കണ്ണൂർ: ജില്ലയിൽ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. വ്യാഴാഴ്ച അർധരാത്രിയോടെ പെയ്ത കനത്ത മഴയിലും കാറ്റിലും കടകൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. മരങ്ങൾ കടപുഴകി വീണ് ഗതാഗത തടസവും ഉണ്ടായി. തെക്കി ബസാർ, കക്കാട് റോഡ്, മഞ്ചപ്പാലം, ചിറക്കൽ പഞ്ചായത്തിലെ ബാലൻ കിണർ, കീരിയാട്, പുഴാതി എന്നിവടങ്ങളിലാണ് നാശനഷ്ടം സംഭവിച്ചത്.
തെക്കി ബസാറിൽ നിർത്തിയിട്ട ബസിന്റെ മുകളിൽ കടയുടെ ഷീറ്റ് തകർന്നു വീണു. കണ്ണൂർ നഗരത്തിൽ മഞ്ചപ്പാലത്തും ചാലാടും മരങ്ങൾ വീണ് വൈദ്യുത തൂണുകൾ തകർന്നു. മഞ്ചപ്പാലത്തെ സുജിത്ത് കുമാറിന്റെ വീട്ടിലേക്ക് തൊട്ടടുത്ത വീട്ടിലെ മരം വീണ് ചെറിയ നാശനഷ്ടങ്ങൾ സംഭവിച്ചു. മഞ്ചപ്പാലത്ത് വൈദ്യുത തൂൺ വീണ് കെ.നാണു സ്മാരക മന്ദിരത്തിന്റെ ഷീറ്റുകൾ തകർന്ന നിലയിലാണ്.
ടെന്നീസ് കോർട്ട്, പയ്യാമ്പലം, ഓലച്ചേരി കാവ് എന്നീ ഭാഗങ്ങളിലും മരം വീണ് നാശനഷ്ടങ്ങളുണ്ടായി. ചിറക്കൽ പഞ്ചായത്തിൽ ബാലൻ കിണർ, കീരിയാട്, പുഴാതി ഭാഗങ്ങളിൽ വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. ബാലൻ കിണർ അംഗൻവാടിക്ക് സമീപത്തെ ബാലമുരളിയുടെ വീടിന്റെ മേൽക്കൂര മരം വീണ് തകർന്നു. ആർക്കും പരിക്കില്ല. സമീപത്തെ ചെന്ന്യൻ സുബൈദ, പ്രേമലേഖ, കണ്ടമ്പേത്ത് ശ്രീജ, കീച്ചിപ്പുറത്ത് ശാന്തഎന്നിവരുടെ വീടിന് മുകളിലേക്കും മരം വീണു. കാട്ടാമ്പള്ളി, കൊളച്ചേരി, കുമാരൻ പീടിക, നെല്ലിക്കപ്പാലം, ചെക്കിക്കുളം ഭാഗങ്ങളിലും കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമുണ്ടായി.
