ഉളിക്കൽ: മണിക്കടവ്-മാട്ടറ-കാലാങ്കി മേഖലയിൽ നാളിതുവരെ കാണാത്ത രീതിയിൽ കാട്ടാനകളുടെ താണ്ഡവം. തോമസ് പ്ലാത്തോട്ടം, പിന്റോ ശാശേരിൽ, ഷിജി കിഴക്കേപീടികയിൽ ഷീന കാപ്പിത്തടത്തിൽ, ഷിനോജ് കോയിക്കമല, മാത്യു വള്ളോപ്പള്ളി, മനു കാരിക്കൊമ്പിൽ, ഏലിയാസ് കാരിക്കൊമ്പിൽ, സെബാസ്റ്റ്യൻ തെനംകാല, ജോൺസൺ മൂക്കൊള്ളി, ബിനു കല്ലുകുളങ്ങര, ജോർജുകുട്ടി തെക്കേമുറിയിൽ, ബെന്നി കാപ്പിയിൽ, ഷാജി കിഴക്കേപീടികയിൽ എന്നിവരുടെ പുരയിടങ്ങളിലാണ് ആഴ്ചകളായി കാട്ടാനക്കൂട്ടം നാശം വിതക്കുന്നത്.
ഏക്കറുകണക്കിന് കൃഷിയിടങ്ങളാണ് നശിപ്പിച്ചത്. കാട്ടാനക്കൂട്ടം ജനവാസ മേഖലയിലും ഭീതി പരത്തുകയാണ്. പടക്കം പൊട്ടിച്ചും പാട്ട കൊട്ടി ശബ്ദമുണ്ടാക്കിയും അറക്കവാൾ യന്ത്രം ഉപയോഗിച്ച് ശബ്ദം ഉണ്ടാക്കിയിട്ടും കഴിഞ്ഞ ദിവസം ആനകൾ പിന്മാറിയില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. വാഴ, തെങ്ങ്, കവുങ്ങ്, കുരുമുളക്, കപ്പ തുടങ്ങി എല്ലാ കാർഷിക വിളകളും ആനകൂട്ടം തിന്നും ചവിട്ടിയും നശിപ്പിച്ചു.
കാട്ടാനകളിറങ്ങിയാൽ ഇവയെ തുരത്തുന്നതിന് കർഷകർക്ക് ആവശ്യമായ പടക്കം പോലും നൽകാൻ കഴിയാത്ത അവസ്ഥയിലാണ് വനംവകുപ്പ്. ഫണ്ടില്ലെന്നാണ് കാരണം പറയുന്നത്. കർണാടക വനത്തിൽ നിന്നുമാണ് ആനകളെത്തുന്നത്. ഇവ കൃഷിയിടങ്ങളിലും ജനവാസ മേഖലകളിലും എത്തുന്നത് തടയുന്നതിൽ വനംവകുപ്പ് പരാജയപ്പെട്ടിരിക്കുകയാണെന്ന് കർഷകർ പറഞ്ഞു. നേരത്തെ കാട്ടാനകളിറങ്ങുന്ന പ്രദേശതത്തേക്ക് പോകാൻ വസ്വന്തമായി വാഹനം പോലൂമില്ലാതിരുന്ന വനംവകുപ്പിന് നിരന്തര വാർത്തകളെ തുടർന്ന് സർക്കാർ വാഹനം അനുവദിച്ചിട്ടുണ്ട്.