കൽപ്പറ്റ: വയനാട്ടിൽ കിടപ്പുരോഗികളുടെ എണ്ണം വർധിക്കുന്നു. രോഗി പരിചരണത്തിനു പാലിയേറ്റീവ് വോളണ്ടിയർമാർ ആവശ്യത്തിനു ഇല്ലാത്ത സാഹചര്യവും നിലനിൽക്കുകയാണ്.
വയനാട് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയറിനു(ഡബ്ല്യുഐപി) കീഴിലുള്ള 14 യൂണിറ്റുകളിൽ നിലവിൽ 5,798 കിടപ്പുരോഗികളുണ്ട്. സർക്കാർ മേഖലയിലെ പാലിയേറ്റീവ് യൂണിറ്റുകളിൽ രജിസ്റ്റർ ചെയ്ത രോഗികൾ പുറമേയാണ്.
ജില്ലയിലെ സർക്കാർ ഇതര പാലിയേറ്റീവ് യൂണിറ്റുകളിൽ കാൻസർ-1,034, സിവിഎ-699, പിവിഡി-325, പാരാപ്ലീജിയ-223,എച്ച്ഐവി-21, കിഡ്നി-603, വാർധക്യം-1,318, മാനസികം-643, മറ്റുള്ളവർ-932 എന്നിങ്ങനെയാണ് കിടപ്പുരോഗികളുള്ളതെന്ന് ഡബ്ല്യുഐപി ചെയർമാൻ ഗഫൂർ താനേരി, ജനറൽ സെക്രട്ടറി കെ.കെ. ചന്ദ്രശേഖരൻ, ട്രഷറർ കെ.ജി. സുകുമാരൻ, മറ്റു ഭാരവാഹികളായ പി. മായിൻ, എം. അബ്ദുറഹ്മാൻ, സി.എച്ച്. സുബൈർ എന്നിവർ പറഞ്ഞു.
ഇത്രയും കിടപ്പുരോഗികളെ പരിചരിക്കുന്നതിന് ഏകദേശം 500 വോളണ്ടിയർമാരാണ് സജീവമായി രംഗത്തുള്ളത്. മുഴുവൻ രോഗികൾക്കും കൃത്യമായ പരിചരണം ലഭ്യമാക്കുന്നതിനു ഇവർ മതിയാകില്ലെന്ന് ഡബ്ല്യുഐപി ഭാരവാഹികൾ പറഞ്ഞു. സാന്ത്വന പരിചരണത്തിൽ ഡബ്ല്യുഐപി ഇതിനകം ആയിരത്തിലധികം പേർക്ക് പരിശീലനം നൽകിയിട്ടുണ്ട്. ഇതിൽ പാതിയും നിലവിൽ സേവന രംഗത്തില്ല. ഓരോ വർഷവും പരിശീലനം നൽകുന്നതിൽ 50ൽ ചുവടെ ആളുകളാണ് പാലിയേറ്റീവ് രംഗത്ത് തുടരുന്നത്.
സൊസൈറ്റീസ് ആക്ട് പ്രകാരം 2003ൽ രജിസ്റ്റർ ചെയ്ത് സുൽത്താൻ ബത്തേരി കേന്ദ്രമായി പ്രവർത്തിക്കുന്നതാണ് ഡബ്ല്യുഐപി. ഇതിനു കീഴിലുള്ള പാലിയേറ്റീവ് യൂണിറ്റുകൾ തദ്ദേശഭരണ സ്ഥാപനങ്ങൾ, പ്രാദേശിക കൂട്ടായ്മകൾ എന്നിവയുടെ പിന്തുണയോടെയാണ് കിടപ്പുരോഗികൾക്ക് ഗൃഹ കേന്ദ്രീകൃത പരിചരണം നൽകുന്നത്. കൽപ്പറ്റ, മേപ്പാടി, വെള്ളിമുണ്ട എന്നിവിടങ്ങളിലെ പാലിയേറ്റ് കെയർ യൂണിറ്റുകളിൽ ഡയാലിസിസ് സൗകര്യമുണ്ട്. സാമൂഹിക പങ്കാളിത്തത്തോടെ സൗജ്യമായും സൗജന്യ നിരക്കിലും നൂറിലധികം പേരെ ഡയാലിസിസിനു വിധേയമാക്കുന്നുണ്ട്.
