മുക്കുപണ്ടം പണയംവച്ചു പണംതട്ടി മുങ്ങിയ യുവതി 19 വർഷത്തിനു ശേഷം പിടിയിൽ
1573306
Sunday, July 6, 2025 3:46 AM IST
കട്ടപ്പന: മുക്കുപണ്ടം പണയംവച്ചു പണംതട്ടി മുങ്ങിയ യുവതിയെ 19 വർഷത്തിനു ശേഷം പോലീസ് പിടികൂടി. 2006ൽ ഫെഡറൽ ബാങ്ക് കട്ടപ്പന ശാഖയിൽ 50 ഗ്രം മുക്കുപണ്ടം പണയംവച്ചു 25,000 രൂപ തട്ടിയെടുത്ത ശേഷം മുങ്ങിയ തങ്കമണി പാലോളിൽ ബിനീത തങ്കപ്പൻ (49) ആണ് പിടിയിലായത്. 2006ൽ അറസ്റ്റിലായ യുവതി ജ്യാമ്യത്തിലിറങ്ങി ഒളിവിൽപ്പോയതിനെത്തുടർന്ന് കട്ടപ്പന കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
19 വർഷമായി പോലീസിനെ കബളിപ്പിച്ചു വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു ഇവർ. ഇടുക്കി ഡിസിആർബി ഡിവൈഎസ്പി കെ.ആർ. ബിജുവിന്റെയും കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോന്റെയും നേതൃത്വത്തിലുള്ള സംഘം എറണാകുളം നെടുമ്പാശേരിക്കടുത്തുള്ള കാരക്കുന്നത്തുനിന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
ഇടുക്കി ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന്റെ നിർദേശാനുസരണമായിരുന്നു അന്വേഷണം. എസ്സിപിഒ ജയേഷ്മോൻ, ജോബിൻ ജോസ്, വനിതാ എസ്സിപിഒ വി.വി. സബീന ബീവി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കട്ടപ്പന കോടതിൽ ഹാജരാക്കി.