ഇരിട്ടി : പഴശി ജലസംഭരണിയുടെ ഭാഗമായ പടിയൂർ പൂവ്വം കടവിൽ കാണാതായ വിദ്യാർഥിനികൾക്കായുള്ള തിരച്ചിൽ രണ്ടാം ദിനവും വിഫലം. ജില്ലയിലെ എല്ലാ അഗ്നിരക്ഷാസേന വിഭാഗങ്ങളിലും നിന്നുള്ള സ്കൂബാ സംഘങ്ങളുടെ നേതൃത്വത്തിൽ സംഭരണയിലെ മൂന്ന് കിലോമീറ്ററോളം വരുന്ന ഭാഗങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഇരിക്കൂർ സിഗ്ബ കോളജിലെ അവസാന വർഷ ബിഎ സൈക്കോളജി ബിരുദ വിദ്യാർഥിനികളായ എടയന്നൂരിലെ ഹഫ്സത്ത് മൻസിലിൽ ഷഹർബാന(28), ചക്കരക്കൽ നാലാം പീടികയിലെ ശ്രീലക്ഷ്മി ഹൗസിൽ സൂര്യ (21) എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്.
ചൊവ്വാഴ്ച വൈകുന്നേരം നാലിനാണ് സംഭവം. പടിയൂരിലെ സഹപാഠിയായ ജസീനയുടെ വീട്ടിലെത്തിയ ഇവർ പുഴയിൽ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. ചൊവ്വാഴ്ച്ച രാത്രി വൈകുവോളം ഇരിട്ടി ഫയർ ഫോഴ്സ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. ഇന്നലെ രാവിലെ ഏഴിന് ഇരിട്ടി, പേരാവൂർ, തലശേരി , കൂത്തുപറമ്പ്, കണ്ണൂർ, പയ്യന്നൂർ , മട്ടന്നൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേന സ്കൂബാ സംഘം വിവിധ ഗ്രുപ്പുകളായി തിരിഞ്ഞ് പഴശി അണക്കെട്ടിന് സമീപം വരെ തിരച്ചിൽ നടത്തി.
മഴയും പുഴയിലെ ശക്തമായ അടിയൊഴുക്കും തിരച്ചിലിന് തടസമാകുന്നു. വിദ്യാർഥിനികൾ മുങ്ങിപ്പോയെന്ന് ദൃക്സാക്ഷികൾ പറയുന്ന സ്ഥലത്ത് പുഴക്ക് പത്ത് മീറ്ററിലധികം ആഴമുണ്ട്. തണുപ്പും വെള്ളം കലങ്ങിയതും അടിയൊഴുക്കും കാരണം അടിത്തട്ടിലേക്ക് മുങ്ങിയെത്താൻ കഴിയുന്നില്ല. വളപട്ടണം പുഴയുടെ ഭാഗമായ നായിക്കാലി ഭാഗത്തും പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ എഡിഎം നവീൻ ബാബു ദുരന്തനിവാരണ സേനയുടെ സഹായം തേടി.
ഏകോപനത്തിന്
ജനപ്രതിനിധികളും
ഉന്നത ഉദ്യോഗസ്ഥരും
അപകടമേഖലയിലേക്ക് ബുധനാഴ്ച്ച രാവിലെ മുതൽ നിലയ്ക്കാത്ത് ജനപ്രവാഹമായിരുന്നു. മലയോരത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിനാളുകളാണ് പുഴക്കടവിൽ എത്തിയത്. ജനപ്രതിനിധികളുടെ വലിയനിരതന്നെ എത്തിയിരുന്നു. കെ. സുധാകരൻ എംപി, സണ്ണി ജോസഫ് എംഎൽഎ, മുൻ മന്ത്രി പി.കെ. ശ്രീമതി, ഇരിട്ടി നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത, വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, സിപിഎം ജില്ലാ സെക്രട്ടറി, എം.വി. ജയരാജൻ, ഡിസിസി പ്രസിഡൻ മാർട്ടിൻ ജോർജ്ജ്, കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, മുൻ ആന്തൂർ സഗരസഭാ ചെയർപേഴ്സൺ പി.കെ. ശ്യാമള, പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീൻ, പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, വൈസ്പ്രസിഡന്റുമാർ , മറ്റ് ജനപ്രതിനിധികൾ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരെല്ലാം എത്തിയിരുന്നു.
എഡിഎമ്മിനെ കൂടാതെ ഇരിട്ടി തഹസിൽദാർ വി.എസ്. ലാലിമോൾ, ഡെപ്യൂട്ടി തഹസിൽദാർമാരായ സിജോയി കെ.പോൾ, എൻ.കെ.മനോജ്, പടിയൂർ, പായം, വില്ലേജ് ഓഫീസർമാർ, വിവിധ അഗ്നിരക്ഷാനിലയം ഓഫീസർമാർ, ഇരിക്കൂർ, ഇരിട്ടി പോലീസ് സ്റ്റേഷൻ ഓഫീസർമാർ എന്നിവരും ഉണ്ടായിരുന്നു.