ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനർ അരവിന്ദ് കേജരിവാൾ ഇന്നു മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. കേജരിവാളിനെ മുഖ്യമന്ത്രിയായും ആറു മന്ത്രിമാരെയും രാഷ്ട്രപതി രാം നാഥ് കോവിന്ദ് ശനിയാഴ്ച നിയമിച്ചു. മനീഷ് സിസോദിയ, സത്യേന്ദർ ജയിൻ, ഗോപാൽ റായ്, കൈലാഷ് ഗെലോട്ട്, ഇമ്രാൻ ഹുസൈൻ, രാജേന്ദ്ര ഗൗതം എന്നിവരാണ് മറ്റു മന്ത്രിമാർ.
ഡൽഹി രാംലീല മൈതാനം തന്നെയാണ് മൂന്നാം തവണയും സത്യപ്രതിജ്ഞയ്ക്കു വേദിയാകുന്നത്. രാവിലെ പത്തിനാണ് കേജരിവാളും മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേജരിവാൾ സത്യപ്രതിജ്ഞയ്ക്കു ക്ഷണിച്ചിരുന്നു. എന്നാൽ, ഇന്നു മോദി സ്വന്തം തെരഞ്ഞെടുപ്പു മണ്ഡലമായ വാരാണസിയിൽ ആയിരിക്കും.
സത്യപ്രതിജ്ഞാ ചടങ്ങിൽ ശുചീകരണത്തൊഴിലാളികൾ ഓട്ടോറിക്ഷ, ബസ്, മെട്രോ ഡ്രൈവർമാർ, സ്കൂളിലെ പ്യൂണ്മാർ എന്നിങ്ങനെ വിവിധ മേഖലകളിൽനിന്നുള്ള അന്‍പതു പേർ അരവിന്ദ് കേജരിവാളിനൊപ്പം വേദി പങ്കിടും. ഡൽഹിയുടെ യഥാർഥ പ്രതിനിധികൾ അവരാണെന്നാണ് പാർട്ടി നേതാവ് മനീഷ് സിസോദിയ പറഞ്ഞത്. സ്കൂൾ പ്യൂണ്മാർ, മൊഹല്ല ക്ലിനിക്കുകളിലെ ഡോക്ടർമാർ, ഓട്ടോറിക്ഷ, ബസ്, ആംബുലൻസ് ഡ്രൈവർമാർ, ശുചീകരണ തൊഴിലാളികൾ, ബസുകളിലെ മാർഷൽമാർ, അധ്യാപകർ, പ്രധാന അധ്യാപകർ എന്നിവരാണ് കേജരിവാളിനൊപ്പം വേദി പങ്കിടുന്നതെന്നും സിസോദിയ പറഞ്ഞു. മോസ്കോയിലെ ഒളിന്പ്യാഡിൽ പങ്കെടുത്തു മെഡൽ നേടിയ വിദ്യാർഥികളെയും ചടങ്ങിലേക്കു ക്ഷണിച്ചിട്ടുണ്ട്. കൃത്യനിർവഹണത്തിനിടെ മരിച്ച അഗ്നിശമന സേനാ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്കും ക്ഷണമുണ്ട്.
അതിനിടെ, സത്യപ്രതിജ്ഞാ ചടങ്ങിൽ ഡൽഹിയിലെ അധ്യാപകർ നിർബന്ധമായും പങ്കെടുക്കണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടെന്ന റിപ്പോർട്ടുകൾ വിവാദമുണ്ടാക്കി. എന്നാൽ, അധ്യാപകരെ ചടങ്ങിലേക്കു ക്ഷണിക്കുക മാത്രമാണു ചെയ്തതെന്നും അനാവശ്യ വാർത്തകൾക്ക് ഇടം നൽകരുതെന്നുമാണ് ഇതേക്കുറിച്ചു ചോദിച്ചപ്പോൾ മനീഷ് സിസോദിയ മറുപടി നൽകിയത്. ഡിഇഒയും പ്രധാന അധ്യാപകരും ഉൾപ്പെ ടെ സർക്കാർ സ്കൂളുകളിലെ ഉദ്യോഗസ്ഥർ ചടങ്ങിനെത്തണമെന്നു കാണിച്ചു സർക്കുലർ ഇറങ്ങിയെന്നാണ് അധ്യാപകർ പറഞ്ഞത്.
സത്യപ്രതിജ്ഞ നടക്കുന്ന രാംലീല മൈതാനത്ത് അധ്യാപകരുടെ ഹാജർ രേഖപ്പെടുത്തുമെന്നും സർക്കുലറിൽ പറയുന്നു. ഇത് അധികാര ദുർവിനിയോഗമാണെന്നാണ് ഒരുകൂട്ടം അധ്യാപകർ കുറ്റപ്പെടുത്തിയത്. ഇതിനെ വിമർശിച്ചു കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.