ഗുരുവായൂരിൽ ഭക്തജനത്തിരക്ക്; വരിനിന്നു വലഞ്ഞ് ഭക്തർ
Monday, June 24, 2024 1:35 AM IST
ഗുരുവായൂർ: പൊതു അവധിദിനമായ ഇന്നലെ ക്ഷേത്രത്തിൽ വലിയ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. ഭക്തർ മണിക്കൂറുകൾ വരിയിൽനിന്ന് വലഞ്ഞു. അഞ്ചു മണിക്കൂറിലേറെ വരിനിന്നാണു ഭക്തർക്കു ദർശനം ലഭിച്ചത്. വരി പടിഞ്ഞാറെ ഇന്നർ റിംഗ്റോഡ് വരെയെത്തി. ദർശനത്തിനുമുമ്പ് സാധനങ്ങൾ ക്ലോക്ക് റൂമിൽ വയ്ക്കുന്നതിനും ദർശനശേഷം സാധനങ്ങൾ എടുക്കുന്നതിനും വഴിപാട് ശീട്ടാക്കാനും ഭക്തർക്ക് വീണ്ടും ഏറെ‌നേരം വരിയിൽ നിൽക്കേണ്ടിവന്നു.

പ്രാഥമിക ആവശ്യങ്ങൾപോലും നിർവഹിക്കാൻ കഴിയാതെ മണിക്കൂറുകൾ നിൽക്കേണ്ടിവരുന്ന അവസ്ഥയാണ് ഭക്തർക്ക്.

ഏറെക്കാലത്തെ ആവശ്യമായ വരി കോംപ്ലക്സ് ഇന്നും കടലാസിലാണ്. അവധിദിവസങ്ങളിൽ വഴിപാട് കൗണ്ടറുകളുടെ എണ്ണം കൂട്ടണമെന്നും ഭക്തർ പറയുന്നു. എത്രയുംവേഗം പ്രാഥമിക ആവശ്യങ്ങൾക്കും സൗകര്യമാകുന്ന തരത്തിൽ ക്യൂ കോംപ്ലക്സ് വേണമെന്നാണ് ഭക്തരുടെ ആവശ്യം. ഇന്നലെ 65.42 ലക്ഷത്തിന്‍റെ വഴിപാടുകൾ നടന്നു.