പള്ളിക്കത്തോട്: പള്ളിക്കത്തോട് പഞ്ചായത്തിലെത്തി ജനങ്ങളില്‍നിന്നു പരാതി സ്വീകരിച്ച് ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി. പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ജില്ലാ കളക്ടറെ നേരിട്ടുകണ്ട് 46 പേരാണ് പരാതികള്‍ നല്‍കിയത്.
അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടായിരുന്നു കൂടുതല്‍ പരാതികള്‍. വീട്ടിലേയ്ക്കുള്ള വഴി, വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവ്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി രജിസ്റ്റര്‍ ചെയ്തിട്ടും അഭിമുഖത്തിന് വിളിക്കാത്തത്, സര്‍വേ നമ്പരിലെ പിഴവ് തിരുത്തല്‍, വീടിന്റെ അറ്റകുറ്റപ്പണി, ലൈഫ് മിഷനില്‍ അനുവദിച്ച വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ കൂടുതല്‍ ധനസഹായം, മുതിര്‍ന്ന പൗരന്മാര്ക്കു വീല്‍ചെയര്‍, റോഡിലെ വെള്ളക്കെട്ട്, ജൽ ജീവന് മിഷന് പദ്ധതിക്കായി പൊളിച്ച റോഡുകള്‍ നന്നാക്കല്‍, കുടിവെള്ളത്തില്‍ മാലിന്യം കലക്കല്‍, പട്ടയം അനുവദിക്കല്‍, ചികിത്സാ സഹായം തുടങ്ങി വിവിധ വിഷയങ്ങളിലുള്ള പരാതികളാണ് ജില്ലാ കളക്ടര്‍ക്കു പഞ്ചായത്ത് നിവാസികള്‍ നല്‍കിയത്. അപേക്ഷകള്‍ വിശദമായി പരിശോധിച്ചശേഷം നടപടികള്‍ എടുക്കാമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു, വൈസ് പ്രസിഡന്റ് വിപിനചന്ദ്രന്‍, തദ്ദേശ സ്വയംഭരണവകുപ്പ് ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ബെവിന്‍ ജോണ്‍ വര്‍ഗീസ്, പഞ്ചായത്ത് സെക്രട്ടറി മായാ എം. നായര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
പരാതി സ്വീകരിക്കുന്നതിനു മുന്നോടിയായി കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഫുൾ എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് പുരസ്കാരവിതരണവും വിദ്യാദീപം പദ്ധതിയുടെ ഉദ്ഘാടനവും ജില്ലാ കളക്ടര്‍ നിര്‍വഹിച്ചു.