ഇരിട്ടി: ഉളിക്കൽ പഞ്ചായത്തിലെ തേർമല പരിക്കളം മേഖലയിൽ ഏക്കർ കണക്കിന് കൃഷിയിടം നശിച്ചു. പരിക്കളത്തും തില്ലങ്കേരിയിലും മരം വീണ് മൂന്നു വീടുകൾ പൂർണമായും തകർന്നു. പരിക്കളത്തെ ചൈത്രം ജാനകിയമ്മ, തില്ലങ്കേരിയിലെ പുറകിലോട് അത്തിക്കൽ സതി എന്നിവരുടെ വീടുകളാണ് പൂർണമായും തകർന്നത്. മലയോരത്ത് 110 വീടുകൾ ഭാഗികമായി തകർന്നു. നുച്യാട് വില്ലേജിൽ -16 , വെള്ളർവള്ളി- മൂന്ന്, കീഴുർ- ഒന്ന്, കൊട്ടിയൂർ-മൂന്ന്, പായം- ഒന്ന്, കല്യാട് - ഏഴ്, വയത്തൂർ - 10, പഴശി - നാല്, കൊളാരി - ഒന്പത്, തില്ലങ്കേരി - ഏഴ്, മുഴക്കുന്ന് - അഞ്ച്, കണിച്ചാർ -ഏഴ്, മണത്തണ - 16, ആറളം- ഒന്പത് , വിളമന - രണ്ട്, കരിക്കോട്ടക്കരി - രണ്ട്, കേളകം - അഞ്ച് എന്നിങ്ങനെയാണ് വീടുകൾ ഭാഗികമായി തകർന്നത്. കരിക്കോട്ടക്കരി വലിയപറമ്പുംകരി വാർഡിൽ പരുവുംമേൽ മേരി പോളിന്റെ വീട് മരം വീണ് തകർന്നു. പിഞ്ചു കുഞ്ഞുമായി മേരി കസാരയിൽ ഇരിക്കുന്പോഴായിരുന്നു മരം വീണത്. ശബ്ദം കേട്ട ഉടനെ കുഞ്ഞിനെയുമെടുത്ത് പുറത്തേക്കോടിയതിനാലാണ് രക്ഷപ്പെട്ടത്.
മേരി ഇരുന്നിരുന്ന കസേര അപകടത്തെ തുടർന്ന് തകർന്നു. ആറളം പഞ്ചായത്തിലെ പരിപ്പ് തോടിൽ പൂവത്തോലിൽ ജോസഫിന്റെ വീടിന് മുകളിൽ മരം വീണ് വീട് തകർന്നു. വീടിന്റെ ഭിത്തി മുഴുവൻ വിള്ളൽ വീണതോടെ വീട് താമസ യോഗ്യമല്ലാതായി മാറി. തേർമല സെന്റ് മേരീസ് ഇടവകയുടെ റബർ തോട്ടത്തിലെ 100 ഓളം റബർ മരങ്ങൾ കാറ്റിൽ നിലം പൊത്തി. മരം വീണ് തേർമല ഹെൽത്ത് സെന്ററിന്റെ ചുറ്റുമതിൽ തകർന്നു. നൂറുകണക്കിന് റബർമരങ്ങൾ നശിച്ചിട്ടുണ്ട്. മരം വീണ് ട്രാൻസ്ഫോർമറും വൈദ്യുത തൂണുകളും തകർന്നതിനെ തുടർന്ന് വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടു.
മാക്കൂട്ടം ചുരം റോഡുൾപ്പെടെയുള്ള പാതകളിൽ മരം വീണതിനെ തുടർന്ന് ഏറെ നേരം ഗതാഗതം സ്തംഭിച്ചു. പേരട്ട സെന്റ് ജോസഫ് സ്കൂളിന്റെ മേൽക്കൂര തകർന്നു സീലിംഗ് അടർന്നുവീഴുകയും കുട്ടികളുടെ പാർക്കിന്റെ ബോർഡ് തകരുകയും ചെയ്തു.സ്കൂളിന് സമീപത്തു തന്നെയുള്ള കോൺവെന്റിന്റെ പറമ്പിലുള്ള മരങ്ങളും നിലംപൊത്തി.
അയ്യൻകുന്നിലെ ചരളിൽ 1200ഓഴം വാഴകൾ നിലം പൊത്തി. തില്ലങ്കേരി തെരുവിൽ തേക്ക് മരം കടപുഴകി വീണ് ചേമ്പൻ ലക്ഷ്മിയുടെ വീട് ഭാഗികമായി തകർന്നു. മുണ്ടോൽ വയലിൽ ആയിഷയുടെ വീടന്റെ സൺഷേഡ് മരം വീണ് തകർന്നു. ആലയാട് പുന്തലോട്ടെ എൻ. സരസ്വതി, എൻ ബിജു, കരുവള്ളിയിലെ അത്തിക്ക ദിവാകരൻ,നൂഞ്ഞിക്കര സജീന, കണ്ണിരിട്ടിയിലെ തച്ചോളി ജനാർദനൻ എന്നിവരുടെ വീടുകളും മരം വീണ് തകർന്നു.
