരുക്കി. പക്ഷേ പിന്നീട് അധികൃതർ തിരിഞ്ഞുനോക്കാതായി. പദ്ധതി ആരംഭിക്കാൻ പലതവണ ശ്രമങ്ങൾ ഉണ്ടായെങ്കിലും നടന്നില്ല. മൂന്ന് ഘട്ടങ്ങളായി പദ്ധതി നടപ്പാക്കാനാണ് വിഭാവനം ചെയ്തിരുന്നത്. ഒന്നാംഘട്ട പണികളാണ് ഇതേവരെ നടപ്പായത്. പട്ടികജാതി വികസന വകുപ്പ് പദ്ധതി തയാറാക്കുമ്പോൾ 4.5 കോടിയായിരുന്നു ചെലവ്. 2.94 കോടി രൂപ ഒന്നാംഘട്ടത്തിൽ ചെലവഴിച്ചു.
നവീകരണത്തിനു വേണ്ടത് 70 ലക്ഷം
നിർമിതി കേന്ദ്രം തുടർനിർമാണം ഏറ്റെടുക്കണമെന്ന് അഭ്യർഥിച്ച് പട്ടികജാതി വകുപ്പ് സർക്കാരിന്റെ അനുമതി തേടിയിരുന്നു. 70 ലക്ഷം രൂപയുടെ നവീകരണമാണ് സുബലാപാർക്കിൽ നടത്തേണ്ടത്.
എന്നാൽ 15 ലക്ഷത്തിൽ കൂടുതൽ തുക വരുന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കില്ലെന്ന് നിർമിതി കേന്ദ്രം അറിയിച്ചതോടെ പദ്ധതി തടസപ്പെടുകയായിരുന്നു.ഗേറ്റ് വേ, കൺവൻഷൻ സെന്റർ, കിച്ചൺ ബ്ലോക്ക്, ഡ്രെയിനേജ്, കോഫി ഏരിയ, കുളം നവീകരണം, ബോട്ടിംഗ്, എക്സിബിഷൻ സ്പേസ്, കംഫർട്ട് സ്റ്റേഷൻ, ഷട്ടിൽ കോർട്ട്, കുളം സംരക്ഷണ പ്രവർത്തനങ്ങൾ, തിയേറ്റർ, ഗെയിമിംഗ് ബ്ലോക്ക്, ഗ്രീൻ റൂം, കുട്ടികളുടെ പാർക്ക്, പൂന്തോട്ടം, ചുറ്റുമതിൽ എന്നിവയാണ് നവീകരണ പദ്ധതിയിൽ ഉൾപ്പെടുന്നത്.