സുപ്രീംകോടതി ഉത്തരവിട്ടതിനെത്തുടർന്നാണ് ബോണ്ടുകൾ വാങ്ങിയവരുടെയും അതു പണമാക്കിയ പാർട്ടികളുടെയും വിശദാംശങ്ങൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും തെരഞ്ഞെടുപ്പു കമ്മീഷനും പ്രസിദ്ധീകരിച്ചത്.
2018-ൽ അവതരിപ്പിച്ച ഇലക്ടറൽ ബോണ്ടുകൾ പദ്ധതിയനുസരിച്ച് കോർപറേറ്റ് കന്പനികൾ രാഷ്ട്രീയ പാർട്ടികൾക്കു നൽകുന്ന സംഭാവനകൾക്ക് 100 ശതമാനം നികുതിയിളവ് നൽകിയിരുന്നു. ഇന്ത്യൻ ഉപസ്ഥാപനങ്ങൾ വഴി വിദേശ സ്ഥാപനങ്ങൾ നൽകുന്ന സംഭാവനകൾക്കും മുഴുവൻ നികുതിയിളവ് നൽകിയതും വിവാദമായി. അഴിമതി നിയമപരമാക്കിയ വൻ കൊള്ളയാണ് ഇലക്ടറൽ ബോണ്ട് പദ്ധതിയെന്നായിരുന്നു ആക്ഷേപം.
ആദായനികുതി വകുപ്പ്, ഇഡി, സിബിഐ തുടങ്ങിയ ഏജൻസികൾ നോട്ടീസ് നൽകിയും കേസെടുത്തും ഭീഷണിപ്പെടുത്തിയുമാണ് കോടിക്കണക്കിനു രൂപ പലരും ബിജെപിക്ക് സംഭാവന നൽകിയതെന്ന് പിന്നീട് പുറത്തുവന്ന രേഖകൾ വ്യക്തമാക്കി.
കേന്ദ്രസർക്കാരിന്റെ കരാറുകൾ നൽകിയ കന്പനികൾ ബിജെപിക്ക് സംഭാവന നൽകിയതു കൈക്കൂലിയും പച്ചയായ അഴിമതിയുമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. നഷ്ടത്തിലുള്ള നിരവധി കന്പനികൾ വൻതുക സംഭാവന നൽകിയതിനു പിന്നിൽ കള്ളപ്പണം വെളുപ്പിക്കൽ ഉണ്ടായെന്നതും നിഷേധിക്കാനായിട്ടില്ല.