കോട്ടയം: റബര്‍ ഉത്പാദനത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ആറു വര്‍ഷത്തിനുള്ളില്‍ പരമ്പരാഗത സംസ്ഥാനങ്ങളായ കേരളത്തെയും തമിഴ്നാടിനെയും മറികടക്കും.
ടയര്‍ കമ്പനികളുടെ കൂട്ടായ്മയായ ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന്റെ (ആത്മ) സാമ്പത്തിക സഹായത്തിലും റബര്‍ ബോര്‍ഡിന്റെ സഹകരണത്തിലും ഇപ്പോള്‍ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ നട്ടിരിക്കുന്ന 85,000 ഏക്കറിനു പുറമെ അഞ്ചാംഘട്ടമായി 25,000 ഏക്കറില്കൂടി ഇക്കൊല്ലം തൈ നടുകയാണ്. ഇതിനായി കേരളത്തിലെ മുന്‍നിര സ്വകാര്യ നഴ്സറികളെ ആസാം, തൃപുര, നാഗാലാന്‍ഡ് സംസ്ഥാനങ്ങളില്‍ എത്തിച്ച് അവിടെ തൈ തയാറാക്കിക്കഴിഞ്ഞു.
ടയര്‍ കമ്പനികള്‍ 1,100 കോടി രൂപ മുടക്കിയാണ് ഗോത്രവാസികളെ റബര്‍ കൃഷിയിലേക്ക് കൊണ്ടുവരുന്നത്. റബര്‍ ബോര്‍ഡ് ഒരു ഹെക്ടറിലേക്കു നല്കുന്ന 40,000 രൂപയുടെ സബ്ഡിക്കു പുറമെ റബര്‍ തൈയും ദിവസക്കൂലിയും വളം, കീടനാശിനി ചെലവും ആത്മ നല്ക്കുന്നുണ്ട്.
ഒന്ന്, രണ്ട് ഘട്ടങ്ങളില്‍ അവിടെ നട്ട റബര്‍തൈ അഞ്ചു വര്‍ഷം പിന്നിട്ടുകഴിഞ്ഞു. രണ്ടു വര്‍ഷം കഴിഞ്ഞാല്‍ ഈ തോട്ടങ്ങളില്‍ ടാപ്പിംഗ് തുടങ്ങുന്നതോടെ മൂന്നര ലക്ഷം ടണ്ണ് അധികമായി ഉത്പാദിപ്പിക്കാനാകും. കേരളത്തില്‍ ആസന്നഭാവിയില്‍ ഉത്പാദ നം ഗണ്യമായി കുറയുമെന്ന വിലയിരുത്തലും വ്യവസായികള്‍ക്കുണ്ട്. കേരളത്തിലെ അനിശ്ചിതമായ കാലാവസ്ഥ, ഭാരിച്ച തൊഴില്‍ക്കൂലി, കൃഷിച്ചെലവ്, ആവര്‍ത്തന കൃഷി ഒഴിവാക്കല്‍, പഴയ മരങ്ങള്‍ വെട്ടിമാറ്റുന്നതിനുള്ള താത്പര്യക്കുറവ് തുടങ്ങി പല കാര്യങ്ങളാല്‍ കേരളത്തിലെ റബര്‍ മേഖല മാന്ദ്യത്തിലേക്കു കടക്കുന്നതായാണു വിലയിരുത്തല്‍.
വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലും പശ്ചിമ ബംഗാളിലുമായി അഞ്ച് വര്‍ഷംകൊണ്ട് രണ്ട് ലക്ഷം ഹെക്ടറില്‍ റബര്‍ വരുന്നതോടെ ആ മേഖല ഉത്പാദനത്തില്‍ മുന്നിലെത്തും.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഷീറ്റിന് കേരളത്തേക്കാള്‍ കിലോയ്ക്ക് 50 രൂപ വരെ കുറവുള്ളതിനാല്‍ ആവശ്യമുള്ള റബര്‍ അവിടെനിന്നു വാങ്ങുന്ന സാഹചര്യമുണ്ടാകാം. കേരളം, തമിഴ്നാട് ഉള്‍പ്പെടെ ദക്ഷിണേന്ത്യയില്‍ ഷീറ്റിനും ലാറ്റക്സിനും വില കുറയുമോ എന്നതിലും ആശങ്കയുണ്ട്.
