![](/Newsimages/pepper_2024mar18.jpg)
പ്രമുഖ വിപണികളിലേക്കുള്ള കുരുമുളകുവരവ് ശക്തമല്ല. കർഷകരും മധ്യവർത്തികളും വരുംമാസങ്ങളിലെ ഉയർന്ന വിലയെയാണ് ഉറ്റുനോക്കുന്നത്. ഉത്തരേന്ത്യൻ മസാല വ്യവസായികളും പൗഡർ യൂണിറ്റുകളും വാങ്ങലുകാരാണ്. കൊച്ചിയിൽ അണ്‍ഗാർബിൾഡ് 53,400 രൂപയിലാണ്.
ഏലവില ഉയരും ഏലം റീ പൂളിംഗിനു കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തിയതു വാങ്ങലുകാരെ നിരക്കുയർത്താൻ പ്രേരിപ്പിക്കുമെന്ന കണക്കുകൂട്ടലിലാണ് ഉത്പാദകർ. ഓഫ് സീസണായതിനാൽ വാങ്ങൽ താത്പര്യം ശക്തമായാൽ, ശരാശരിയിനങ്ങൾ 1800 രൂപയ്ക്കു മുകളിൽ ഇടംപിടിക്കും. ആഭ്യന്തര വാങ്ങലുകാരും കയറ്റുമതിക്കാരും ഏലക്ക ലേലത്തിൽ സജീവമാണ്.
![](/Newsimages/cardamom_2019sept09.jpg)
നാളികേര കർഷകർ വിപണിയിൽ ഉണർവ് പ്രതീക്ഷിച്ചെങ്കിലും മില്ലുകാരുടെ തന്ത്രപരമായ നീക്കങ്ങൾ കൊപ്രയ്ക്കു തിരിച്ചടിയായി. തമിഴ്നാട്ടിലെ വൻകിട മില്ലുകാർ സംഘടിതരായി വെളിച്ചെണ്ണവില ഉയർത്തിയതിന്റെ ചുവടുപിടിച്ചു കൊച്ചിയിൽ നിരക്ക് 15,100ലേക്കു കയറി. എന്നാൽ, കൊപ്രയ്ക്ക് 10,000 രൂപയിലെ കടന്പ മറികടക്കാനായില്ല.
ആഭരണ വിപണികളിൽ സ്വർണവില വീണ്ടും തിളങ്ങി. പവൻ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 54,520 രൂപ വരെ മുന്നേറിയശേഷം ശനിയാഴ്ച 54,440 രൂപയിലാണ്.
ആയിരത്തിനരികെ! മധ്യകേരളത്തിലെ ചെറുകിട വിപണികളിൽ കൊക്കോവരവ് പിന്നിട്ടവാരം ഉയർന്നു. ഉത്പന്നവില ഉയരുന്നതു മുൻനിർത്തി പുതിയ ചരക്ക് പരമാവധി വിറ്റുമാറാൻ കർഷകർ ഉത്സാഹിക്കുന്നുണ്ട്. ഉണക്കക്കൊക്കോ കിലോ 970 രൂപയായും പച്ച 400 രൂപയിലേക്കും അടുത്തു.
![](/Newsimages/cocco_2019sept16.jpg)
ചോക്കലേറ്റ് വ്യവസായികളുടെ ആവശ്യാനുസരണം ചരക്ക് കൈമാറാൻ പല അവസരത്തിലും വ്യാപാരികൾ ക്ലേശിച്ചു. അന്താരാഷ്ട്ര മാർക്കറ്റിൽ കൊക്കോ അവധി വില ടണ്ണിന് 12,261 ഡോളർ വരെ ഉയർന്നു പുതിയ റിക്കാർഡ് സ്ഥാപിച്ചു.