കണ്ണൂർ: ജില്ലയിൽ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. വ്യാഴാഴ്ച അർധരാത്രിയോടെ പെയ്ത കനത്ത മഴയിലും കാറ്റിലും കടകൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. മരങ്ങൾ കടപുഴകി വീണ് ഗതാഗത തടസവും ഉണ്ടായി.
ചെറുപുഴ: ചെറുപുഴ മേഖലയിൽ വൻ നാശനഷ്ടം. വീടുകൾക്കും കാർഷിക വിളകൾക്കും നാശമുണ്ടായി. മരങ്ങൾ റോഡിൽ വീണ് ഗതാഗത തടസവും വൈദ്യുതി തടസവുമുണ്ടായി. ചെറുപുഴ സെന്റ് ജോസഫ്സ് സ്കൂളിൽന് സമീപത്തെ പുളുക്കൂൽ മോഹനന്റെ വീടിന് മുകളിൽ മരം വീണു. വീടിനോട് ചേർന്നു നിർമിച്ച ഷെഡ്, വീടിന്റെ മതിൽ, പാരപ്പറ്റിലെ റെയിൽ എന്നിവ തകർന്നു. കക്കോട്ടെ മുണ്ടയിൽ മണിയന്റെ വീടിനുമുകളിൽ മരം വീണ് വീടു തകർന്നു.
പട്ടത്തുവയലിലെ വയലിൽ ടോമിയുടെ കോഴിക്കൂടിന് മുകളിൽ മരം വീണ് കൂട് തകർന്നു. അഞ്ച് കോഴികൾ ചത്തു. കോലുവള്ളി പ്രിയദർശിനി ക്ലബിന് മുകളിൽ തേക്കുമരം വീണു. പാറോത്തുംനീർ അങ്കണവാടിയ്ക്ക് സമീപം പ്ലാവ് പൊട്ടി വൈദ്യുത തൂണിനു മുകളിൽ വീണു. മഞ്ഞക്കാട് - കക്കോട്, കോലുവള്ളി - ഭൂദാനം റോഡ് എന്നിവിടങ്ങളിൽ മരങ്ങൾ വീണ് ഗതാഗത തടസമുണ്ടായി. ഇടവരമ്പ് ഊമല, കരിയക്കരയിലെ ചെഞ്ചേരി വേണുവിന്റെ പുരയിടം എന്നിവിടങ്ങളിലെല്ലാം മരം പൊട്ടിവീണു.
പുളിങ്ങോം പാലന്തടത്തെ എന്‍.എം. ഫാത്തിമയുടെ വീടിന്റെ മുകളില്‍ മരം പൊട്ടിവീണ് മുകളിലത്തെ നിലയിലെ മുറിയുടെ ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ മേല്‍ക്കൂര തകര്‍ന്നു. ഇതിനു സമീപത്തെ വീടിന്റെ ഷെഡിനു മുകളില്‍ കമുക് ഒടിഞ്ഞുവീണ് ഷെഡിന്റെ മേല്‍ക്കൂര തകര്‍ന്നു. സമീപത്തെ യൂസുഫിന്റെ വീടിന്റെ മുകളിലേക്കും മരം ഒടിഞ്ഞുവീണു.
പുളിങ്ങോം ടൗണില്‍ വളവനാട്ട് ആന്റണിയുടെ കടയ്ക്കു മുകളിലും മരം പൊട്ടിവീണു. ടൗണില്‍ തന്നെയുള്ള കാണിക്കാരന് തമ്പായിയുടെ വീടിന്റെ മുന്നിലേക്ക് മഴവെള്ളം കുതിച്ചെത്തി മുറ്റത്തിന്റെ സംരക്ഷണഭിത്തി തകര്‍ന്നു. വാഴക്കുണ്ടത്ത് തേക്ക് കടപുഴകി വീണു ചാലില്‍ ഷിബുവിന്റെ കപ്പത്തോട്ടവും ചേമ്പും ചേനയും ഉള്‍പ്പെടെയുള്ള വിളകള്‍ നശിച്ചു. ചുണ്ട വയലായിയില്‍ കാറ്റടിച്ച് അഴകത്ത് ജോസഫിന്റെ 150 വാഴകള്‍ നശിച്ചു.
