തൊടുപുഴ: ഇടുക്കി എൻജിനിയറിംഗ് കോളജ് വിദ്യാർഥി ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ നടപടികൾ ഉടൻ ആരംഭിക്കും. ഫോറൻസിക്, ഡിഎൻഎ പരിശോധനാ ഫലങ്ങൾ കിട്ടുന്ന മുറയ്ക്ക് തൊടുപുഴ മുട്ടം ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിലാണ് വിചാരണ ആരംഭിക്കുന്നത്.
ഇതിന്റെ ഭാഗമായി സാക്ഷിവിസ്താരം ഷെഡ്യൂൾ ചെയ്യാൻ പ്രതികളായ എട്ടു പേരെ ഇന്നലെ കോടതിയിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാൽ ഫോറൻസിക് പരിശോധനാ ഫലങ്ങൾ ലഭ്യമാകാത്തതിനാൽ സാക്ഷിവിസ്താരം ഷെഡ്യൂൾ ചെയ്യാനായില്ല. ഇതിനായി കേസ് ജൂലൈ 17ന് വീണ്ടും പരിഗണിക്കും.
എത്രയും വേഗം പരിശോധനാ ഫലങ്ങൾ ലഭ്യമാക്കാൻ ഫോറൻസിക് വകുപ്പ് ഡയറക്ടറോട് നിർദേശിച്ച് കോടതി ഉത്തരവായിട്ടുണ്ട്. 2022 ഏപ്രിലിൽ സമർപ്പിച്ച കുറ്റപത്രം പ്രതികളെ നേരത്തേ വായിച്ചുകേൾപ്പിച്ചു. ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ പ്രതികൾ നിഷേധിച്ചതോടെയാണ് വിചാരണയിലേക്ക് കടക്കുന്നത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം സംഘം ചേരൽ, കൊലപാതകം, വധശ്രമം, മർദനം, തെളിവ് നശിപ്പിക്കൽ, ആയുധം ഒളിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്. പട്ടികജാതി അതിക്രമം തടയൽ നിയമപ്രകാരവും കേസുണ്ട്.
അയ്യായിരത്തോളം പേജ് വരുന്ന കുറ്റപത്രമാണ് സമർപ്പിച്ചത്. നിഖിൽ പൈലി, ജെറിൻ ജോജോ, ടോണി തേക്കിലക്കാടൻ, നിഥിൻ ലൂക്കോസ്, ജിതിൻ ഉപ്പുമാക്കൽ, സോണിമോൻ സണ്ണി, ജെസിൻ ജോയ്, അലൻ ബേബി എന്നിവരാണ് കേസിലെ പ്രതികൾ.
എല്ലാവരും ജാമ്യത്തിലാണ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സുരേഷ് ബാബു തോമസ്, അഡ്വ. മനോജ് കെ. മാത്യു എന്നിവർ ഹാജരായി.