കിഫ് ഇൻഡ് സമ്മിറ്റ്: സദസിൽ ആളു കുറഞ്ഞു; സംഘാടകരെ വിമർശിച്ച് മുഖ്യമന്ത്രി
Tuesday, September 9, 2025 1:23 AM IST
പാലക്കാട്: കഞ്ചിക്കോട് പുതുശേരിയിൽ നടന്ന സ്മാർട്ട് സിറ്റി കോണ്ക്ലേവ് കിഫ് ഇൻഡ് സമ്മിറ്റിന്റെ സദസിൽ ആളില്ലാത്തതിന് സംഘാടകരെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
സംഘാടകർ പരിപാടിയുടെ ഗൗരവം ഉൾക്കൊണ്ടില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കാണുന്പോൾ കുറച്ചധികം പറയാനുണ്ട്. എന്നാൽ താനിപ്പോൾ ഒന്നും പറയുന്നില്ല. ഇങ്ങനെ ഒരു പരിപാടി ഇതുപോലാണോ നടത്തേണ്ടിയിരുന്നതെന്നു മുഖ്യമന്ത്രി ചോദിച്ചു.
വ്യവസായവകുപ്പുമായി സഹകരിച്ച് കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഫോറമാണു പാലക്കാട് പുതുശേരിയിൽ സമ്മിറ്റ് നടത്തിയത്. മാധ്യമങ്ങൾക്കു നേരെയും രൂക്ഷമായ വിമർശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. നാടിന്റെ വികസനം അറിയിക്കാതിരിക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുകയാണ്.
അറിയിക്കേണ്ട മാധ്യമങ്ങൾ അറിയിക്കേണ്ട എന്നു വിചാരിക്കുന്നു. അപ്പോൾ അറിയേണ്ടവർ ഇക്കാര്യം അറിയാതെ പോകുന്നു. സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങൾ ഇകഴ്ത്താൻ ശ്രമം നടക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വ്യവസായമേഖയിലെ നേട്ടങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞ ശേഷമായിരുന്നു മാധ്യമവിമർശനം. ഏതു സർക്കാർ ഭരിച്ചാലും ഇതെല്ലാം നടക്കുമെന്നു ചിലർ പറയുന്നു.
ഏത് സർക്കാർ ഭരിച്ചാലും ഇതൊന്നും നടക്കില്ല. അസാധ്യമെന്നു വിചാരിച്ച പലതും ഈ സർക്കാർ നടപ്പിലാക്കി. ദേശീയപാതാ വികസനത്തിനു കേന്ദ്രം സഹായിച്ചില്ല. മറ്റു സംസ്ഥാനങ്ങൾക്കു പണം നൽകി. കേരളത്തിന് സ്ഥലം ഏറ്റെടുക്കാൻ പണം തന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്ഷണിച്ചില്ല; മന്ത്രി കൃഷ്ണൻകുട്ടിക്ക് അതൃപ്തി
പാലക്കാട്: മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടിയെ ക്ഷണിക്കാത്തതു വിവാദമായി. വ്യവസായവകുപ്പുമായി സഹകരിച്ച് കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറം സംഘടിപ്പിച്ച കിഫ് ഇൻഡ് സമ്മിറ്റിലേക്കാണു മന്ത്രി കെ. കൃഷ്ണൻകുട്ടിയെ ക്ഷണിക്കാതിരുന്നത്. പാലക്കാട് ജില്ലയുടെ ചുമതലയുള്ള മന്ത്രിയാണു കെ. കൃഷ്ണൻകുട്ടി.
പരിപാടിയിലേക്കു മന്ത്രിയെ ക്ഷണിച്ചിട്ടില്ലെന്ന് കെ. കൃഷ്ണൻകുട്ടിയുടെ ഓഫീസും വ്യക്തമാക്കി. സ്ഥലം എംപിയായ വി.കെ. ശ്രീകണ്ഠനെ ക്ഷണിക്കാത്തതിൽ എംപിയും അതൃപ്തി അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കു പുറമേ മന്ത്രിമാരായ പി. രാജീവ്, എം.ബി. രാജേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.