കോഴിക്കോട്: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ഇന്ന് കോഴിക്കോട് ജില്ലാ ഭരണകൂടം, നശാമുക്ത് ഭാരത് അഭിയാൻ, ജില്ലാ സാമൂഹ്യ നീതി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ‘സൗഹൃദ മതിൽ’ തീർക്കുന്നു.
മാനാഞ്ചിറ മൈതാനത്തിന് ചുറ്റും വൈകുന്നേരം നാലിന് ഒരു കിലോമീറ്റർ ദൈർഘ്യത്തിലാണ് സൗഹൃദമെന്ന വറ്റാത്ത ലഹരിയുടെ മതിൽ തീർക്കുക. ജില്ലയിലെ കോളജുകളിൽനിന്നും സ്കൂളുകളിൽനിന്നുമുള്ള വിദ്യാർഥികളും വിവിധ എൻഎസ്എസ്, എസ്പിസി, എൻസിസി, സ്കൗട്ട് ആന്‍ഡ് ഗൈഡ്, ജെആർസി തുടങ്ങിയ കൂട്ടായ്മകളുടെ പ്രതിനിധികളും പൊതുജനങ്ങളും പങ്കെടുക്കും.
രണ്ടായിരത്തിലേറെപേർ അണിനിരക്കുന്ന പരിപാടിയിൽ കോഴിക്കോട് മേയർ ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ല ാ കളക്ടര്‍ സ്നേഹിൽ കുമാർ സിംഗ്, സിറ്റി പോലീസ് കമ്മീഷണർ രാജ്പാൽ മീണ തുടങ്ങിയവർ സംബന്ധിക്കും.
തുടർന്ന് മാനാഞ്ചിറ വലംവെച്ച് റാലി സംഘടിപ്പിക്കും. വിദ്യാർഥികൾ ലഹരിക്കെതിരേ അംബാസിഡർമാരായി പ്രതിജ്ഞ ഏറ്റുചൊല്ലും. ലഹരിവിരുദ്ധ സന്ദേശം, കലാകായിക പ്രകടനങ്ങൾ, ദീപശിഖ കൈമാറ്റം, പ്രദർശനങ്ങൾ തുടങ്ങിയവയും അരങ്ങേറും.
മാനാഞ്ചിറ പരിസരത്തെ വിവിധ ഇടങ്ങളിലായി കായികം, സാഹിത്യം, കലാ-സാംസ്കാരികം, വായന തുടങ്ങിയ പുതുലഹരികളെ പരിചയപ്പെടുത്തി വിവിധ കോളജുകളുടെ നേതൃത്വത്തിൽ അവതരണങ്ങൾ ഒരുക്കും.
മിഠായിത്തെരുവിൽ ഹൈക്കു എഴുത്ത്, മാനാഞ്ചിറ ബാസ്കറ്റ് ബോൾ കോർട്ടിൽ മയക്കുമരുന്ന് വിരുദ്ധ സന്ദേശ രൂപീകരണം, ചിത്രരചന, നൃത്തം, സംഗീതം, മറ്റ് കലാപ്രകടനങ്ങൾ എന്നിവ അരങ്ങേറും. ഓൺലൈൻ മത്സര വിജയികൾക്ക് സമ്മാന വിതരണവും ഉണ്ടായിരിക്കും.
കോളജ്, സ്കൂൾ തലങ്ങളിൽ വിവിധ പരിപാടികൾ
കോഴിക്കോട്: ലഹരിവിരുദ്ധ ദിനത്തിൽ ലഹരിക്കെതിരേ സന്ദേശമുയർത്തി ജില്ലയിൽ എല്ലാ കോളജുകളിലും സ്കൂളുകളിലും വിവിധ പരിപാടികൾ നടക്കും. റാലി, സത്യപ്രതിജ്ഞ, അവബോധ ക്ലാസുകൾ, മയക്കുമരുന്നും മറ്റും കുത്തിവെക്കുന്നതായി കരുതുന്ന ഇടങ്ങളുടെ സൗന്ദര്യവൽകരണം, സ്കൂൾ പാർലമെന്റ് മത്സരം, പെയിന്റിംഗ്, ഫുട്ബോൾ, ക്രിക്കറ്റ്, പോസ്റ്റർ നിർമാണം എന്നിവ നടക്കും.