വിഴിഞ്ഞത്ത് കണ്ടെയ്നറിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തി പടർത്തി
1571304
Sunday, June 29, 2025 6:24 AM IST
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് യാർഡിൽ സൂക്ഷിച്ചിരുന്ന കണ്ടെയ്നറിൽ നിന്ന് പുക ഉയർന്നു. നൂറ് കണക്കിന് കണ്ടെയ്നർ അടുക്കിയിരുന്ന സ്ഥലത്ത് നിന്ന് പുക ഉയർന്നത് ഏറെ നേരംആശങ്കക്കിടയാക്കി. വിഴിഞ്ഞത്ത് നിന്ന് രണ്ട് യൂണിറ്റ് ഫയർ എൻജിൻ എത്തി കണ്ടെയ്നർ തണുപ്പിച്ച് അപകടം ഒഴിവാക്കി. സുരക്ഷാ മേഖലയിലേക്ക് മാറ്റിയ കണ്ടെയ്നർ എംഎസ്സി കമ്പനി അധികൃതർ എത്തി സീൽ ചെയ്ത് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഇന്നലെ പുലർച്ചെ നാലോടെ എൻജിനിയറിംഗ് വിഭാഗത്തിന് സമീപം ഉണ്ടായിരുന്ന ഒരു കണ്ടെയ്നറിൽ നിന്നാണ് പുക ഉയർന്നത്. തുറമുഖത്തിനുള്ളിൽ സ്ഥിരമായി ഉണ്ടായിരുന്ന വിഴിഞ്ഞം ഫയർഫോഴ്സിന്റെ ഒരു യൂണിറ്റ് നടത്തിയ ശ്രമം വിജയം കാണാതെ വന്നതോടെ ഫയർ സ്റ്റേഷന്റെ കൂടുതൽ സഹായം തേടെണ്ടി വന്നു അധികൃതർക്ക്. പുലർച്ചെ സൈറൺ മുഴക്കി തുറമുഖത്തിനുള്ളിലേക്ക് ഫയർ എൻജിൻപാഞ്ഞ് പോയത് നാട്ടുകാരെയും പരിഭ്രാന്തിയിലാക്കി.
ഒരു വശത്ത് ഇരുന്ന കണ്ടെയ്നർ ആയതിനാൽ പുകയടക്കി കാര്യങ്ങൾ എളുപ്പമാക്കാനും അധികൃതർക്കായി.ഹൈഡ്രജൻ പെറോക്സൈഡ് നിറച്ച കണ്ടെയ്നറിൽ നിന്ന് ലീക്കായ കെമിക്കൽ അന്തരീക്ഷവായുവുമായി ചേർന്ന് പുകയുകയായിരുന്നു. ഇത് അപകടകരമല്ലെന്നും എല്ലാ തുറമുഖങ്ങളിലും ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ടെന്നും അധികൃതർ പറയുന്നു.
ഒരാഴ്ച മുൻപ് ഒരു കണ്ടെയ്നർ പൊട്ടി കെമിക്കൽ പുറത്തേക്ക് ഒഴുകിയ സംഭവം വരെ ഉണ്ടായതായി അറിയുന്നു. വിവരമറിഞ്ഞ് സാങ്കേതിക വിദഗ്ദർ എത്തി ചോർച്ച അടച്ച് അന്ന്പരിഹാരം കണ്ടു.
പതിനായിരം കണ്ടെയ്നറുകൾ വരെ സൂക്ഷിക്കാൻ കഴിയുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തുറമുഖങ്ങളിൽ ഒന്നായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ യാർഡിൽ ആയിരക്കണക്കിന് കണ്ടെയ്നറുകൾ ഇപ്പോഴുമുണ്ട്. ഇതോടൊപ്പം ആയിരക്കണക്കിന് കണ്ടെയ്നറുകൾ നിറച്ച കൂറ്റൻ കപ്പലുകൾ ദിനംപ്രതി വന്നു പോകുന്നുമുണ്ട്.
എന്നാൽ ഇവയെ തീപിടിത്തത്തിൽ നിന്ന് സംരക്ഷിക്കാൻ ചുമതലപ്പെട്ടത് വിഴിഞ്ഞം ഫയർ ഫോഴ്സിൽ നിന്നുള്ള കണ്ടം ചെയ്യാറായ ഒരു ഫയർ എൻജിനാണ്. രാസപദാർത്ഥങ്ങൾ നിറച്ച കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുന്ന തുറമുഖത്ത് ആവശ്യമായ സുരക്ഷാ സംവിധാനത്തിന്റെ കുറവ് നേരത്തെയും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതൊന്നും വക വയ്ക്കാതെയുള്ള അധികൃരുടെ പോക്ക് അപകടങ്ങൾക്ക് വഴി തെളിക്കാമെന്നും വിലയിരുത്തലുണ്ട്.