ചാതോറയിൽ വൈദ്യുത ലൈനിൽ മരം വീണ് നാലു വൈദ്യുത തൂണുകൾ തകർന്നു. കുണ്ടുതോട് റോഡിൽ കൂറ്റൻമരം വീണ് വൈദ്യുത ലൈൻ തകർന്നു. കെഎസ്ഇബി, അഗ്നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് മരങ്ങൾ മുറിച്ചു മാറ്റി.
ആലാച്ചി, ആനക്കുഴി, കണ്ണിരിട്ടി, അരിച്ചാൽ ഭാഗങ്ങളിൽ കാറ്റിൽ നിരവധി വൈദ്യുത തൂണുകൾ തകർന്നു. ആലയാട്-പൂന്തലോട്, പുള്ളിപൊയിൽ-ആലകീഴിഞ്ഞാൽ റോഡ്, തില്ലങ്കേരി ബിഎഡ് കോളജ് റോഡ്, വാഴക്കാൽ വേങ്ങരച്ചാൽ റോഡ്, പെരിങ്ങാനം പേരാവൂർ റോഡ്,ആലാച്ചി റോഡ് എന്നിവിടങ്ങളിൽ മരങ്ങൾ വീണ് വൈദ്യുത തൂണുകൾ തകരുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. കാർക്കോട് തലച്ചങ്ങാട് റോഡിലും പെരിങ്ങാനം ബേക്കറിക്ക് സമീപവും മരം വീണ് വൈദ്യുതി തുണുകൾ തകർന്നു. ചാതോറയിലെ നന്ദനന്റെ നേന്ത്രവാഴത്തോട്ടം, രാധാകൃഷ്ണന്റെ നിരവധി റബർ മരങ്ങൾ എന്നിവ നശിച്ചു. ചരളിൽ മേലെപുരയ്ക്കൽ ലാലിന്റെ 1200ഓളം ഞാലി പൂവൻ വാഴകൾ കാറ്റിൽ നിലം പൊത്തി.
നടുവനാട് വിളങ്ങോട്ടുഞാലിൽ പി.വി കുഞ്ഞിരാമന്റെ വീട് മരം വീണ് ഭാഗികമായി തകർന്നു. പായം ഒറ്റക്കൊമ്പൻ ചാലിൽ കൊച്ചുകുടിയാറ്റിൽ ബിജുവിന്റെ വീടിന്റെ ഒന്നാം നില മരം തകർന്നു. വാട്ടർ ടാങ്ക് തകരുകയും വീടിന് ചുമരിന് വിള്ളൽ വീഴുകയും ചെയ്തിട്ടുണ്ട്. അപകട സമയത്ത് വീട്ടിനുള്ളിൽ ആളുകളുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മട്ടിണിയിലെ ടോണിയുടെ വീട് മരം വീണ് ഭാഗികമായി തകർന്നു. ആയിരക്കളം അങ്കണവാടിയുടെ മേൽക്കൂരയിൽ മരം വീണ് ഭാഗികമായിതകർന്നു. ഇരിട്ടി നേരംപോക്ക് റോഡിലെ റിട്ട അധ്യാപകൻ എൻ. രമേശന്റെ വീടിനു മുകളിലും പ്രഗതി കോളജ് കെട്ടിടത്തിലും മരങ്ങൾ വീണു കേടുപാടുകൾ സംഭവിച്ചു.
