നിഫ്റ്റി ഏപ്രിൽ ഫ്യൂച്ചേഴ്സ് വാരാന്ത്യം 22,275ലാണ്; ഇടിവ് രണ്ടു ശതമാനം.
സെറ്റിൽമെന്റ് വ്യാഴാഴ്ചയാണ്. ഫ്യൂച്ചേഴ്സ് ഓപ്പണ് ഇന്ററസ്റ്റ് തൊട്ടു മുൻവാരത്തിൽ 130.4 ലക്ഷം കരാറുകളിൽനിന്നു പൊടുന്നനെ 155.7 ലക്ഷത്തിലേക്ക് ഉയർന്നതിനിടയിൽ, സൂചികയ്ക്ക് ഇടിവു സംഭവിച്ചതു പുതിയ ഷോർട്ട് പൊസിഷനുകളുടെ സാധ്യത വ്യക്തമാക്കുന്നു. ഫ്യൂച്ചർ ചാർട്ട് പ്രകാരം 22,500ലെ പ്രതിരോധം തകർത്താൽ 22,750നെ ലക്ഷ്യമാക്കാം. എന്നാൽ 22,000ലെ സപ്പോർട്ട് നഷ്ടപ്പെട്ടാൽ താഴ്ന്ന തലങ്ങളിലേക്കു നീങ്ങാം.
സെൻസെക്സിനു തിരിച്ചടി ബോംബെ സെൻസെക്സ് കനത്ത തിരിച്ചടി നേരിട്ടു. 73,901ൽനിന്നുള്ള തകർച്ചയിൽ 71,830ലേക്ക് ഇടിഞ്ഞെങ്കിലും അതേ വേഗതയിൽ തിരിച്ചു കയറി. രണ്ടാഴ്ച മുന്പ് ഇതേ കോളത്തിൽ സൂചിപ്പിച്ച സപ്പോർട്ടിലാണ് വാരാന്ത്യം വിപണി വിശ്രമിച്ചത്. പശ്ചിമേഷ്യൻ വെടിയൊച്ചകൾക്കിടയിലും 73,088ൽ ഇടംപിടിക്കാനായത് നിക്ഷേപകരുടെ ഭാഗത്തുനിന്നും വീക്ഷിക്കുന്പോൾ ശുഭസൂചനയാണ്. എന്നാൽ ലോംഗ് ടേം ട്രെൻഡ്ലൈൻ സപ്പോർട്ട് 70,130 റേഞ്ചിലേക്ക് വിപണിയുടെ ദൃഷ്ടി പതിക്കുന്നു. ഈ വാരം സെൻസെക്സിന് 71,978ലും 70,868ലും താങ്ങു പ്രതീക്ഷിക്കാം. അനുകൂല വാർത്തകൾ സൂചികയെ 74,049-75,010ലേക്കു നയിക്കും.
തിളങ്ങി സ്വർണം ന്യൂയോർക്കിൽ സ്വർണത്തിനു തിളക്കമേറി. ട്രോയ് ഒൗണ്സിന് 2,325 ഡോളറിൽനിന്ന് 2,418 ഡോളർ വരെ കയറിയശേഷം വാരാന്ത്യം 2,391 ഡോളറിലാണ്. ഈ വാരം 2,415 ഡോളറിലെ പ്രതിരോധം തകർത്താൽ വിപണി 2,500നെ ലക്ഷ്യംവയ്ക്കും. 30 ദിവസങ്ങളിൽ സ്വർണവില ട്രോയ് ഒൗണ്സിന് 214.60 ഡോളർ ഉയർന്നു, അതായത് 9.86 ശതമാനം. വിപണിയുടെ ചരിത്രത്തിൽത്തന്നെ ഇത്ര വേഗമേറിയ മുന്നേറ്റം അപൂർവമാണ്.
വാരാന്ത്യവിൽപ്പന വിദേശ ഓപ്പറേറ്റർമാർ വിൽപ്പനയ്ക്കു മുൻതൂക്കം നൽകി 11,996 കോടി രൂപയുടെ ഓഹരികൾ വിറ്റു. വാരാന്ത്യം 129 കോടി രൂപയുടെ ഓഹരികൾ വാങ്ങാൻ അവർ ഉത്സാഹിച്ചു. ആഭ്യന്തരഫണ്ടുകൾ 9,089 കോടി രൂപയുടെ നിക്ഷേപവും 52 കോടി രൂപയുടെ വിൽപ്പനയും നടത്തി. ഏപ്രിലിൽ വിദേശഫണ്ടുകൾ 22,229 കോടി രൂപ പിൻവലിച്ചപ്പോൾ ആഭ്യന്തര ഫണ്ടുകൾ 21,269 കോടി രൂപ നിക്ഷേപിച്ചു.