ചെമ്പേരി: ഉത്തര മലബാറിലെ ആദ്യകാല ക്രൈസ്തവ ആരാധനാലയങ്ങളിലൊന്നായ ചെമ്പേരി ലൂർദ് മാതാ ഫൊറോന പള്ളിയെ ഫ്രാൻസിസ് മാർപാപ്പ ബസിലിക്കയായി ഉയർത്തിയതിന്റെ ഔപചാരികമായ പ്രഖ്യാപനം ഓഗസ്റ്റ് 14 ന് നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് ബസിലിക്ക പ്രഖ്യാപനത്തിനും പൊന്തിഫിക്കൽ കുർബാനയ്ക്കും മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിക്കും.
മാർ ജോസഫ് പാംപ്ലാനി, മാർ ജോർജ് ഞറളക്കാട്ട്, മാർ ജോർജ് വലിയമറ്റം, ബിഷപ് ഡോ.വർഗീസ് ചക്കാലയ്ക്കൽ, ബിഷപ് ഡോ.അലക്സ് വടക്കുംതല, മാർ ലോറൻസ് മുക്കുഴി, മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പൊരുന്നേടം, ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത, മാർ ജോസഫ് പണ്ടാരശേരിൽ, മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, മാർ ജോസഫ് അരുമച്ചാടത്ത്, മാർ അലക്സ് താരാമംഗലം എന്നിവർ സഹകാർമികത്വം വഹിക്കും. രൂപത ചാൻസലർ റവ.ഡോ. ജോസഫ് മുട്ടത്തുകുന്നേൽ, ഫിനാൻസ് ഓഫീസർ റവ.ഡോ. ജോസഫ് കക്കരമറ്റത്തിൽ എന്നിവർ ഡിക്രി വായിക്കും.
15ന് രാവിലെ 9.30ന് നന്ദിപ്രകാശന പ്രാർഥനാചടങ്ങുകൾക്ക് മാർ ലോറൻസ് മുക്കുഴി മുഖ്യ കാർമികനായിരിക്കുമെന്ന് ബസിലിക്ക റെക്ടർ റവ. ഡോ.ജോർജ് കാഞ്ഞിരക്കാട്ട് അറിയിച്ചു. ഇതിന്റെ മുന്നോടിയായി നവീകരിച്ച പള്ളിയുടെ ആശീർവാദകർമം 11ന് രാവിലെ ഒന്പതിന് ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി നിർവഹിക്കും. വികാരി ജനറാൾമാരായ മോൺ. ആന്റണി മുതുകുന്നേൽ, മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ, ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിലെ വൈദികരും സഹകാർമികരായിരിക്കും. 12 നും 13 നും ജാഗരണ പ്രാർഥന നടത്തും.
14ന് ബസിലിക്ക സമർപ്പണത്തിനുശേഷം നടക്കുന്ന പൊതുസമ്മേളനം മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ മുഖ്യപ്രഭാഷണം നടത്തും. തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും. മന്ത്രി റോഷി അഗസ്റ്റിൻ, ആർച്ച്ബിഷപ് എമിരിറ്റസുമാരായ മാർ ജോർജ് ഞറളക്കാട്ട്, മാർ ജോർജ് വലിയമറ്റം, മാർ ലോറൻസ് മുക്കുഴി, ജോസഫ് മാർ തോമസ് മെത്രാപ്പൊലീത്ത, കെ. സുധാകരൻ എംപി, എംഎൽഎമാരായ സജീവ് ജോസഫ്, സണ്ണി ജോസഫ്, ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി, പാരിഷ് കോ-ഓർഡിനേറ്റർ സുനിൽ, ഫാ. ജോർജ് കാഞ്ഞിരക്കാട്ട്, ഫാ. ആന്റണി മുതുകുന്നേൽ എന്നിവർ പ്രസംഗിക്കും.