നൂറുകണക്കിന് രോഗികൾ; ഒരു ഡോക്‌ടറും
Friday, June 21, 2024 3:30 AM IST
രാജാക്കാട്: രാജാക്കാട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥക്ക് അറുതിയില്ല. ആറിൽ പരം പഞ്ചായത്തുകളിലെ സാധാരണക്കാരായ രോഗികളുടെ ആശ്രയകേന്ദ്രമാണ് രാജാക്കാട് സാമൂഹ്യാരോഗ്യകേന്ദ്രം.

39 വർഷങ്ങൾക്ക് മുൻപ് പ്രാഥമിക ആരോഗ്യകേന്ദ്രമായി മുല്ലക്കാനത്ത് തുടങ്ങിയ സ്ഥാപനത്തിന് പേര് മാത്രമാണ് സി എച്ച്സി എന്ന് മാറ്റിയിട്ടുള്ളത്.ഇവിടെ പിഎച്ച്സിയുടെ സ്റ്റാഫ് പാറ്റേൺ പോലുമില്ല.ഓരോ ദിവസവും മുന്നൂറിനുമേൽ രോഗികളാണ് ചികിത്സ തേടി എത്തുന്നത്.

ഒരു സ്റ്റാഫ് നഴ്സും ഒരു മെഡിക്കൽ ഓഫീസറുമാണ് സ്ഥിര നിയമനത്തിലുള്ളത്.മെഡിക്കൽ ഓഫീസർക്ക് ജില്ല,ബ്ലോക്കു,പഞ്ചായത്തു തല ഔദ്യോഗിക മീറ്റിംഗുകളുൾപ്പെടെയുള്ള കാര്യങ്ങൾക്ക് മിക്കപ്പോഴും യാത്ര ചെയ്യേണ്ടിവരും. എൻഎച്ച്എം, ദിവസവേതന വ്യവസ്ഥയിൽരണ്ടു ഡോക്ടർമാരും ആറു നഴ്സുമാരും ഉണ്ടെങ്കിലും പലപ്പോഴും ഒരു ഡോക്ടറുടെ സേവനമേ ലഭിക്കുകയുള്ളൂ. ഇന്നലെ ഒരു ഡോക്ടറാണ് ഇരുനൂറോളം രോഗികളെ പരിശോധിച്ചത്.

നാട്ടുകാർ സംഭാവനയായി നൽകിയ രണ്ട് ഏക്കർ സ്ഥലത്ത് കേന്ദ്ര--സംസ്ഥാന സർക്കാരുകളുടെ ഫണ്ടുകളും ബ്ലോക്ക് പഞ്ചായത്ത് ഫണ്ടും ഉൾപ്പെടുത്തി ആവശ്യത്തിന് കെട്ടിടങ്ങൾ പണിതുയർത്തിയിട്ടുമുണ്ട്.പ്രാദേശിക ബിജെപി പ്രവർത്തകരും വ്യാപാരി സംഘടനയും ചേർന്ന് നൽകിയ മുപ്പതിൽപരം കട്ടിലുകളും അനുബന്ധ ഉപകരണങ്ങളും നിലവിൽ വിശ്രമത്തിലാണ്.

കിടത്തി ചികിത്സ നിലച്ചിട്ട് ഒരു വർഷത്തിലധികമായി. എക്സ് റേ, ഇസിജി ഉപകരണങ്ങൾ ഉണ്ടെങ്കിലും പ്രവർത്തിക്കുന്നില്ല.യൂറിക് ആസിഡ് ഉൾപ്പെടെയുള്ളവ പരിശോധിക്കാൻ ലാബിൽ സംവിധാനമില്ല.ട്രിപ്പ് ഇടുന്നതിനുള്ള ഐവി സെറ്റ്പോലും രോഗികൾ പുറത്തുനിന്നു വില കൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ്.

ഇൻസുലിൻ തുടങ്ങി അത്യാവശ്യ മരുന്നുകളും പുറത്തുനിന്നും രോഗികൾ വില കൊടുത്ത് വാങ്ങണം.പനി ലക്ഷണങ്ങൾ അധികമുള്ള സമയത്ത് ചുമയുടെ മരുന്നടക്കം മിക്ക മരുന്നുകളും പുറത്തു നിന്ന് വാങ്ങണം.

നിലവിലുണ്ടായിരുന്ന പാരാമെഡിക്കൽ സ്റ്റാഫ് ഉൾപ്പെടെയുള്ള താൽക്കാലിക ജീവനക്കാരെ നിയമന കാലാവധി കഴിഞ്ഞതിനെ തുടർന്ന് പിരിച്ച് വിട്ടിരുന്നു. പകരം നിയമനം നടത്തിയിട്ടില്ല. വാർഡിലുള്ള ശുചിമുറികൾക്ക് കതകുണ്ടെങ്കിലും അത് അടച്ച് കുറ്റിയിടുന്നതിനുള്ള സംവിധാനമില്ല.

അകത്തു കയറുന്ന രോഗി ഒരു കൈ കൊണ്ടു വാതിൽ തള്ളിപ്പിടിക്കേണ്ട ഗതികേടാണുള്ളത്. ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി (എച്ച് എം സി)യുടെ അക്കൗണ്ടിൽ ലക്ഷക്കണക്കിന് രൂപ മിച്ചമുള്ളപ്പോഴാണ് ഈ സ്ഥിതി ഇവിടെ തുടരുന്നത്.