തൃശൂർ: ട്രിച്ചൂർ ആർട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഫഷണൽ നാടകമത്സരം 26-ാമതു "ടാസ് നാടകോത്സവ് 2022' ഒക്ടോബർ ഒന്നു മുതൽ 12 വരെ തൃശൂർ റീജണൽ തീയറ്ററിൽ നടക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പത്തു നാടകങ്ങൾ മത്സരത്തിൽ പങ്കെടുക്കും. ദിവസവും വൈകുന്നേരം 5.45 ന് നാടകസംവാദവും 6.15ന് നാടകാവതരണവും നടക്കും. പ്രവേശനം സൗജന്യമാണ്. ഗാലപ് പോൾ സംവിധാനത്തിലൂടെയാണ് അവാർഡ് ജേതാക്കളെ കണ്ടെത്തുക.
മന്ത്രി കെ. രാധാകൃഷ്ണൻ നാടകോത്സവ് ഉദ്ഘാടനം ചെയ്യും. മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിക്കും. സംവിധായകൻ സിദ്ധിഖ് മുഖ്യപ്രഭാഷണം നടത്തും. ഇന്ത്യൻ ക്രെഡിറ്റ് കോ-ഒാപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ചെയർമാൻ സോജൻ വി. അവിറാച്ചൻ, കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപറേഷൻ ചെയർമാൻ സി.ആര്. വത്സൻ, ടാസ് പ്രസിഡന്റ് ജോസ് ആലുക്ക എന്നിവർ സംബന്ധിക്കും.
വിവിധ ദിനങ്ങളിൽ നടക്കുന്ന സംവാദങ്ങളിൽ ജില്ലാ കളക്ടർ ഹരിത വി. കുമാർ, കേരള സംഗീത നാടക അക്കാദമി ചെയർമാൻ ഇൻചാർജ് സേവ്യർ പുൽപ്പാട്ട്, കേരള സാഹിത്യ അക്കാദമി ചെയർമാൻ പ്രഫ. കെ. സച്ചിദാനന്ദൻ, സാംകുട്ടി പട്ടങ്കരി, സുനിൽ സുഖദ, റവ.ഡോ. ഫിജോ ആലപ്പാടൻ, ശശിധരൻ നടുവിൽ, അഡ്വ. വിനോദ്, കെ.എൻ. ഗണേഷ് തുടങ്ങിയവർ പങ്കെടുക്കും.
12 നു സമാപന യോഗത്തിൽ ജനകീയ അവാർഡ് പ്രഖ്യാപനവും അവാർഡ് വിതരണവും നടത്തും. ഒാൾഡ് ഇൗസ് ഗോൾഡ് സംഗീതവിരുന്നുമുണ്ടാകും.
പത്രസമ്മേളനത്തിൽ ജോസ് ആലുക്ക, സി. ആർ. വത്സ ൻ, ആർസി അയ്യന്തോൾ, പോൾ കൊച്ചുവീട്ടിൽ, ബാലസു എന്നിവർ പങ്കെടുത്തു.