മാക്കൂട്ടം ചുരം റോഡിൽ മരം വീണ് ഒന്നര മണിക്കൂറോളം ഗതാഗത തടസം നേരിട്ടു. ഇരിട്ടി വളവുപാറ റോഡിൽ മാടത്തിയിലും എടക്കാനം പഴശി പ്രോജക്ട് റോഡിൽ വള്ള്യാട് പുളിമുക്കിലും മരങ്ങൾ വീണ് റോഡ് ഗതാഗതം തടസപ്പെട്ടു.
ഉളിക്കൽ മണ്ഡപപറമ്പിൽ ഉപ്പാളിൽ ഷാജിയുടെ വീടിന് മുകളിൽ തേക്ക് മരം കടപുഴകി വീണ് വീടിന് കേടുപാടുകൾ സംഭവിച്ചു . ഫയർ ഫോസിനെ വിവരം അറിയിച്ചെങ്കിലും അവർക്ക് എത്തിപ്പെടാൻ കഴിയാതെ വന്നതോടെ നാട്ടുകാർ മരം വെട്ടിമാറ്റി .പരിക്കളത്തെ 16 ഉം ചപ്പുംകരി അറബി മേഖലയിലെ 10 വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. റബർ മരങ്ങൾ, തേക്ക്, പ്ലാവ്, കശുമാവ്, തെങ്ങ്, കമുക്, വാഴ തുടങ്ങി വിളകളും ഏക്കറുകളോളം വരുന്ന കൃഷികളും നശിച്ചു.
വയത്തൂർ വില്ലേജ് പരിധിയിലെ അറബി ചപ്പുംകരിയിലെ വിജയൻ നാമ്പുങ്കൽ, ജയേഷ് പുതുപ്പറന്പിൽ ദിനേശൻ പൂവാങ്കൽ, രാജമ്മ കളരിക്കൽ, ചന്ദ്രൻ ചാലിൽ, സുജാത പുത്തൻപുരയ്ക്കൽ, ഷിബു കുഴിയാത്ത്, പ്ലാവില പുത്തൻവീട്ടിൽ, കുഞ്ഞുമോൻ, തേക്കുമല സന്ധ്യ, ചന്ദ്രൻ, നമ്പൂക്കൽ മോഹനൻ. എന്നിവരുടെ വീടുകളാണ് തകർന്നത്.
നുച്യാട് വില്ലേജിലെ പരിക്കളം മൈൽപാറ തങ്കമണി, കൈപ്പക്കണ്ടി അരവിന്ദൻ, നെരോത്ത് മോഹനൻ, വയോറ രവീന്ദ്രൻ, മൈലപ്രവൻ ദേവി, തച്ചുകുന്നേൽ രാജേഷ്, മുല്ലപ്പള്ളി, സുകുമാരൻ, പുതിയവീട്ടിൽ ബാലകൃഷ്ണൻ, കൈപ്പക്കണ്ടി ജമീല, നെട്ടൂർ വീട്ടിൽ സരോജിനിയമ്മ, കാപ്പക്കണ്ടി ഉമ്മലു, വലിയതടത്തിൽ റോസമ്മ, മഞ്ഞേരി ബാലകൃഷ്ണൻ, വിരിപ്പുകാലായിൽ ബാബു, മണ്ണത്ത് മാധവി, പള്ളിക്കര കുറ്റ്യാടൻ രോഹിണി എന്നിവരുടെ വീടുകളും തകർന്നു.
ചപ്പുകരിയിലെ നടമേൽ രാഘവന്റെ അഞ്ച് ഏക്കർ സ്ഥലത്തെ റബർ, കശുമാവ്, തേക്ക് തുടങ്ങിയവ നശിച്ചു. തേർമല പുഴഭാഗത്തെ ഐച്ചരക്കുന്നേൽ ജോണിന്റെ ഒരേക്കർ കശുമാവിൻ തോട്ടം. തേർമല സെന്റ് മേരീസ് പള്ളിയുടെ100 റബർ മരങ്ങളും തകർന്നു.
