കലിപൂണ്ട് കാലവർഷം; ജില്ലയിൽ വ്യാപകനാശം
1431383
Monday, June 24, 2024 10:49 PM IST
അഞ്ചല്‍ : ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയില്‍ ശക്തമായ മഴയിലും വീശിയടിച്ച കാറ്റിലും വ്യാപകമായ നാശനഷ്ടങ്ങള്‍. നിരവധി സ്ഥലങ്ങളില്‍ മരം വീണു വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു.
തകരാറിലായ വൈദ്യുതിബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമം കെഎസ്ഇബി അധികൃതര്‍ തുടരുകയാണ്. കുളത്തുപ്പുഴയില്‍ മരം വീണു വീട് തകര്‍ന്നു. 50 ഏക്കര്‍ ബബിത വിലാസത്തില്‍ അനുരുദ്ധന്റെ വീടാണ് അയല്‍വാസിയുടെ മരം വീണു തകര്‍ന്നത്. വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. ഭിത്തികള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഫ്രിഡ്ജ് അടക്കം വീട്ടുപകരണങ്ങളും അരിയും പച്ചക്കറിയും ഉള്‍പ്പടെ വീട്ടു സാധനങ്ങളും നശിച്ചു. മരം വീണ സമയം വീട്ടിനുള്ളില്‍ ആളില്ലാതിരുന്നതിനാല്‍ ഒഴിവായത് വന്‍ അപകടമാണ്. വനം വകുപ്പ് താല്‍ക്കാലിക വാച്ചറാണ് അനുരുദ്ധന്.
കുളത്തുപ്പുഴ എസ്ബിഐക്ക് എതിര്‍വശം നിന്ന കൂറ്റന്‍ മരത്തിന്റെ ചില്ലയും ശക്തമായ കാറ്റില്‍ ഒടിഞ്ഞു വീണു. കടയ്ക്കലിന് സമീപം ചിതറയിലും മരം വീണു വൈദ്യുതി ബന്ധവും ഗതാഗതവും താറുമാറായി. മരം വീണതിനെ തുടര്‍ന്ന് കിഴക്കുംഭാഗം പാങ്ങോട് പാതയിലെ ഗതാഗതം മുടങ്ങി. ഇവിടെ വീടിനു മുകളിലേക്ക് മരം വീണു വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. കടയ്ക്കലില്‍ നിന്നും എത്തിയ അഗ്നിശമന സേനയൂണിറ്റാണ് മരം മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചത്.
ചിതറ ഐരക്കുഴി ജംഗ്ഷനില്‍ മരം പിഴിത് വീണതിനെ തുടര്‍ന്ന് മടത്തറ പാരിപ്പള്ളി പാതയില്‍ ഗതാഗതം തടസപ്പെട്ടു. പിന്നീട് അഗ്നിശമനസേന എത്തി നാട്ടികാരുടെ സഹായത്തോടെ മരം മുറിച്ചു നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
എങ്ങും ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇടവിട്ട് പെയ്യുന്ന ശക്തമായ മഴയിലും വീശിയടിക്കുന്ന കാറ്റിലും ജാഗ്രത പാലിക്കണം എന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അപകട സാധ്യത മുന്നില്‍ കാണുന്ന സമയത്തോ, സഹായങ്ങള്‍ക്കോ 1077,1070 എന്നീ നമ്പരുകളില്‍ വേഗത്തില്‍ ബന്ധപ്പെടണം എന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. താലൂക്ക് ആസ്ഥാനങ്ങളില്‍ കണ്ട്രോള് റൂമുകളും സജ്ജമാക്കിയിട്ടുണ്ട്
കുളത്തൂപ്പുഴയിൽ വൻപുളിമരം ഒടിഞ്ഞുവീണു
കുളത്തൂപ്പുഴ: കിഴക്കൻ മലയോര മേഖലയിൽ ശക്തമായി പെയ്യുന്ന മഴയിൽ കുളത്തൂപ്പുഴ ടൗണിൽ സ്ഥിതി ചെയ്യുന്ന പിഡബ്ല്യു ഡി ഗസ്റ്റ് ഹൗസിൽ മുൻവശം നിന്നിരുന്ന വൻപുളി മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു വൻ ദുരന്തം ഒഴിവായി.
ഇതിന്റെ സമീപത്ത് സ്ഥിതി ചെയ്യുന്ന കടകളിൽ ഉണ്ടായിരുന്ന ആളുകൾ, മരച്ചുവട്ടിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചില്ല.
