ഒറ്റപ്പാലം: മൺമറഞ്ഞ കാട്ടു ചോലകൾ വീണ്ടെടുത്ത് ജലസമ്പത്തുറപ്പാക്കാൻ പദ്ധതി.
അമ്പലപ്പാറ മേലൂരിലാണ് അനങ്ങൻമലയിലും സമീപമലകളിലും മറ്റുമായി പ്രളയത്തിൽ മണ്ണടിഞ്ഞ ചോലകൾ വീണ്ടെടുക്കുന്നത്. ഏകദേശം 15 ചോലകളാണ് തൊഴിലുറപ്പുജോലിയിൽ ഉൾപ്പെടുത്തി പുനരുജ്ജീവിപ്പിക്കുന്നത്.
നാലു ചോലകളുടെ വീണ്ടെടുക്കൽ പൂർത്തിയായി. അനങ്ങൻമലയിലെയും ദ്രാലക്കുണ്ട് മലയിലെയും മണ്ണും കല്ലുകളുമടിഞ്ഞ് തൂർന്ന ചോലകളാണ് മലയിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ സുഗമമായ ഒഴുക്കിന് പാകപ്പെടുത്തുന്നത്. മഴക്കാലമായാൽ ഗതിമാറി ഒഴുകിയിരുന്ന ചോലകളുടെ നവീകരണം പ്രദേശവാസികളുടെകൂടെ ആവശ്യപ്രകാരമാണ് നടപ്പാക്കുന്നത്.
ദ്രാലക്കുണ്ട് മലയിലാണ് അത്തിക്കുണ്ട് ചോല പഴയപടിയാക്കിയത്. തൊഴിലുറപ്പ് തൊഴിലാളികളുടെ ഒൻപതുദിവസത്തെ അധ്വാനഫലമായാണ് ചോലയിൽ നീരൊഴുക്ക് തുടങ്ങിയത്.
അരക്കിലോമീറ്ററിലേറെ ദൂരത്തിലുള്ള ചോലയ്ക്കുവേണ്ടി 36 തൊഴിലാളികളാണ് പണിയെടുത്തത്.
കല്ലുകൾ ഉപയോഗിച്ച് പടുത്ത് തട്ടുതട്ടായി പുല്ലുപതിച്ചു. എരുക്കുമ്പുറം, മുളംപ്ലാച്ച്, കളിച്ചോല, ഭരതപ്പാറ, ഓട്ടുപാറ, കീഴ്പാടം, മയിലാടുംചോലക്കുളം, മുള്ളമട, കരടിപ്പാറ, വരധ കാട്, നരിമട, നിരഞ്ജൽ തുടങ്ങിയ ചോലകളും മഹാളിവട്ടം തോടുമാണ് മേലൂരിലുള്ളത്.
2019-ൽ മേലൂരിലെ കീഴ്പാടം, ഓട്പാറ, കളിച്ചോല തുടങ്ങിയ ചോലകളും മഹാളിവട്ടം തോടും കരകവിഞ്ഞിരുന്നു.
മലവെള്ളപ്പാച്ചിൽ കുത്തിയൊലിച്ചെത്തിയത് ഈ ചോലകളിലൂടെയായിരുന്നു. തുടർന്ന്, ചോലകൾ മണ്ണും പാറകളുമടിഞ്ഞ് ഒഴുക്ക് തടസപ്പെട്ടു. തോടുകൾ കരകവിഞ്ഞു. കീഴ്പാടം, ഭരതപ്പാറ കോളനികളിലുണ്ടായ ഉരുൾപൊട്ടലിനെത്തുടർന്നായിരുന്നു ഇത്. മുൻവർഷങ്ങളിൽ ചില ചോലകൾ നവീകരിച്ചിരുന്നെങ്കിലും വീണ്ടും മണ്ണടിഞ്ഞ് അടയുകയായിരുന്നു.