ഇടുക്കി: ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പേവിഷബാധ പ്രതിരോധം സംബന്ധിച്ച് വിദ്യാർഥികൾ, അധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
നായ്ക്കളുടെ കടിയേൽക്കൽ, പോറൽ, മാന്തൽ, ഉമിനീരുമായി സന്പർക്കം എന്നിവയുണ്ടാകുന്പോൾ സ്വീകരിക്കേണ്ട മുൻകരുതൽ, നായകളിൽ നിന്നോ മറ്റു മൃഗങ്ങളിൽ നിന്നോ പേ വിഷബാധ മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത, പേവിഷബാധ മാരകമായതിനാൽ രോഗപ്രതിരോധം, കടിയേറ്റാൽ ഉടൻ സ്വീകരിക്കേണ്ട പ്രഥമ ശുശ്രൂഷ, റാബിസ് വാക്സിൻ എന്നിവ സംബന്ധിച്ചും വിശദീകരിച്ചു.
പ്രതിരോധ മാർഗങ്ങൾ
നായ്ക്കളുടെയും മറ്റു മൃഗങ്ങളുടെയും കടിയേറ്റാൽ സോപ്പ് ഉപയോഗിച്ച് കടിയേറ്റ ഭാഗം 15 മിനിറ്റ് ഒഴുകുന്ന വെള്ളത്തിൽ നന്നായി കഴുകണം. പൈപ്പിൽ നിന്നു വെള്ളം തുറന്നുവിട്ട് കഴുകുന്നതാണ് ഉത്തമം.
കടിയേറ്റ ഭാഗത്ത് ഉപ്പ്, മഞ്ഞൾ, മുളകുപൊടി പോലെയുള്ള മറ്റുപദാർഥങ്ങൾ പുരട്ടരുത്. കഴുകി വൃത്തിയാക്കിയ ശേഷം ബീറ്റാഡിൻ, അയഡിൻ സൊല്യൂഷൻ എന്നിങ്ങനെയുള്ള ഏതെങ്കിലും അണുനാശിനികൾ ലഭ്യമാണെങ്കിൽ അതുപയോഗിച്ച് മുറിവ് വൃത്തിയാക്കാം.
മുറിവ് അമർത്തി കഴുകുകയോ മുറിവ് കെട്ടി വയ്ക്കുകയോ ചെയ്യരുത്.കഴുകി വൃത്തിയാക്കിയതിനു ശേഷം ആശുപത്രിയിലെത്തി പ്രതിരോധകുത്തിവയ്പ് എടുക്കണം. പേവിഷബാധയ്ക്കെതിരേ തൊലിപ്പുറത്ത് ഐഡിആർവി കുത്തിവയ്പാണ് നൽകുന്നത്. ആദ്യദിനത്തിനു പുറമേ മൂന്ന്, ഏഴ്, 28 ദിവസങ്ങളിലാണ് ഐഡിആർവി എടുക്കേണ്ടത്.
എല്ലാ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും, താലൂക്ക്, ജനറൽ, ജില്ലാ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും ഐഡിആർവി സൗജന്യമായി ലഭ്യമാണ്. മുറിവിന്റെ സ്വഭാവം അനുസരിച്ച് ഇമ്യൂണോ ഗ്ലോബലിൻ കുത്തിവയ്പ് നൽകണം.
രക്തം പൊടിഞ്ഞ മുറിവുകൾ, മുറിവുള്ള തൊലിപ്പുറത്തെ നക്കൽ, ചുണ്ടിലോ വായിലോ നക്കൽ, വന്യമൃഗങ്ങളുടെ കടി ഇവയ്ക്ക് ഐഡിആർവി പ്രതിരോധ കുത്തിവയ്പിനു പുറമേ ആന്റി റാബിസ് ഇമ്യൂണോ ഗ്ലോബലിനും എടുക്കണം.
കടിയേറ്റാൽ എത്രയും വേഗം ഇമ്യൂണോ ഗ്ലോബലിൻ എടുക്കണം. ഇവ ജില്ലയിലെ പ്രധാനപ്പെട്ട സർക്കാർ ആശുപത്രികളിൽ ലഭ്യമാണ്.
കുത്തിവയ്പ് പ്രധാനം
ഡോക്ടർ നിർദേശിക്കുന്ന ദിവസങ്ങളിൽത്തന്നെ പ്രതിരോധ കുത്തിവയ്പുകൾ നിർബന്ധമായും എടുക്കണം.ആദ്യ മൂന്ന് ഡോസുകൾ സന്പർക്കം ഉണ്ടായി 10 ദിവസത്തിനുള്ളിൽത്തന്നെ എടുത്താൽ മാത്രമേ പൂർണ പ്രതിരോധശേഷി ലഭിക്കുകയുള്ളൂ.
പൂർണമായ വാക്സിൻ ഷെഡ്യൂൾ എടുത്ത ആൾക്ക് ഇവ പൂർത്തിയായി മൂന്നു മാസത്തിനുള്ളിലാണ് സന്പർക്കം ഉണ്ടാവുന്നതെങ്കിൽ വാക്സിൻ വീണ്ടും എടുക്കേണ്ടതില്ല.
മൂന്നു മാസം കഴിഞ്ഞാണെങ്കിൽ രണ്ട് ഡോസ് വാക്സിൻ എടുക്കണം. വാക്സിൻ ഷെഡ്യൂൾ പൂർത്തീകരിച്ചവർക്ക് പിന്നീട് ഇമ്മ്യൂണോ ഗ്ലോബലിൻ എടുക്കേണ്ട ആവശ്യമില്ല.
വീടുകളിൽ വളർത്തു മൃഗങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. തെരുവ്നായ്ക്കളിൽനിന്നു മാത്രമല്ല വളർത്ത് മൃഗങ്ങളിൽനിന്നും പേവിഷബാധ ഉണ്ടാകാൻ സാധ്യതയുണ്ട്.
ഒരു മാസം പ്രായമായ നായക്കുട്ടികളിൽനിന്നുവരെ പേവിഷബാധ ഉണ്ടാകാം. നൂറുശതമാനം മരണം സംഭവിക്കാവുന്ന രോഗമാണ് റാബീസ്. എന്നാൽ ശരിയായ പ്രതിരോധ നടപടികളിലൂടെ എല്ലാ മരണങ്ങളും തടയാൻ കഴിയും.