കേളകം: കനത്ത കാറ്റിൽ പൂവത്തിൻ ചോല, വെള്ളൂന്നി, ഇല്ലിമുക്ക്, കൊട്ടിയൂർ പഞ്ചായത്തിലെ പാമ്പറപ്പാൻ, നെല്ലിയോട്, പന്നിയമല, പാലുകാച്ചിമല, അമ്പലമുക്ക്, കണിച്ചാർ പഞ്ചായത്തിന്റെ മലയാമ്പടി മേഖലയിലും വ്യാപകമായ നാശനഷ്ടമാണ് ഉണ്ടായത്. മരങ്ങൾ കടപുഴകി റോഡിലേക്ക് പതിച്ച് പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു.
തലക്കാണിയിൽ പോടൂർ ബിനോയുടെ വീടിനു മുന്നിൽ നിർത്തിയിട്ട കാറിനു മുകളിൽ മരം വീണു കാർ തകർന്നു. സമീപത്തെ മേക്കാട്ട് ബേബിയുടെ വീടിനു മുകളിൽ മരം വീണ് ആസ്ബറ്റോസ് ഷീറ്റ് തകർന്നു. പാറുക്കുട്ടിയിൽ മനോജ്, പൊട്ടൻ കുളം ബിജു, സമീപത്തെ രണ്ടു വീടുകൾ, പ്ലാക്കൂട്ടത്തിൽ ബിജോയി, നെല്ലിയോട്ടെ പനച്ചികൾ തോമസ്, നെല്ലിയിലെ പൂവത്തൊലിയിൽ ശശീന്ദ്രൻ, എന്നിവ രുടേതടക്കം നിരവധി വീടുകൾക്കും മരം വീണ് കേടുപാട് സംഭവിച്ചു. ബിജോയ്, പോത്തല മല മാത്യു എന്നിവർ റബർ ഉൾപെടെയുള്ള മരങ്ങളും കാറ്റിൽ നശിച്ചു.
കേളകം പഞ്ചായത്തിലെ ചക്കമൂട്ടിൽ വത്സ, വരവു കാലായിൽ ജോണി, കല്ലുമേൽ ഭാസ്കരൻ എന്നിവരുടെ വീടുകളുടെ മുകളിലേക്ക് മരങ്ങൾ കടപുഴ വീണ് നാശനഷ്ടം ഉണ്ടായി. കണിച്ചാർ പഞ്ചായത്തിലെ മുഴുവനാട് അങ്കണവാടിയുടെ മേൽക്കൂര കനത്ത മരം വീണ് തകർന്നു. നാട്ടുകാരും ദുരന്ത നിവാരണ സേനയും ചേർന്നാണ് മരങ്ങൾ മുറിച്ചുമാറ്റിയത്
മാഹി: പന്തക്കൽ പന്തോക്കാട് കവലയിൽ ഹൈടെൻഷൻ വൈദ്യുതി ലൈനിൽ മരം പൊട്ടിവീണു. ഇന്നലെ പുലർച്ചെ 5.30നായിരുന്നു സംഭവം.
വൈദ്യുത തൂണുകൾ ചെരിഞ്ഞ്, ലൈനുകൾ റോഡിലേക്ക് താഴ്ന്ന നിലയിലായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കെഎസ്ഇബി വൈദ്യുത ബന്ധം വിച്ഛേദിച്ചു.
അപകടത്തെ തുടർന്ന് കോടിയേരി - മനേക്കര റൂട്ടിൽ ഗതാഗത തടസമുണ്ടായി - മാഹി അഗ്നി രക്ഷാ സേന എത്തി റോഡിലെ മരങ്ങൾ വെട്ടിമാറ്റി രാവിലെ ഏഴോയോടെ ഗതാഗതം പുനസ്ഥാപിച്ചു. ചാലക്കരയിലും, പള്ളൂർ വയൽ പ്രദേശത്തും ലൈനിൽ കാറ്റിൽ തെങ്ങ് വീണു.