കാലവർഷം; തുടക്കത്തിൽത്തന്നെ ജില്ലയിൽ ഒന്നരക്കോടിയുടെ കൃഷിനാശം
1563007
Wednesday, May 28, 2025 2:14 AM IST
കാസർഗോഡ്: കാലവർഷാരംഭത്തിൽതന്നെ ജില്ലയിലുണ്ടായത് ഒന്നരക്കോടിയോളം രൂപയുടെ കൃഷിനാശം. വിവിധ കൃഷിഭവനുകളിൽ നിന്ന് ലഭിച്ച പ്രാഥമിക റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തൽ. നാശനഷ്ടങ്ങൾ സംബന്ധിച്ച കണക്കെടുപ്പ് പൂർത്തിയാകുമ്പോൾ ഇത് രണ്ടുകോടിയോടടുത്താകുമെന്നാണ് സൂചന.
കൃഷിവകുപ്പിന്റെ ഇതുവരെയുള്ള കണക്കുകൾ പ്രകാരം 3986 കുലച്ച കവുങ്ങുകളും 1011 തെങ്ങുകളുമാണ് കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ജില്ലയിൽ നിലംപൊത്തിയത്. കവുങ്ങ് കൃഷിയുമായി ബന്ധപ്പെട്ട് 477 കർഷകർക്കായി 11.95 ലക്ഷം രൂപയുടെയും തെങ്ങുകൃഷിയുമായി ബന്ധപ്പെട്ട് 508 കർഷകർക്കായി 52.2 ലക്ഷം രൂപയുടെയും നഷ്ടം സംഭവിച്ചു. 841 റബർ മരങ്ങൾ കടപുഴകി. ഇതുമായി ബന്ധപ്പെട്ട് 16.79 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ജില്ലയിലുടനീളം 6700 വാഴകൾ നശിച്ചു. ഇതിൽ 95 ശതമാനവും കുല വന്നവയാണ്. കുരുമുളക്, നെല്ല്, പച്ചക്കറി എന്നിവയുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങൾ കണക്കാക്കി വരുന്നതേയുള്ളൂ. ആകെ 40.55 ഹെക്ടർ കൃഷിയിടങ്ങളിൽ വെള്ളം കയറി.
കാഞ്ഞങ്ങാട് ബ്ലോക്കിൽ 38.45 ലക്ഷം രൂപയുടെയും പരപ്പയിൽ 32.9 ലക്ഷം രൂപയുടെയും കാസർഗോഡ് 27.85 ലക്ഷം രൂപയുടെയും നീലേശ്വരത്ത് 19.47 ലക്ഷം രൂപയുടെയും നഷ്ടമാണ് ഇതുവരെ കണക്കാക്കിയിട്ടുള്ളത്.
വൈദ്യുതി മേഖലയിൽ
3.7 കോടി രൂപയുടെ നഷ്ടം
കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി മേഖലയിലുണ്ടായത് 3.7 കോടിയോളം രൂപയുടെ നഷ്ടം. 41 ഹൈടെൻഷൻ വൈദ്യുത തൂണുകളും 635 സാധാരണ ലോടെൻഷൻ തൂണുകളും തകർന്നു.
24 സ്ഥലങ്ങളിൽ ഹൈടെൻഷൻ കമ്പികളും 1449 സ്ഥലങ്ങളിൽ ലോടെൻഷൻ കമ്പികളും പൊട്ടിവീണു. ചോയ്യംകോട്, നല്ലോംപുഴ എന്നിവിടങ്ങളിലെ ട്രാൻസ്ഫോർമറുകൾ വെള്ളംകയറി തകരാറിലായി.
കാസർഗോഡ് ഡിവിഷനിൽ 2.75 കോടി രൂപയുടെയും കാഞ്ഞങ്ങാട് ഡിവിഷനിൽ 1.44 കോടി രൂപയുടെയും നഷ്ടമാണ് സംഭവിച്ചത്. ഭീമനടി, ബളാംതോട് സെക്ഷൻ ഓഫീസുകളുടെ പരിധിയിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങൾ സംഭവിച്ചത്.