കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് കൂടുതല്‍ അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസുകൾ ആരംഭിക്കുന്നതിനാവശ്യമായ കേന്ദ്ര അനുമതി ലഭ്യമാക്കാനുള്ള ഇടപെടലുകൾ ദ്രുതഗതിയിൽ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് കിയാല്‍ ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്. കിയാല്‍ ഓഹരി ഉടമകളുടെ ഒൻപതാമത് വാര്‍ഷിക പൊതുയോഗത്തില്‍ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എല്ലാത്തരത്തിലും ആധുനികവും അന്താരാഷ്ട്ര നിലവാരത്തിലുള്ളതുമായ സംവിധാനങ്ങളാണ് കണ്ണൂരിലുള്ളത്. വിമാനത്താവളത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തണമെങ്കില്‍ കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കേണ്ടതുണ്ട്. കൂടുതല്‍ ആഭ്യന്തര സര്‍വീസുകളും ഉണ്ടാകണം. നിലവിൽ എയര്‍ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് അന്താരാഷ്ട്ര സര്‍വീസ് നടത്തുന്നത്. ഗോ എയര്‍ ആഭ്യന്തര സര്‍വീസും നടത്തുന്നുണ്ട്. ഇൻഡിഗോ താമസിയാതെ ആഭ്യന്തര സര്‍വീസ് ആരംഭിക്കും. ഗോഎയറും ഇൻഡിഗോയും അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കാൻ തയാറാണ്. എയര്‍ ഇന്ത്യയും സ്പൈസ്ജെറ്റും അന്താരാഷ്ട്ര സര്‍വീസ് ആരംഭിക്കാനാവശ്യമായ പ്രാഥമിക പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്.
യുഎഇ, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍ എന്നീ മേഖലകളിലേക്കാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. ബഹറിന്‍, കുവൈത്ത് അടക്കമുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലേക്കും സര്‍വീസ് തുടങ്ങേണ്ടതുണ്ട്. ഫ്ലൈറ്റുകളുടെയും യാത്രക്കാരുടെയും എണ്ണം വര്‍ധിക്കേണ്ടത് ഒഴിച്ചുകൂടാനാവാത്തതാണ്. അതിന് സംസ്ഥാനത്തിന് തൊട്ടുകിടക്കുന്ന പ്രദേശങ്ങളില്നിന്നുൾപ്പെടെ യാത്രക്കാർ ഈ വിമാനത്താവളത്തിലേക്ക് എത്തേണ്ടതുണ്ട്. വ്യവസായങ്ങളെയും ആകര്‍ഷിക്കണം. ഇതിനായി വിമാനത്താവളത്തിനടുത്ത് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരികയാണ്. അത് മറ്റു വ്യവസായസംരംഭങ്ങള്‍ ആരംഭിക്കുന്നതിനുവേണ്ടിയാണ്. കണ്ണൂരിനു പുറമെ, കാസര്‍ഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളിലെ വിനോദസഞ്ചാര സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കിയാലിന്റെ ഓഹരിമൂലധനം 1500 കോടിയില്‍നിന്ന് 3500 കോടി രൂപയാക്കി ഉയര്‍ത്താനുള്ള പ്രമേയം പൊതുയോഗത്തില്‍ അവതരിപ്പിച്ചു.
കണ്ണൂർ സാധു കല്യാണമണ്ഡപത്തിൽ ചേര്‍ന്ന പൊതുയോഗത്തിൽ ഡയറക്ടര്‍മാരായ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്, വ്യവസായമന്ത്രി ഇ.പി. ജയരാജന്, ആരോഗ്യമന്ത്രി കെ.കെ. ശൈലജ, തുറമുഖമന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്, ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്, ഡയറക്ടര്‍മാരായ അനന്തകൃഷ്ണന് (ബിപിസിഎൽ), ഹസന്‍കുഞ്ഞി, കിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വി. തുളസീദാസ് തുടങ്ങിവര്‍ പങ്കെടുത്തു.
21ന് വിമാനക്കമ്പനികളുടെ യോഗം
കണ്ണൂർ: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് കൂടുതല്‍ അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് 21ന് കമ്പനി ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് വിമാനക്കമ്പനികളുടെ യോഗം നടക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ വി. തുളസീദാസ് പറഞ്ഞു.
കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയ അധികൃതരും യോഗത്തിൽ പങ്കെടുക്കും. വിദേശ വിമാന കമ്പനികളുടെ സര്‍വീസ് തുടങ്ങുന്നതടക്കമുള്ള കാര്യങ്ങൾ യോഗത്തിന്റെ പരിഗണനയ്ക്കു വരും. ഇന്ത്യൻ കമ്പനികള്‍ക്കുപുറമെ തെക്കുകിഴക്കൻ ഏഷ്യ, ഗള്‍ഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലെ വിമാനക്കമ്പനികളെയെല്ലാം യോഗത്തിലേക്കു ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തിലെ ആദ്യ കാര്‍ഗോ കോംപ്ലെക്സ് രണ്ടുമാസംകൊണ്ട് പൂര്‍ത്തിയാകുമെന്നും തുളസീദാസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.