ആലക്കോട്: ശക്തമായ കാറ്റിലും മഴയിലും ആലക്കോട്, ഉദയഗിരി മേഖലകളിൽ വ്യാപക കൃഷിനാശം. കുലയ്ക്കാറായ ഏത്തവാഴകളും കപ്പയും കമുകും റബറും തെങ്ങുകളുമുൾപ്പെടെയുള്ളവ നശിച്ചു. നിരവധി വീടുകൾക്കു മുകളിൽ മരങ്ങൾ വീണ് നാശനഷ്ടമുണ്ടായി. വൈദ്യുത തൂണുകൾ തകർന്നതിനെ തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. അരങ്ങം സബ് സ്റ്റേഷനിൽ നിന്നുള്ള എച്ച്ടി 11 കെവി ഫീഡറിൽ മരം വീണ് തകരാർ സംഭവിച്ചു. കാർത്തികപുരം സെക്ഷനിലും ആലക്കോട് സെക്ഷൻ്റെ പരിധിയിലും വൈദ്യൂതി മുടങ്ങി.
പെരുമ്പടവ്: പടപ്പേങ്ങാട്, ശാന്തിഗിരി, കൂവേരി, കാട്ടാമ്പള്ളി, കാര്യപ്പള്ളി, പെരിങ്ങോം പെരുമ്പടവ്,വിമലശേരി, എരുവാട്ടി മേഖലകളിൽ കനത്ത നാശം. പുലർച്ചെ വീശിയടിച്ച ശക്തമായ കാറ്റിൻ രാമപുരത്ത് മരം വീണ് അഴിയിട്ടവളപ്പ് വീട്ടിൽ എം.വി സഫിയയുടെ വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു.
മരം വീണതിനെ തുടർന്ന് കാട്ടാംമ്പള്ളിയിൽ ഒ.വി ലീല വീട് ഭാഗികമായി തകർന്നു. പടപ്പേങ്ങാട് ബാപ്പന്റകത്ത് മൊയ്തിൻ, ശാന്തിഗിരിയിലെ തുയിപ്ര കുഞ്ഞിരാമൻ, കാളിരകത്ത് മറിയം, തുയിപ്ര ഫിറോസ്, കുട്ടിക്കരിയിലെ കോളിയാട്ട് വളപ്പിൽ വിലാസിനി, പെരുമ്പടവ് മന്നുകുന്നിൽ തേക്ക് മരം കടപുഴകി വീണതിനെ തുടർന്ന് പൊരുവൻകാവുങ്കൽ അനിൽകുമാർ, കൂവേരിയിൽ ടി. കുഞ്ഞിരാമന്റെ വീട് എന്നിവ ഭാഗികമായി തകർന്നു.
കൂവേരിയിൽ വ്യാപക കൃഷിനാശവും സംഭവിച്ചു. ടി.വി ജാനകി, പി.വി നാരായണൻ, സി.വി മാധവി, രവീന്ദ്രൻ കൂവേരി എന്നിവരുടെ കൃഷിയിടങ്ങളിലെ മരങ്ങൾ ശക്തമായ കാറ്റിൽ നിലംപതിച്ചു. പെരിങ്ങോത്ത് മാളിയേക്കൽ തോമസിന്റെ വീടിന്റെ മേൽക്കൂര കാറ്റിൽ പറന്നുപോയി. ചപ്പാരപ്പടവ് പഞ്ചായത്തിലെ പ്രധാന റോഡുകളെല്ലാം മരം വീണ് ഗതാഗതം സ്തംഭിച്ചു. പെരുമ്പടവിൽ റോഡിൽ വൈദ്യുതി പോസ്റ്റുകൾ പൊട്ടി വീണ് ഗതാഗതം സ്തംഭിച്ചു. വൈദ്യുത തൂണുകൾ തകർന്നതിനെ തുടർന്ന വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. പ്രധാന മേഖലകളിലെല്ലാം വൈകുന്നേരത്തോടെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചെങ്കിലും ഉൾപ്രദേശങ്ങളിൽ പുനസ്ഥാപിക്കാനായിട്ടില്ല.
