പെരുമ്പടവ്: ഇന്നലെ പുലർച്ചെ 5.15 ഓടുകൂടി ഉണ്ടായ ശക്തമായ കാറ്റിൽ വിമലശേരി, എരുവാട്ടി, കല്യാണപുരം, നടുവിൽ, വായാട്ടുപറമ്പ് ഭാഗങ്ങളിൽ വൻ നാശനഷ്ടം. പല സ്ഥലങ്ങളിലും മരങ്ങൾ വീണ് ഗ്രാമീണ റോഡുകളിൽ ഗതാഗതം തടസപ്പെട്ടു. മരങ്ങൾ വൈദ്യുത കമ്പികളിലേക്ക് വീണ് നിരവധി തൂണുകളും ഒടിഞ്ഞിട്ടുണ്ട്. മലയോരമേഖലകൾ ദിവസങ്ങളായി വൈദ്യുതി മുടക്കത്തിലാണ്. വിമലശേരിയിൽ സെന്റ് മേരീസ് പള്ളിയുടെ പാരിഷ് ഹാളിന്റെ മുകളിലേക്ക് വലിയ മരം വീണ് മേൽക്കൂരയ്ക്ക് നാശനഷ്ടം സംഭവിച്ചു.
നടുവിൽ പടിഞ്ഞാറ്-പൂങ്ങോട് റോഡിൽ മൂന്നിടങ്ങളിൽ വൈദ്യുതി ലൈനിനു മുകളിൽ മരം വീണ് തൂണുകൾ ഒടിഞ്ഞു. ശക്തമായ കാറ്റിൽ പെരുവാമ്പയിലെ എസ്. മണിവർണന്റെ വീടിന് മുകളിൽ മരം വീണ് സാരമായ കേടുപാടുകൾ സംഭവിച്ചു.
വിമലശേരിയിൽ കിളിച്ചുണ്ടൻമാക്കൽ ബേബിച്ചന്റെ വീടിന് സമീപത്ത് നിന്ന തേക്ക്, പ്ലാവ് എന്നിവ കടപുഴകി വീടിന് മുകളിൽ വീണു. പുത്തൻപുരയ്ക്കൽ തോമസിന്റെ വിറകുപുരയ്ക്ക് മുകളിൽ പ്ലാവ് ഒടിഞ്ഞു വിണ് നാശനഷ്ടം സംഭവിച്ചു. തോമസിന്റെ തന്നെ തേക്കു മരങ്ങൾ ഒടിഞ്ഞ് പുത്തൻപുരയ്ക്കൽ മാത്തച്ചന്റെ വീട്ടിലേക്കുള്ള ലൈൻ കമ്പിയും വൈദ്യുതി തൂണും ഒടിഞ്ഞു.
വിമലശേരി എഫ്സി കോൺവന്റ്, സെന്റ് മേരീസ് പള്ളി എന്നിവയുടെ വൻ മരങ്ങൾ കടപുഴകി. വിമലശേരിയിലെ കെ.ജെ. ടോമി, പുത്തൻപുര സണ്ണി, പുത്തൻപുര ബേബി, കിളിച്ചുണ്ടൻമാക്കൽ ജോസ്, പുത്തൻപുര സുനിൽ എന്നിവരുടെ കടുക്ക, തേക്ക്, പ്ലാവ്, വാഴകൃഷി എന്നിവയ്ക്ക് നാശം സംഭവിച്ചു.
കുളങ്ങരമുറിയിൽ ജോയി, പൈക്കര തങ്കച്ചൻ, പൈക്കര റീന, പുല്ലപള്ളി സജി, കൂടപ്പാട്ട് വൽസമ്മ, കല്ലുകുളം ബേബി എന്നിവരുടെ കാർഷിക വിളക്കൾക്കും നാശം സംഭവിച്ചു. നാശനഷ്ടം സംഭവിച്ച സ്ഥലങ്ങളിൽ വിമലശേരി ഇടവക വികാരി ഫാ. ജോസഫ് കൊട്ടാരത്തിൽ, പഞ്ചായത്തംഗം റെജി എന്നിവരുടെ നേതൃത്വത്തിൽ മരങ്ങൾ മുറിച്ചുമാറ്റി രക്ഷാപ്രവർത്തനങ്ങൾ നടത്തി. പെരുമ്പടവ് കല്യാണപുരത്ത് ചെമ്പനാനി സനീഷ്, പാറത്തറ ജയിംസ്, പാറത്തറ ജോഷി, കൊച്ചിത്തറ ജോസ് എന്നിവർക്കും വലിയ നാശനഷ്ടം സംഭവിച്ചു. ഇവരുടെ ടാപ്പിംഗ് ചെയ്യുന്ന നിരവധി റബർ മരങ്ങൾ നിലം പതിച്ചു. കൊച്ചിത്തറ ഷിജോയുടെ വീടിനു മുകളിലേക്ക് തെങ്ങ് മറിഞ്ഞു വീണു.
ആലക്കോട്: ഇന്നലെ പുലർച്ചെ ഉണ്ടായ ചുഴലിക്കാറ്റിൽ ആലക്കോട്, ഉദയഗിരി, പഞ്ചായത്തുകളിൽ വ്യാപകനാശമാണ് ഉണ്ടായത്. മരങ്ങൾ വീണ് നിരവധി വീടുകൾക്ക് നാശനഷ്ടം നേരിട്ടു. വാഹനഗതാഗതവും വൈദ്യുതി വിതരണവും പലയിടത്തും നിലച്ചു. തളിപ്പറമ്പ്-കുർഗ് ടിസിബി റോഡിൽ കാർത്തികപുരം ടൗണിൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തായി ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു പോസ്റ്റ് തകരുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. പുലർച്ചെ പുറപ്പെടുന്ന പാല-പൊൻകുന്നം കെഎസ്ആർടിസി ബസ് അപകടത്തിൽ നിന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
കുട്ടാപറമ്പ് കുരിടിക്കൊല്ലിയിൽ മാത്യുവിന്റെ വീടിന് മുകളിലേക്ക് മരം വീണു. വായാട്ടുപറമ്പ് കവല- സ്കൂൾ റോഡിലേക്ക് കൂറ്റൻമരം വീണ് ഗതാഗതം സ്തംഭിച്ചു. ഫയർഫോഴ്സ് എത്തി മരം മുറിച്ച് നീക്കി. പ്രാപ്പൊയിൽ മൂന്നാംകുന്ന് രയറോം റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. നാട്ടുകാരുടെ നേതൃത്വത്തിൽ മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. മണക്കടവ്, ഉദയഗിരി, ചീക്കാട്, അരിവിളഞ്ഞപൊയിൽ, പൂവൻചാൽ, കുട്ടാപറമ്പ്, അരങ്ങം, കാപ്പിമല, ഒറ്റതൈ, നെല്ലിപ്പാറ, പരപ്പ, തേർത്തല്ലി പ്രദേശങ്ങളിൽ കൃഷികൾക്ക് വ്യാപക നാശനഷ്ടമുണ്ടായി
കാർത്തികപുരം: ശക്തമായ കാറ്റിലും മഴയിലും തെങ്ങുവീണ് വീട് തകര്‍ന്നു. ഉദയഗിരി കവുങ്ങുംതണ്ണിയിലെ പൊന്നി തോയന്റെ വീടാണ് തകര്‍ന്നത്. വ്യാഴം രാത്രിയിലായിരുന്നു അപകടം. പൊന്നി ഉള്‍പ്പടെ കുടുംബാംഗങ്ങള്‍ വീട്ടിനുള്ളില്‍ ഉണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ വീട് സന്ദര്‍ശിച്ചു.