പുളിമരം മുറിച്ചു മാറ്റണമെന്ന് മാസങ്ങൾക്ക് മുമ്പ് തന്നെ സമീപത്തെ കടയുടമകൾ പിഡബ്ല്യുഡി വകുപ്പിനും പഞ്ചായത്ത് അധികാരികൾക്കും പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. സംഭവസ്ഥലത്ത് പിഡബ്ല്യുഡി ഉദ്യോഗസ്ഥർ എത്തി.
മരം വീണു സ്കൂള്‍
കെട്ടിടത്തിനു തകര്‍ച്ച
തെന്മല : മരം വീണ് തെന്മല ഒറ്റക്കല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കെട്ടിടത്തിനു തകര്‍ച്ച. സ്കൂള്‍ പരിസരത്തു നിന്ന മരം പിഴുത് കെട്ടിടത്തിനു മുകളിലേക്ക് വീഴുകയായിരുന്നു. മരം വീണ ഭാഗം ഇടിഞ്ഞു. പുനലൂരില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്സ് സംഘം മരം മുറിച്ചു നീക്കി. ആര്‍ക്കും പരിക്കില്ല.
സ്കൂള്‍ തുറക്കുന്നതിനു മുന്നോടിയായി പോലീസ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സ്കൂള്‍ പരിസരത്തു ഉണങ്ങിയും അപകടവസ്ഥയിലുമുള്ള മരങ്ങള്‍ മുറിച്ചു നീക്കണം എന്ന് പോലീസ് സ്കൂള്‍ മേധാവികളോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ മിക്ക സ്കൂള്‍ അധികാരികളും ഇത് പാലിച്ചിട്ടില്ല. തെന്മല പോലീസും സ്ഥലത്ത് എത്തിയിരുന്നു.
കൊ ട്ടാരക്കരയിൽ വീടിനു
മുകളിൽ മരം വീണ്
സഹോ ദരിമാർക്ക് പരിക്ക്
കൊട്ടാരക്കര: ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിലേക്ക് മരം കടപുഴകി വീണ് താമസക്കാരായ സഹോദരിമാർക്ക് പരിക്ക്. വീടും തകർന്നു.
തൃക്കണ്ണമംഗൽ കോളറ കോണംഭാഗത്ത് മൂങ്ങാം വിള വീട്ടിൽ വാടകയ്ക്ക് താമസിച്ചു വന്ന വാപ്പാല സ്വദേശികളായ ശോശാമ്മ (40) അമ്മിണി (53) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശോശാമ്മക്ക് തലയ്ക്ക് പരിക്കുണ്ട്. റോഡിൽ നിന്ന ഇലട്രിക് പോസ്റ്റും അയൽവാസിയുടെ പുരയിടത്തിലെ മരവുമാണ് ശക്തമായ കാറ്റിൽ കടപ്പുഴകി വീണത്.
കൊട്ടാരക്കര ചെന്തറ വാർഡിൽ അയിരൂർ വീടിന്റെ കാർപോർച്ചിനു മുകളിലും മരം കടപുഴകി വീണു. ഫയർഫോഴ്സെത്തിയാണ് മരം വെട്ടിമാറ്റിയത്.
കാറ്റിൽ മരവും പോ സ്റ്റും
വീണ് ഗതാഗത
തടസം
കൊട്ടാരക്കര: ശക്തമായ കാറ്റിലും മഴയിലും മരവും ഇലക്ട്രിക് പോസ്റ്റും ഒടിഞ്ഞു വീണ് ഗതാഗത തടസമുണ്ടായി.
കൊട്ടാരക്കര -മണ്ണടി റോഡിൽ മുസ്ലീം സ്ട്രീറ്റിനടുത്താണ് ഗതാഗത തടസമുണ്ടാടായത്. ഇന്നലെ വൈകുന്നേരം നാലിന് ശേഷമാണ് മഴയോടൊപ്പം ശക്തമായ കാറ്റുമുണ്ടായത്. റോഡിന് കുറുകെയാണ് മരവും പോസ്റ്റും ഒടിഞ്ഞു വീണിട്ടുള്ളത്.
മരം വെട്ടാൻ നാട്ടുകാർ ശ്രമം ആരംഭിച്ചിട്ടുണ്ട്. വൈദ്യുതി പോസ്റ്റിലും നിലം തൊട്ടു കിടക്കുന്ന കമ്പികളിലും വൈദ്യുത പ്രവാഹമുണ്ടോ എന്ന ആശങ്കയാൽ ആളുകൾ അകന്നു നിൽക്കുകയാണ്. ഏറെ വാഹന തിരക്കുള്ള പാതയാണ് കൊട്ടാരക്കര - മണ്ണടി റോഡ്. ദേശീയപാതയേയും എം സി റോഡിനെയും ബന്ധിപ്പിക്കുന്ന റോഡുക കൂടിയാണിത്.