തൊടുപുഴ: വൈദ്യുതി ഉപയോക്താക്കൾ വൻതുക ബില്ലിനത്തിൽ അടച്ച സംഭവത്തിൽ കുറ്റക്കാരായ വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കാൻ നീക്കമെന്ന് ആക്ഷേപം. ഉപയോക്താക്കൾ ഉപയോഗിക്കാത്ത വൈദ്യുതിയുടെ പേരിൽ വൻ തുക ബില്ലടയ്ക്കേണ്ടി വന്നത് ഒരു വിഭാഗം ഉദ്യോഗസ്ഥർ തമ്മിലുള്ള ഭിന്നതയെ തുടർന്നാണെന്നും ആരോപണമുയർന്നിട്ടുണ്ട്.
ബില്ലിൽ ബോധപൂർവം കൃത്രിമം നടത്തിയതാണ് പ്രശ്നത്തിനു വഴി വച്ചതെന്നാണ് സൂചന. 2023 മേയിലാണ് തൊടുപുഴ മേഖലയിലെ ഉപയോക്താക്കളെ വൻ തുകയുടെ ബില്ലുകൾ നൽകി കെഎസ്ഇബി ഞെട്ടിച്ചത്. മുന്നൂറോളം ഉപയോക്താക്കളെയാണ് വൈദ്യുതി ബോർഡ് ദുരിതത്തിലാക്കിയത്.
മുൻകാലങ്ങളിൽ അവർ ഉപയോഗിച്ച വൈദ്യുതിക്കായി നൽകിയ ബില്ലിൽ തുക കുറഞ്ഞുപോയെന്നും ഇത് മീറ്റർ റീഡിംഗ് എടുത്തയാൾക്കു പറ്റിയ പിഴവായിരുന്നെന്നും പറഞ്ഞാണ് വൻ തുക പിന്നീട് ഈടാക്കിയത്.
ആയിരത്തിനു മേൽ വരുന്ന യൂണിറ്റിന്റെ തുക ഉയർന്ന നിരക്കിൽ കണക്കാക്കി വൻതുകകളുടെ ബിൽ നൽകുകയായിരുന്നു. 2023 ജൂണ്‍, ജൂലൈ മാസങ്ങളിലും ഇതു തുടർന്നു. ഇതേത്തുടർന്ന് ഉപയോക്താക്കൾ വൻ പ്രതിഷേധവുമായി രംഗത്തെത്തി.
കെഎസ്ഇബി ഓഫീസിൽ പരാതിയുമായി എത്തിയ ഉപയോക്താക്കളെ യഥാർഥ ഉപഭോഗത്തിനു മാത്രമേ ബില്ല് നൽകിയിട്ടുള്ളൂവെന്നും ഉത്തരവാദിയായ മീറ്റർ റീഡറെ പിരിച്ചു വിട്ടുവെന്നും അറിയിച്ച കെഎസ്ഇബി അധികൃതർ തവണകളായി ബില്ലടയ്ക്കാനും ഇതിനു സാവകാശവും അനുവദിച്ചു.
ഇതിനു പുറമേ ഉപയോക്താക്കൾക്കു നൽകിയ ഭീമമായ ബില്ലുകളുടെ നാൽപ്പത് ലക്ഷത്തോളം രൂപയുടെ ഉത്തരവാദിത്വം ആരോപിച്ച് സീനിയർ സൂപ്രണ്ട്, അസിസ്റ്റന്റ് എൻജിനിയർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥരെ തൊടുപുഴ ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജനിയർ 2023 മേയ്, ജൂണ്‍ മാസങ്ങളിലായി സർവീസിൽനിന്നു സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഇവരുൾപ്പെടെ 12 ഉദ്യോഗസ്ഥർക്കെതിരേയുള്ള അച്ചടക്ക നടപടി തുടരുകയും ചെയ്യുന്നുണ്ട്.
കെഎസ്ഇബി അധികൃതർ പറഞ്ഞതു വിശ്വസിച്ച് വൻ തുക ബില്ലടച്ച ഉപയോക്താക്കൾ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. ക്രമാതീതമായ മീറ്റർ റീഡിംഗ് വ്യത്യാസത്തെത്തുടർന്ന് ഉപയോക്താക്കളിൽനിന്നു വൻതോതിൽ പരാതി ഉയരുകയും നിരവധി പേർ നിയമനടപടിയുമായി മുന്നോട്ടുപോവുകയും ചെയ്ത സാഹചര്യത്തിൽ ഉന്നത നിർദേശത്തെത്തുടർന്ന് ഉപഭോഗം ഉയർന്ന തലത്തിൽനിന്നും രേഖപ്പെടുത്തിയ ഉപയോക്താക്കളുടെ റീഡിംഗ് ഡാറ്റാ എപിടിഎസ് വിഭാഗം ഡൗണ്‍ലോഡ് ചെയ്തു.
ഇതു പ്രകാരം 2023 മേയ്, ജൂണ്‍, ജൂലൈ മാസങ്ങളിൽ മീറ്റർ റീഡർ മുൻ കാലത്തെ കുറവ് എന്ന് രേഖപ്പെടുത്തിയ റീഡിംഗുകളെല്ലാം കൃത്രിമമായിരുന്നെന്നും യഥാർഥ ബില്ലിൽ കാണിച്ചതിനേക്കാൾ വളരെ കുറവായിരുന്നെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ കെഎസ്ഇബി അധികൃതർ അന്‍പതോളം ഉപയോക്താക്കളുടെ ബില്ലുകൾ 2024 ഫെബ്രുവരി, മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലായി പുതുക്കി നൽകിയിട്ടുണ്ട്.
ഇല്ലാത്ത ഉപയോഗം അടിച്ചേൽപ്പിച്ചു നൽകിയ ബില്ലുകളിൽ പുതിയ പരിശോധനാ പ്രകാരം യൂണിറ്റിൽ കുറവ് വരുത്തിയെങ്കിലും തുകയിൽ ആനുപാതികമായ കുറവില്ല. 30063 കണ്‍സ്യൂമർ നന്പരിലുള്ള ഉപയോക്താവിന് 2023 മേയ് 19ന് 1406 യൂണിറ്റിന് 13,737 രൂപയുടെ ബില്ലാണ് നൽകിയത്.
പുതിയ പരിശോധനയുടെ അടിസ്ഥാനത്തിൽ 307 യൂണിറ്റിന് 9,133 രൂപയായാണ് പുതുക്കി നൽകിയിരിക്കുന്നത്. എന്നാൽ റെഡി റെക്കോനെർ പ്രകാരം 307 യൂണിറ്റ് ദ്വൈമാസ ഉപയോഗത്തിന് ഈടാക്കേണ്ട തുക 1,625 രൂപ മാത്രമാണ്.
24579-ാം നന്പരിലുള്ള ഉപയോക്താവിന് 2023 മേയ് 24ന് 2189 യൂണിറ്റിന് 21,128 രൂപയുടെ ബില്ലാണ് നൽകിയിരുന്നത്. എന്നാൽ യഥാർഥ ഉപഭോഗം 376 യൂണിറ്റ് എന്ന് കാണിച്ചു പുതുക്കി നൽകിയ തുക 15,059 രൂപയാണ്. എന്നാൽ കെഎസ്ഇബിയുടെ റെഡി റെക്കോനെർ പ്രകാരം 376 യൂണിറ്റിന് വരുന്ന ചാർജ് വെറും 2,147 രൂപ മാത്രമാണ്.