തളിപ്പറമ്പ്: കാറ്റിലും മഴയിലും ആന്തൂരും, പട്ടുവത്തും കനത്ത നാശനഷ്ടം. പറപ്പൂൽ, മുള്ളുൽ, വെള്ളിക്കീൽ, അരിയിൽ, കൂത്താട് ,ബക്കളം കാനുൽ, കടമ്പേരി എന്നിവിടങ്ങളിലാണ് കാറ്റും മഴയും കനത്ത നാശനഷ്ടം വിതച്ചത്. പറശിനി മമ്പാല മില്ലിനടുത്ത വിജിനയുടെ വീടിന് മുകളിൽ അഞ്ച് മരങ്ങൾ വീണ് വീട് തകർന്നു. സത്യൻ, സുജാത,ന്നിവരുടെ വീടുകൾക്കും മരം വീണ് നാശനഷ്ടം സംഭവിച്ചു.തവളപ്പാറയിലെ പി .വി മനോഹരന്റെ ഷീറ്റിന്റെ മേൽക്കൂരയും വാട്ടർ ടാങ്കും മരം വീണ് തകർന്നു. നെല്ലിയോട് വടക്കയിൽ രാജന്റെ വീടും മരം വീണു തകർന്നു. കടമ്പേരി അങ്കണവാടി പ്രവർത്തിക്കുന്ന സിആർസി വായനശാലയുടെ മേൽക്കൂയുടെ ഷീറ്റ് കാറ്റിൽ പറന്നു പോയി. തളിപ്പറമ്പ് ചിറവക്ക് ദേശീയ പാതയിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണ് കാർ തകർന്നു.
പറപ്പൂൽ കൊയ്യം തടത്തെ ക്ഷീരകർഷകൻ കെ.പി. സഹദേവന്റെ തൊഴുത്തിനു മിൽ മരം വീണ് രണ്ട് പശുക്കൾക്ക് പരിക്കേറ്റു.അരിയിൽ കുണ്ടത്തെ പഞ്ചാലി, കാനത്തിൽ പാത്തു എന്നിവരുടെ വീടുകൾ മഴയിൽ തകർന്നു. മാങ്കയിൽ ബിഫാത്തുവിന്റെ വീടിന് മുകളിലേക്ക് വൈദ്യുത തൂൺ പൊട്ടി വീണു. വെള്ളിക്കീലിലെ കണ്ണങ്കീൽ സൈനബ, പുരുഷോത്തമൻ എന്നിവരുടെ വീടുകളുടെ മുൻഭാഗത്തെ ഷീറ്റുകൾ കാറ്റിൽ പറന്നു പോയി.
കൊയ്യത്തെ പ്രേമൻ, ദാക്ഷായണി, മുള്ളൂലിലെ പി.പി വാസുദേവൻ, പി.നാരായണൻ, പി വി ചന്ദ്രമതി എന്നിവരുടെ വീടുകളും മരം വീണ് തകർന്നു. കുറുമാത്തൂർ ഹൈസ്കൂളിന് സമീപം സംസ്ഥാന പാതയിൽ മരം പൊട്ടി വീണു ഗതാഗതം തടസപ്പെട്ടു. ബക്കളം കാനൂൽ മഹാത്മ പ്രകൃതി ചികിത്സാ കേന്ദ്രത്തിന്റെ മേൽക്കൂര, സോളാർ ഷീറ്റുകൾ എന്നിവ തകർന്നു.ധർമശാല കെഎപി ക്യാമ്പിന്റെ ചുറ്റുമതിൽ രണ്ടിടങ്ങളിലായി തകർന്നു. ആന്തൂർ നഗരസഭ പരിധിയിൽ വൻ നാശനഷ്ടങ്ങൾക്ക് പുറമെ നിരവധി വൈദ്യുതി തൂണുകളും കാറ്റിൽ മരങ്ങൾ വീണ് തകർന്നു.
