ഒടുവിൽ അധികൃതർ ഉണർന്നു : വിഴിഞ്ഞം പാലം: ആദ്യഘട്ട മണ്ണു പരിശോധനയ്ക്ക് തുടക്കം
1571659
Monday, June 30, 2025 6:39 AM IST
വിഴിഞ്ഞം: ഒടുവിൽ അധികൃതർ ഉണർന്നു, അപകടാവസ്ഥയിലായ വിഴിഞ്ഞത്തെ പഴയ പാലത്തിനു പകരം പുതിയതു നിർമിക്കാനുള്ള ശ്രമം തുടങ്ങി; ആദ്യ ഘട്ടമായ മണ്ണു പരിശോധനക്ക് ആരംഭമായി. ഇതോടെ ഒരു നൂറ്റാണ്ടിലേറെ പഴക്കമേറിയ പഴയ പാലം വൈകാതെ ഓർമയാകും.
വിഴിഞ്ഞം - മുക്കോല റോഡിൽ ഗംഗയാർ തോടിനു കുറുകെയുള്ള പഴയ പാലമാണ് പൊളിച്ച് മാറ്റുന്നത്.
3,05,000 രൂപയുടെ സാങ്കേതികാനുമതി ലഭിച്ചതിനെ തുടർന്നാണു മണ്ണു പരിശോധന ആരംഭിച്ചതെന്നറിയുന്നു. പരിശോധന റിപ്പോർട്ട് പിഡബ്ല്യു ഡി ബ്രിഡ്ജസ് വിഭാഗത്തിനു കിട്ടിയ ശേഷമാകും പാലത്തിന്റെ ഡിസൈൻ തയാറാക്കുക. നൂറു വർഷത്തിലേറെ പഴക്കമുള്ള ഈ പാലം ബ്രിട്ടീഷുകാർ നിർമിച്ചതാണെന്നു പഴമക്കാർ പറയുന്നു.
ഒരു കാലത്തു വിഴിഞ്ഞത്തെയും തലസ്ഥാനത്തെയും ബന്ധിപ്പിച്ചിരുന്ന ഏക മാർഗമായിരുന്നു ഈ പാലം. ഇതു പൊളിച്ചുമാറ്റുന്നതോടെ വിഴിഞ്ഞത്തിന്റെ മറ്റൊരു ചരിത്രവും ഓർമയാകും. മൂന്നുതൂണുകളുടെ സ ഹായത്തോടെ നിൽക്കുന്ന പാലത്തിനു നേരത്തെ ബലക്ഷയം പ്രകടമായിരുന്നു. കൽക്കെട്ടുകൾ തകർന്നും കോൺക്രീറ്റ് ഇളകിയും നാശത്തിന്റെ വക്കിലായ പാലത്തിൽ കൂടിയുള്ള കെഎസ്ആർടിസി ബസ് സർവീസിനെതിരേയും പരാതി ഉയർന്നിരുന്നു.
പൂവാർ, കാട്ടാക്കട, പാറശാല, നെയ്യാറ്റിൻകര ഉൾപ്പെടെയുള്ള ഡിപ്പോകളിൽ നിന്നുള്ള എല്ലാ ബസുകളും വിഴിഞ്ഞം വഴി തിരുവനന്തപുരത്തേക്കു പോകുന്നത് പഴയപാലം കടന്നാണ്. ഇത് ഏറെ വിമർശനങ്ങൾക്കും വഴി തെളിച്ചിരുന്നു. പരിപാലനമില്ലാതെ കാടും പടലും പിടിച്ച് ഇഴജന്തുക്കളുടെ താവളമായും പാലവും പരിസരവും മാറിയെങ്കിലും നടപടി ഉണ്ടായില്ല.
തകർച്ച വന്നതോടെ ഏതാനും വർഷം മുൻപ് കോൺക്രീറ്റ് നിർമിത കൈവരി സ്ഥാപിച്ച് അധികൃതർ തടി തപ്പി. എന്നാൽ പുതിയ പാലത്തിന് ഇരുവശത്തും മാത്രമേ തൂണുകൾ ഉണ്ടാവുകയുള്ളൂ. അതിനാൽ ഗംഗയാർ തോടിന്റെ ഒഴുക്ക് സുഗമമാകുമെന്നും വിലയിരുത്തപ്പെടുന്നു. 18 മീറ്റർ നീളമുള്ള സ്പാൻ ഉപയോഗിച്ച് ഒറ്റ ലൈനായാണ് പാലം വരുന്നത്.
ഇവിടത്തെ ഗതാഗതക്കുരുക്കും ഒഴിവാക്കാനാകും. മണ്ണുപരിശോ ധന നടക്കുന്നതിനാൽ പഴയപാലം വഴിയുള്ള കെഎസ്ആർടി സി സർവീസിന് നിയന്ത്രണം ഏർപ്പെടുത്തി. ജൂലൈ ഒന്നുവരെതൊട്ടടുത്ത പുതിയ പാലം വഴി മാത്രമേ സർവീസ് നടത്തൂവെന്നും അധികൃതർ അറിയിച്ചു.