കോവിഡ്-19 മഹാമാരി പടർത്തിയ ദുരിതത്തിൽനിന്നു രക്ഷപ്പെടാൻ എന്നു പ്രഖ്യാപിച്ചുതുടങ്ങിയ സ്വയംപര്യാപ്ത ഭാരതം (ആത്മനിർഭർ ഭാരത്) ഒടുവിൽ ഉദാരവത്കരണ-സ്വകാര്യവത്്കരണ പാക്കേജായി മാറി. ആദ്യ മൂന്നു ദിവസങ്ങളിൽ നിരവധി വായ്പാ പദ്ധതികളും നിക്ഷേപപദ്ധതികളും പ്രഖ്യാപിച്ച ധനമന്ത്രി നിർമല സീതാരാമൻ ഇന്നലെ പ്രഖ്യാപിച്ചതു സ്വകാര്യവൽക്കരണം മാത്രം.
പ്രതിരോധം, അണുശക്തി, ബഹിരാകാശ ഗവേഷണം, ധാതുഖനനം, കൽക്കരി ഖനനം, സിവിൽ വ്യോമയാനം, വിമാനത്താവള വികസനം എന്നീ മേഖലകളിലാണ് മന്ത്രി സ്വകാര്യവത്കരണ പരിപാടികൾ പ്രഖ്യാപിച്ചത്.
കോവിഡിനു മുന്പേ മുരടിപ്പിലും ഇപ്പോൾ മാന്ദ്യത്തിലുമാണു സന്പദ്ഘടന. ധനമന്ത്രിപോലും അതു നിഷേധിക്കില്ല. അതിന് ഉത്തേജനം പകരാവുന്ന ഒന്നും ഇന്നലെയോ കഴിഞ്ഞ ദിവസങ്ങളിലോ പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് സത്യം. 20 ലക്ഷം കോടി രൂപ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. പക്ഷേ ഒടുവിൽ വന്നപ്പോൾ നാമമാത്ര തുകയേ സർക്കാർ ചെലവാക്കുന്നുള്ളൂഎന്നു വ്യക്തമായി.
റിസർവ് ബാങ്ക് പ്രഖ്യാപിച്ച 5.6 ലക്ഷം കോടി, നിർമല സീതാരാമൻ മാർച്ച് 26നു പ്രഖ്യാപിച്ച 1.7 ലക്ഷം കോടി, ബുധൻ മുതൽ പ്രഖ്യാപിച്ച 10.73 ലക്ഷം കോടി. എല്ലാം ചേർത്താൽ ജനത്തിനു കിട്ടാനുള്ളതു തുച്ഛം. മാർച്ച് 26ലെ പദ്ധതിയിൽ പ്രഖ്യാപിച്ചവ മിക്കതും കേന്ദ്രത്തിൽ നിലവിലുള്ള പദ്ധതികളായിരുന്നു. 30,000 കോടി രൂപയേ പുതുതായി ഉണ്ടായിരുന്നുള്ളൂ. ഈയാഴ്ച പ്രഖ്യാപിച്ച 10.73 ലക്ഷം കോടിയിൽ ഇക്കൊല്ലം നേരിട്ടു ചെലവാകുന്ന പുതിയ തുക 18,500 കോടി മാത്രം. (അതിഥിത്തൊഴിലാളികൾക്കുള്ള ധാന്യം, അവർക്കുള്ള പാർപ്പിടം, പരിമിതമായ നികുതി ഇളവ് എല്ലാം കൂടി) വേറൊരു 7000 കോടി ഭാവിയിൽ ചെലവ് വന്നേക്കാം.
ആകെ മൊത്തം 55,500 കോടി രൂപയാണു രാജ്യത്തെ ജനങ്ങളുടെ ദുരിതനിവാരണത്തിലേക്കുള്ളത്. ബാക്കിയെല്ലാം വേണ്ടവർക്ക് എടുക്കാവുന്ന വായ്പകളും ഒരുപക്ഷേ നടന്നേക്കാവുന്ന ദീർഘകാല നിക്ഷേപപദ്ധതികളും മാത്രം.
ഇന്നലെ പ്രഖ്യാപിച്ച കാര്യങ്ങളാകട്ടെ ഒരു വലിയ പ്രതിസന്ധിയുടെ നടുവിൽ അതുമായി ബന്ധമൊന്നുമില്ലാത്ത വിഷയങ്ങളിൽ നടത്തുന്ന മാറ്റങ്ങളാണ്.
കോവിഡ് മഹാമാരിയുടെ ദുരിതമകറ്റുന്നതിൽ ഗോളാന്തര യാത്രയുടെ പങ്കോ കോൾ ബെഡ് മീഥെയ്ൻ എക്സ്ട്രാക്ഷന്റെ സാംഗത്യമോ ആരും ചോദ്യംചെയ്തുപോകും.
മൂന്നു ദിവസം മുന്പ് കേന്ദ്രസർക്കാരിന്റെ പ്രിൻസിപ്പൽ സാന്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാൽ ഒരു കാര്യം പറഞ്ഞു: ഇന്ത്യ എല്ലാ ദശകത്തിന്റെയും തുടക്കത്തിൽ സാന്പത്തികനയ പരിഷ്കാരം വരുത്താറുണ്ട്, അതിനു നിമിത്തമായി പ്രതിസന്ധികൾ ഉടലെടുക്കാറുണ്ട് എന്ന്. കോവിഡിനെ അങ്ങനെയൊരു പ്രതിസന്ധിയായി സന്യാൽ വിശേഷിപ്പിച്ചു.
കോവിഡ് മറയാക്കി നടത്തുന്ന ഘടനാപരമായ പരിഷ്കാരങ്ങൾ ഒരു കാര്യമേ ഉറപ്പുവരുത്തുന്നുള്ളു: ഇന്ത്യൻ സന്പദ്ഘടനയിൽ വിദേശിയും സ്വദേശിയുമായ സ്വകാര്യ മൂലധനത്തിന്റെ സ്വാധീനം വർധിക്കും. അതു രാജ്യരക്ഷ, അണുശക്തി തുടങ്ങിയ മേഖലകളിലേക്കു വ്യാപിക്കുന്പോൾ പല പരന്പരാഗത സങ്കല്പങ്ങളും ധാരണകളും തിരുത്തേണ്ടിവരും.
റ്റി.സി. മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.