കൽപ്പറ്റ: മാനന്തവാടി പട്ടികവർഗ സംവരണ മണ്ഡലത്തിൽനിന്നുള്ള നിയമസഭാഗം ഒ.ആർ. കേളു പട്ടികജാതി-വർഗ മന്ത്രിയായി ചുമതലയേറ്റപ്പോൾ വയനാട്ടിലെ ആദിവാസി ഭൂസമര കേന്ദ്രങ്ങളിൽ പ്രതീക്ഷയുടെ തിരയിളക്കം.
പതിറ്റാണ്ടു മുന്പ് "അവകാശം സ്ഥാപിച്ച’ വനഭൂമിയിൽ യഥാർഥ അവകാശം ലഭിക്കാൻ കേളുവിന്റെ മന്ത്രിപദം ഉതകുമെന്ന വിശ്വാസത്തിലാണ് സമര കേന്ദ്രങ്ങളിലെ ആദിവാസി കുടുംബങ്ങൾ. സിപിഎം നിയന്ത്രണത്തിലുള്ള ആദിവാസി ക്ഷേമ സമിതി(എകെഎസ്)അംഗങ്ങളോ അനുഭാവികളോ ആണ് സമരകേന്ദ്രങ്ങളിലെ കുടുംബങ്ങളിൽ നല്ലൊരു പങ്കും.എകെഎസ് ആഹ്വാനം ചെയ്ത മുറയ്ക്കാണ് പട്ടികവർഗ കുടുംബങ്ങൾ വനഭൂമി കൈയേറി കുടിൽകെട്ടി ഭൂസമരം തുടങ്ങിയത്.
എകെഎസിന്റെ സംസ്ഥാന അധ്യക്ഷനാണ് ഒ.ആർ. കേളു. അദ്ദേഹത്തിന് അടുത്തറിയാവുന്നതാണ് വയനാട്ടിലെ ആദിവാസി ഭൂപ്രശ്നം. പട്ടികവർഗത്തിലെ ഭൂരഹിതർക്കു പുറമേ സ്വന്തമായി വീടില്ലാത്തവരും വാസയോഗ്യമായ ഭവനം ഇല്ലാത്തവരും കേളു അധികാര സ്ഥാനത്ത് എത്തിയതിൽ ആശ്വാസം കൊള്ളുന്നുണ്ട്.
ലൈഫ് പദ്ധതിയിൽപോലും ആദിവാസി ഭവന നിർമാണം നടക്കാത്ത സ്ഥിതിയാണിപ്പോൾ. കാലപ്പഴക്കത്താലും നിർമാണത്തിലെ പിഴവുകൾ മൂലവും വാസയോഗ്യമല്ലാതായ അനേകം വീടുകൾ ജില്ലയിലെ പട്ടികവർഗ ഊരുകളിലുണ്ട്. പ്രവൃത്തി പാതിവഴിയിൽ നിലച്ച വീടുകൾ പുറമേ.
ആദിവാസി ക്ഷേമ സമിതിയുടെ(എകെഎസ്) ഒന്നാംഘട്ട ഭൂസമരത്തിന്റെ ഭാഗമായി കാട് കൈയേറിയ പട്ടികവർഗ കുടുംബങ്ങൾക്കു വനാവകാശ രേഖ ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് എകെഎസ് ആഹ്വാനം ചെയ്ത രണ്ടാം ഘട്ട സമരത്തിൽ നൂറുകണക്കിനു പട്ടികവർഗ കുടുംബങ്ങൾ പങ്കാളികളായത്.
എകെഎസ് ഭൂസമരം തുടങ്ങിയ സാഹചര്യത്തിലാണ് ആദിവാസി മഹാസഭ, ആദിവാസി കോണ്ഗ്രസ്, ആദിവാസി സംഘം, ആദിവാസി ഗോത്രമഹാസഭ, കേരള ആദിവാസി ഫോറം തുടങ്ങിയ സംഘടനകളുടെ കൊടിക്കീഴിലും ആദിവാസികൾ വനം കൈയേറിയത്. നിലവിൽ നോർത്ത്, സൗത്ത് വനം ഡിവിഷനുകളുടെ വിവിധ ഭാഗങ്ങളിൽ തുടരുന്ന ആദിവാസി ഭൂസമരം 2012 മെയ്, ജൂണ് മാസങ്ങളിൽ ആരംഭിച്ചതാണ്.
കൈയേറ്റം നടന്ന വനപ്രദേശങ്ങളിൽ ഏറെയും കൃഷിഭൂമിയായി മാറി. എന്നിട്ടും ഭൂമി അളന്നുതിരിക്കാനും കുടുംബങ്ങൾക്കു കൈവശരേഖ നൽകാനും നടപടിയില്ല. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി സംസ്ഥാന സർക്കാരിനു ലഭിക്കാത്തതാണ് സമരകേന്ദ്രങ്ങളിലെ ഭൂമി അളന്നു തിട്ടപ്പെടുത്തി കൈവശ രേഖ നൽകുന്നതിനു തടസമെന്നു എകെഎസ് ഉളൾപ്പെടെ പട്ടികവർഗ സംഘടനാ നേതാക്കൾ പറയുന്നു.
