തിരുവല്ല: നഗരസഭ രണ്ടാം വാര്‍ഡ് പരിധിയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ചുമത്ര എളിമണ്ണിൽ എ. അമൽകുമാറിന്റെ വളർത്തു കോഴികളിലാണ് പക്ഷിപ്പനി (എച്ച് 5 എൻ1) സ്ഥിരീകരിച്ചത്. കോഴികൾ കൂട്ടമായി ചത്തതിനെത്തുടർന്നു നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരണം.
ഇതേത്തുടർന്ന് പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകി. വാർഡ് പരിധിയിൽ വളർത്തുപക്ഷികളെ കൊന്നൊടുക്കുന്നതിനുള്ള നടപടികളും മൃഗസംരക്ഷണ വകുപ്പ് ആരംഭിച്ചു. നിരണം ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലും ഡക്ക്ഫാം പ്രദേശത്തും ഒരുമാസം മുന്‍പ് താറാവുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. തിരുവല്ല നഗരത്തിലേക്കും പക്ഷിപ്പനി പടർന്ന സാഹചര്യത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടപടികൾ ഊർജിതമാക്കി.
പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തുനിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവ് ബാധിത മേഖലയും ഒരു കിലോമീറ്റര്‍ മുതല്‍ 10 കിലോമീറ്റര്‍ വരെയുള്ള ചുറ്റളവ് സര്‍വയലന്‍സ് മേഖലയുമാണ്.
പ്രഭവ കേന്ദ്രത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളായ തിരുവല്ല നഗരസഭ, കുന്നന്താനം, കവിയൂര്‍, പെരിങ്ങര, പുളിക്കീഴ്, കല്ലൂപ്പാറ, പുറമറ്റം, ഇരവിപേരൂര്‍, നെടുന്പ്രം, കടപ്ര, കുറ്റൂര്‍ പ്രദേശങ്ങള്‍ സര്‍വയലന്‍സ് മേഖലയില്‍ ഉള്‍പ്പെടുന്നതിനാല്‍ ഈ പ്രദേശങ്ങളില്‍ താറാവ്, കോഴി, കാട, മറ്റു വളര്‍ത്തുപക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും ജൂലൈ അഞ്ചു വരെ നിരോധിച്ച് പത്തനംതിട്ട ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണന് ഉത്തരവായിട്ടുണ്ട്.
ഈ പ്രദേശങ്ങളില്‍ താറാവ്, കോഴി, കാട മറ്റു വളര്‍ത്തുപക്ഷികള്‍ ഇവയുടെ വില്പനയും കടത്തലും നടക്കുന്നില്ലെന്ന് ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പുവരുത്തേണ്ടതും സ്ക്വാഡ് രൂപീകരിച്ച് കര്‍ശനപരിശോധനകള്‍ നടത്തേണ്ടതുമാണെന്നു കളക്ടർ നിർദേശിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ ആക്ഷന്‍പ്ലാന്‍ പ്രകാരമുള്ള തയാറെടുപ്പുകളും രോഗനിയന്ത്രണ നടപടികളും കര്‍ശനമായി നടപ്പാക്കാൻ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ക്കും കളക്ടർ നിർദേശം നൽകി.