പാലക്കാട്: ലക്ഷങ്ങൾ മുടക്കി പണിത സൈക്കിൾ ട്രാക്കും നടപ്പാതയും പണി പൂർത്തിയാകാതെ പദ്ധതി പാതി വഴിയിൽ നിന്നിട്ട് വർഷങ്ങൾ പിന്നിട്ടപ്പോൾ ട്രാക്കിലും നടപ്പാതയിലും പലയിടങ്ങളിലും പൊന്തക്കാടും ചെളിവെള്ളവും നിറഞ്ഞു കിടക്കുകയാണ്.
വിക്ടോറിയ കോളജു മുതൽ മാട്ടുമന്ത വരെയാണ് സ്വപ്നപദ്ധതി ആരംഭിച്ചത്. തുടർന്ന് മലന്പുഴ ഉദ്യാനം വരെ നീട്ടാനും പദ്ധതിയുണ്ടായിരുന്നു. ഫണ്ടിന്റെ അഭാവം മൂലമാണ് പണി നിന്നു പോയത്. എന്നാൽ ഇനി പണി ആരംഭിച്ച് പദ്ധതി പൂർത്തീകരിക്കണമെങ്കിൽ കരാർ തുക പുതുക്കേണ്ടിവരുമെന്നതും വലിയ കടന്പയാണ്. നിർമാണ സാമഗ്രികളുടെ കാലാനുസൃതമായ വർധനക്കനുസരിച്ച് കരാർ തുകയും വർധിപ്പിക്കേണ്ടിവരുമെന്ന് കരാറുകാർ പറയുന്നു. ഉച്ച കഴിഞ്ഞാൽ തട്ടുകടക്കാരും ബജി കടക്കാരുമാണ് ഇപ്പോൾ സൈക്കിൾ ട്രാക്കും നടപ്പാതയും പലയിടത്തും കൈയടക്കിയിരിക്കുന്നത്.