ഭാവിയില്‍ ടയര്‍ ഡിമാന്‍ഡ് കുത്തനെ ഉയരുമെന്നും ഷീറ്റിന് ഡിമാന്‍ഡ് വര്‍ധിക്കുന്ന തോതനുസരിച്ച് ലഭ്യത ഉണ്ടാവില്ലെന്നുമാണ് ടയര്‍ കമ്പനികള്‍ പറയുന്നത്. രാജ്യത്ത് സ്വാഭാവിക റബറിന്റെ ഉത്പാദനം നിലവില്‍ ഏഴര ലക്ഷം ടണ്ണാണ്. റബര്‍ ബോര്‍ഡ് 8.50 ലക്ഷം ടണ്‍ അവകാശപ്പെടുന്നുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷം ഉത്പാദനത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. ടയര്‍ ആവശ്യത്തിന് 5.50 ലക്ഷം ടണ്ണിന്റെ അധിക ഡിമാന്‍ഡ് നിലനില്‍ക്കുന്നതിനാല്‍ ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഇന്തോനേഷ്യ, തായ്ലാന്ഡ്, മലേഷ്യ, വിയറ്റ്നാം തുടങ്ങിയ കിഴക്കനേഷ്യന്‍ രാജ്യങ്ങളാണ് ലോകത്തിലെ മുന്‍നിര ഉത്പാദകര്‍.
എന്നാല്‍ ഈ രാജ്യങ്ങളില്‍ ഉത്പാദനം കുറയുമെന്നും അത് ഇറക്കുമതിയെ പ്രതികൂലമാക്കുമെന്നാണ് വിലയിരുത്തല്‍. ഇതു മുന്നില്‍ കണ്ടാണ് ഇന്ത്യയില്‍ സാധ്യമായ പ്രദേശങ്ങളില്‍ ടയര്‍ കമ്പനികളുടെ സാമ്പത്തിക സഹായത്തോടെ കൃഷി വ്യാപിക്കുന്നത്. വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇന്ത്യയിലെ വിവിധ ടയര്‍ കമ്പനികള്‍ക്ക് ഇപ്പോള്‍തന്നെ റബര്‍ എസ്റ്റേറ്റുകളുണ്ട്. ഈ ഉത്പാദനവും തികയില്ലെന്ന സാഹചര്യമാണ്. മാത്രവുമല്ല ഇറക്കുമതി ചുങ്കം കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തുന്ന സാഹചര്യവും മുന്നില്‍കാണുന്നുണ്ട്.
നിലവില്‍ ഇന്ത്യയിലെ ടയര്‍വ്യവസായം ഒരു ലക്ഷം കോടിയുടേതാണ്. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ഇത് ഇരട്ടിയാകും. അന്‍പതിലേറെ രാജ്യങ്ങളിലേക്ക് ടയര്‍ കയറ്റുമതിയുമുണ്ട്. 2023-24-ലെ വാര്‍ഷിക കയറ്റുമതി 23,073 കോടി രൂപയുടേതാണ്. അമേരിക്ക, ജര്‍മനി, ബ്രസീല്‍, ഫ്രാന്‍സ്, നെതര്‍ലന്‍ഡ്സ്, ഇറ്റലി, യുഎഇ എന്നിവിടങ്ങളില്‍ ചൈനീസ് ടയറുകളെക്കാള്‍ ഇന്ത്യന്‍ നിര്‍മിത ടയറുകള്‍ക്ക് ഇപ്പോള്‍ സ്വീകാര്യത ലഭിക്കുന്നതിനാല്‍ വിദേശവിപണിയെ കൂടുതലായി വ്യവസായികള്‍ ലക്ഷ്യമിടുന്നു.