സൗത്ത് വയനാട് വനം ഡിവിഷനിൽ ഇരുളം, ചീയന്പം, മൂന്നാനക്കുഴി, വാകേരി, മൂടക്കൊല്ലി, കൃഷ്ണഗിരി ആവയൽ, ചൂണ്ടേൽ ആനപ്പാറ, മേപ്പാടി കുന്നന്പറ്റ, പൂത്തകൊല്ലി എന്നിവിടങ്ങളിലാണ് ഭൂസമരം. ഇത്രയും സ്ഥലങ്ങളിലായി ഏകദേശം 600 ഏക്കർ വനഭൂമിയാണ് ആദിവാസികളുടെ കൈവശത്തിൽ. സമരമുഖത്തുള്ള കുടുംബങ്ങളുടെ എണ്ണം 500നടുത്തുവരും. മൂന്നാനക്കുഴി, ചീയന്പം സമരകേന്ദ്രങ്ങളിലാണ് കൂടുതൽ ആദിവാസി കുടുംബങ്ങളുള്ളത്.
നോർത്ത് വയനാട് വനം ഡിവിഷനിൽ മാനന്തവാടി, പേരിയ, ബേഗൂർ റേഞ്ചുകളിലായി 332 ഹെക്ടർ നിക്ഷിപ്ത വനഭൂമിയാണ് ആദിവാസി കുടുംബങ്ങൾ കൈയേറിയത്. മാനന്തവാടി റേഞ്ചിൽ മക്കിയാട് തുന്പശേരി, ചമോലി, നെല്ലേരി, പെരടശേരി, പാതിരിമന്ദം, വേടബേരി, വട്ടോളി എന്നിവിടങ്ങളിലാണ് ആദിവാസി ഭൂസമരം. ബേഗൂർ റേഞ്ചിൽ കല്ലോടുകുന്ന്, തവിഞ്ഞാൽ, പിലാക്കാവ്, താരാട്ട്,
പഞ്ചാരക്കൊല്ലി, റസൽ, അന്പുകുത്തി, പനവല്ലി പുളിമൂടുകുന്ന്, തിരുനെല്ലി ബി എസ്റ്റേറ്റ്, മക്കിമല, പൊയിൽ, വീട്ടിക്കുന്ന്, ഭഗവതിമൊട്ട, കുമാരമല എടപ്പടി എന്നിവിടങ്ങളിലാണ് ഭൂസമരം. പേരിയ റേഞ്ചിലെ മാനോത്തിക്കുന്ന്, അച്ചിലാൻകുന്ന്, അയ്യാനിക്കൽ, കാപ്പാട്ടുമല, പാലക്കോളി, പേരിയ പീക്ക്, കരിമാനി, എടത്തന, കൊല്ലങ്കോട്, നാൽപ്പത്തിയൊന്നാം മൈൽ, ഇല്ലത്തുമൂല, പണിക്കർകുഴിമല, വരയാൽ കരിമാനി, കണിപ്പുര ചന്പക്കുന്ന് എന്നിവിടങ്ങളിലും വനം കൈയേറ്റം നടന്നു. നോർത്ത് വയനാട് വനം ഡിവിഷനിൽ വിവിധ കേന്ദ്രങ്ങളിലായി 1500 ഓളം ആദിവാസികളാണ് സമരത്തിനിറങ്ങിയത്.
കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി 2012 ജൂലൈയിൽ നോർത്ത് വയനാട് ഡിവിഷനിൽ 1,287 കുടിലുകൾ വനപാലകർ പൊളിച്ചുനീക്കിയിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം 826 പേരെ അറസ്റ്റുചെയ്യുകയുമുണ്ടായി. എന്നാൽ ആദിവാസികൾ ജാമ്യം ലഭിച്ച മുറയ്ക്കു സമരകേന്ദ്രങ്ങളിൽ തിരിച്ചെത്തി. ഇവർക്കെതിരായ കേസുകൾ 2012 ജൂലൈ ആറിനും ഓഗസ്റ്റ് ഒന്നിനുമായി പുറപ്പെടുവിച്ച ഉത്തരവുകളിലൂടെയാണ് സർക്കാർ റദ്ദാക്കിയത്. കൈയേറ്റം ഒഴിപ്പിക്കാൻ പിന്നീട് വനം വകുപ്പ് നീക്കം നടത്തിയില്ല.
ഭൂരഹിത ആദിവാസി കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്നതിനു സംസ്ഥാന സർക്കാരിന്റെ പരിഗണയിലുള്ളതാണ് സമരകേന്ദ്രങ്ങളായി മാറിയ വനപ്രദേശങ്ങളിൽ അധികവും. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ ദുരിതം സഹിച്ചാണ് ആദിവാസി കുടുംബങ്ങൾ സമരകേന്ദ്രങ്ങളിൽ തുടരുന്നത്.
തട്ടിക്കൂട്ടിയ കുടിലുകളിലാണ് മിക്ക കുടുംബങ്ങളുടെയും താമസം. ആന ഉൾപ്പെടെ വന്യജീവികൾ വിഹരിക്കുന്നതാണ് സമരഭൂമികളിൽ പലതും. സമരകേന്ദ്രങ്ങളിലുള്ളവർക്ക് ഭൂമി അളന്നുതിരിച്ചുനൽകുന്നതിനുള്ള കേന്ദ്രാനുമതി നേടിയെടുക്കുന്നതിന് മന്ത്രി എന്ന നിലയിൽ ഒ.ആർ. കേളു ശക്തമായി ഇടപെടുമെന്നാണ് ആദിവാസി സമൂഹം കരുതുന്നത്.