താമസിക്കാൻ ആരുമില്ല : ജിഎസ്ടി വകുപ്പിന്‍റെ ക്വാർട്ടേഴ്സുകൾ നശിക്കുന്നു
Friday, June 21, 2024 4:05 AM IST
നെടുങ്കണ്ടം: നെടുങ്കണ്ടത്ത് ജിഎസ്ടി വകുപ്പിന്‍റെ ക്വാർട്ടേഴ്സുകൾ ഉപയോഗിക്കാതെ നശിക്കുന്നു. കോടികൾ മുടക്കി നിർമിച്ച കെട്ടിടങ്ങളിലാണ് വർഷങ്ങളായി താമസക്കാർ ഇല്ലാത്തത്.
നെടുങ്കണ്ടം താലൂക്ക് ആശുപത്രിക്കു സമീപമാണ് ജിഎസ്ടി വകുപ്പിന്‍റെ ക്വാർട്ടേഴ് സുകൾ സ്ഥിതി ചെയ്യുന്നത്.

കിടപ്പുമുറി, അടുക്കള, ഹാൾ, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളോടെ പതിനഞ്ച് ക്വാർട്ടേഴ്സുകൾ ഉണ്ട്. ഇവയിൽ ഏതാനും കെട്ടിടങ്ങളിൽ മാത്രമാണ് താമസകാരുള്ളത്. ചില കെട്ടിടങ്ങളുടെ ജനൽച്ചില്ലുകളും ടൈലുകളും തകർന്നു. മീറ്റർ ബോർഡുകളിൽ കിളികൾ കൂട് കൂട്ടിയ സ്ഥിതിയാണ്. മിക്ക ക്വോർട്ടേഴ്സുകളും കാടുമൂടി കിടക്കുകയാണ്.

താമസക്കാർ ആരുമില്ലെങ്കിലും കെട്ടിടത്തിന്‍റെ കോൺക്രീറ്റിംഗിലെ ചോർച്ച തടയാൻ മേൽക്കൂരയിൽ ലക്ഷങ്ങൾ മുടക്കി ഷീറ്റ് മേഞ്ഞിട്ടുണ്ട്. വാണിജ്യനികുതി വകുപ്പ് ജിഎസ്ടി വകുപ്പായി മാറിയപ്പോൾ ജീവനക്കാരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായി. ഇതാണ് ക്വാർട്ടേഴ്സുകൾ കാലിയായി കിടക്കാനുള്ള കാരണം. ക്വർട്ടേഴ്സുകൾ മറ്റു വകുപ്പുകൾക്കു വിട്ടുകൊടുക്കാനും നടപടിയില്ല.