മേപ്പാടി, വെള്ളമുണ്ട, പടിഞ്ഞാറത്തറ, പിണങ്ങോട്, കൽപ്പറ്റ, കണിയാന്പറ്റ യൂണിറ്റുകളിൽ സാമൂഹികാധിഷ്ഠിത മാനസികാരോഗ്യ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. വെള്ളമുണ്ട യൂണിറ്റിൽ ഫിസിയോ തെറാപ്പി യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്. മുട്ടിൽ യൂണിറ്റിൽ കെയർ ഹോം നിർമാണം നടന്നുവരികയാണ്.
ഇത് ജില്ലയ്ക്കു മാതൃകയായി മാറുമെന്ന് ഡബ്ലുഐപി ഭാരവാഹികൾ പറഞ്ഞു. മേപ്പാടി യൂണിറ്റിൽ ഒരു വർഷത്തിലധികമായി ഭിന്നശേഷി കുട്ടികൾക്കായി ചൈൽഡ് ഡവലപ്മെന്റ് സെന്റർ പ്രവർത്തിക്കുന്നുണ്ട്. 58 കുട്ടികൾക്ക് വിവിധ തെറാപ്പി നൽകുന്നുണ്ട്. ഡബ്ല്യുഐപിക്കു കീഴിലെ പാലിയേറ്റീവ് യൂണിറ്റുകളിൽ കഴിഞ്ഞ 22 വർഷത്തിനിടെ കാൻസർ-9,966, സിവിഎ-6,499, പിവിഡി-2408, പാരാപ്ലീജിയ-1869,എച്ച്ഐവി-48, കിഡ്നി-1,952, വാർധക്യം-6,578, മാനസികം-953, മറ്റുള്ളവർ-4898 എന്നിങ്ങനെ രോഗികൾ രജിസ്റ്റർ ചെയ്തതായും ഭാരവാഹികൾ പറഞ്ഞു.
ഡബ്ല്യുഐപി ജില്ലാ വോളണ്ടിയർ സംഗമം ഏഴിന്
കൽപ്പറ്റ: വയനാട് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ(ഡബ്ല്യുഐപി) 20-ാമത് ജില്ലാ വോളണ്ടിയർ സംഗമം ഏഴിന് പടിഞ്ഞാറത്തറ ക്രിസ്തുരാജാ പള്ളി ഓഡിറ്റോറിയത്തിൽ ചേരും.
പടിഞ്ഞാറത്തറ സംസ്കാര പാലിയേറ്റീവ് കെയർ സെന്ററിന്റെ ആതിഥേയത്വത്തിൽ നടത്തുന്ന സംഗമത്തിൽ ഡബ്ല്യുഐപിക്കു കീഴിലെ 14 യൂണിറ്റുകളിൽ നിന്നായി 500 ഓളം വോളണ്ടിയർമാർ പങ്കെടുക്കും. രാവിലെ 9.45ന് പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് പി. ബാലൻ ഉദ്ഘാടനം ചെയ്യും. ഡബ്ല്യുഐപി പ്രസിഡന്റ് ഗഫൂർ താനേരി അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. അസ്മ പാലിയേറ്റീവ് സന്ദേശം നൽകും.
ഡബ്ല്യുഐപി ജനറൽ സെക്രട്ടറി കെ.കെ. ചന്ദ്രശേഖരൻ വാർഷിക റിപ്പോർട്ടും ട്രഷറർ കെ.ജി. സുകുമാരൻ കണക്കും അവതരിപ്പിക്കും. പാലിയേറ്റീവ് കെയറും സംഘടനയും എന്ന വിഷയത്തിൽ പാലിയേറ്റീവ് പ്രവർത്തകൻ സി.എച്ച്. സുബൈർ പ്രഭാഷണം നടത്തും.
ഗുണമേൻമയുള്ള പരിചരണം വീടുകളിൽ, പാലിയേറ്റീവ് കെയർ വ്യാപനം എന്നീ വിഷയങ്ങളിൽ യഥാക്രമം കരീം വാഴക്കാട്, ഡോ. പ്രദീപ് കൂറ്റനാട് എന്നിവർ ക്ലാസെടുക്കും. വൈകുന്നേരം നാലിന് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്യും. പടിഞ്ഞാറത്തറ പാലിയേറ്റീവ് കെയർ യൂണിറ്റ് പ്രസിഡന്റ് പി. മായൻ അധ്യക്ഷത വഹിക്കും.