ശ്രീകണ്ഠപുരം: മടമ്പം, മൈക്കിൾഗിരി മേഖലയിൽ ആഞ്ഞടിച്ച മിന്നൽ ചുഴലിയിൽ നിരവധി വീടുകൾക്ക് വ്യാപകനാശം. മൈക്കിൾഗിരിയിൽ അഞ്ചു വീടുകൾക്ക് നാശം. ഒരുവീടിന്റെ മേൽക്കൂര പൂർണമായും തകർന്നു. ചില വീടുകളുടെ മേൽക്കൂരകൾ ഭാഗികമായി തകർന്നിട്ടുണ്ട്. ഇന്നലെ പുലർച്ചെ നാലോടെയാണ് മിന്നൽ ചുഴലിവീശിയത്. കരിമ്പിൽ വിൻസെന്റ് എന്നയാളുടെ വീടിന്റെ മേൽക്കൂരയാണ് പൂർണമായും തകർന്നത്.
കൂടാതെ പുതുശേരി ചാക്കോ, പുതുശേരി അരുൺ, ഷിജോ കരിമ്പിൽ തുടങ്ങിയവരുടെ വീടിന്റെ മേൽക്കൂരയും ഭാഗികമായി തകർന്നിട്ടുണ്ട്. കഞ്ഞിലേരിയിൽ പ്രകാശൻ പുരൽപ്പുരയിലിന്റെ വീടിന്റെ മുകൾ ഭാഗത്തേക്ക് തേക്കു മരം കടപുഴകി വീണ് ആസ്ബസ്റ്റോസ് തകർന്നു. മടമ്പത്തുള്ള ഷൈജു രാമച്ചനാട്ടിന്റെ മരം വീണ് വീട് ഭാഗികമായി തകർന്നു.
റബറും മരക്കൊമ്പുകളും മറ്റും പലയിടത്തും കാറ്റിൽ പൊട്ടിവീണിട്ടുണ്ട്. പുലർച്ചെ പലരും ഉറക്കമുണർന്നത് ചുഴലി വരുത്തിയ നാശനഷ്ടങ്ങൾ അറിഞ്ഞാണ്. ശ്രീകണ്ഠപുരം നഗരസഭയിലും വില്ലേജ് ഓഫീസറെയും വിവരമറിയിച്ചിട്ടുണ്ട്. പ്രദേശത്ത് മഴ കുറവായിരുന്നു.
ചപ്പാരപ്പടവ്: നാലുദിവസമായി തുടരുന്ന ശക്തമായ കാറ്റിൽ പൊറുതി മുട്ടി മലയോരം. ശനിയാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ചപ്പാരപ്പടവ് പഞ്ചായത്തിലെ കൂവേരി, കാക്കടവ്, മുല്ലമംഗലം, ഐവളപ്പ്, നാടുകാണി ഫാം റോഡ് ഭാഗങ്ങളിൽ നിരവധി മരങ്ങളാണ് കടപുഴകിയത്. വൈദ്യുത ലൈനുകളും തകർന്നു. മുല്ലമംഗലം ചിറ്റയിൽ മാധവിയുടെ റബർ പുരയുടെ ഷീറ്റും പുന്നക്കര പ്രദീപന്റെ വീടിന്റെ ഷീറ്റും കാറ്റിൽ പറന്ന് പോയി.
കാറ്റുവീശിയ പ്രദേശങ്ങളിലെ നിരവധി റബർ, തേക്ക്, തെങ്ങ്, പ്ലാവ് എന്നിവ നിലം പൊത്തി. കാക്കാമണി ബാലൻ, കൊഴുവുമ്മൽ സന്ദീപൻ, കരിക്കൻ രമേശൻ, മൊത്തങ്ങ സുരേന്ദ്രൻ, കാക്കാമണി ബിന്ദുവിൻ, കെ.വി. ശോഭന, കാക്കാമണി നാരായണൻ എന്നിവർക്കാണ് നാശനഷ്ടമുണ്ടായത്. ഈ പ്രദേശങ്ങളിലെ വൈദ്യുത വിതരണവും നിലച്ചു. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തി.