ചെമ്പേരി: ശക്തമായ കാറ്റിൽ മരം കടപുഴകി വീണ് രണ്ട് ബൈക്കുകൾ ഭാഗീകമായി തകർന്നു. ചെമ്പേരി മാർക്കറ്റ് റോഡിലെ പെട്രോൾ പമ്പിനു സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ മരമാണ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകൾക്ക് മേൽ വീണത്. മരം നിന്നിരുന്ന ഭാഗത്തെ മൺതിട്ടയിടിഞ്ഞ് സമീപമുണ്ടായിരുന്ന ശുചിമുറിയും തകർന്നു വീണു.
ധർമ്മശാല: ശക്തമായ മഴയിലും ചുഴലി കാറ്റിലും എംവിആർ സ്നേക് പാർക്കിലും എംവിആർ ആയുർവേദ കോളജിലും നാശനഷ്ടം. സ്നേക്ക് പാർക്കിൽ കൂടുകൾക്ക് മുകളിലും സന്ദർശക പാതയിലും മരങ്ങൾ പൊട്ടി വീണു. നാശനഷ്ടം സംഭവിച്ചതിനെ തുടർന്ന് ഇന്നലെ സ്നേക്ക് പാർക്ക് പ്രവർത്തിച്ചില്ല. ആയുർവേദ കോളജിലും നാശം സംഭവിച്ചു. കോളജിൽ വഴികളിലെ മേൽക്കൂര മരം വീണ് തകർന്നു.ഇല റസ്റ്റോറൻഡ് ബിൽഡിംഗിലും മരം വീണു. നഴ്സറി ഗാർഡനിൽ മരങ്ങൾ വീണ് തയാറാക്കിയ ചെടികൾ നശിച്ചു. ഏതാണ്ട് ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.
കെഎസ്ഇബിക്ക് ഒരുകോടിയുടെ നഷ്ടം
കണ്ണൂർ: ജില്ലയിൽ ഇന്നലെ വീശിയടിച്ച കാറ്റിൽ കെഎസ്ഇബിക്ക് കനത്ത നാശനഷ്ടം. ഏകദേശം ഒരു കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് അധികൃതർ പറയുന്നത്. മലയോര മേഖലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്.
ശ്രീകണ്ഠാപുരം, പയ്യാവൂർ, ചെന്പേരി, ഇരിക്കൂർ, ഇരിട്ടി, ചെറുപുഴ, ആലക്കോട്, ചപ്പാരപ്പടവ്, അരങ്ങം, കാർത്തികപുരം, തളിപ്പറന്പ്, പയ്യന്നൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തത്. ഏകദേശം 65 ലക്ഷത്തോളം നാശനഷ്ടമാണ് ഈ പ്രദേശങ്ങളിൽ ഉണ്ടായത്.
കണ്ണൂർ ഡിവിഷനിൽ 32.50 ലക്ഷം രൂപയുടെ നാശനഷ്ടമാണുണ്ടായത്. മരങ്ങൾ വീണ് 50 ഓളം ഹൈ ടെൻഷൻ ലൈനുകൾക്കും 200 ഓളം ലോ ടെൻഷൻ ലൈനുകൾക്കും കണ്ണൂർ ഡിവിഷനിൽ കേടുപാടുകൾ സംഭവിച്ചു. പഴയങ്ങാടി ഡിവിഷനിൽ ആറ് ലക്ഷം രൂപയുടെ നാശനഷ്ടമാണുണ്ടായത്.