പാലാ: മുദ്ര പത്ര ക്ഷാമം രണ്ടാഴ്ച പിന്നിടുമ്പോള്‍ ജനങ്ങള്‍ നെട്ടോട്ടത്തിലാണ്. 100, 50, 200, 500 രൂപയുടെ മുദ്രപത്രങ്ങള്‍ നിലവില്‍ ലഭ്യമല്ല. പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ വിവിധ ആവശ്യങ്ങള്‍ക്ക് അനുവദിച്ചത് ലഭിക്കുന്നതിനായും മറ്റ് ആവശ്യങ്ങള്‍ക്കായി എത്തുന്നവരെ വെണ്ടര്‍മാര്‍ മുദ്ര പത്രം ഇല്ല എന്നു പറഞ്ഞു തിരിച്ചയക്കുകയാണ്.
സ്വകാര്യ ബാങ്കില്‍ സ്വര്‍ണം പണയംവച്ച് ടോക്കണ്‍ നഷ്ടപ്പെട്ടുപോയവര്ക്കു പണയവസ്തു തിരിച്ചെടുക്കാൻ 200 രൂപാ മുദ്രപത്രമാണ് വേണ്ടത്. എഗ്രിമെന്റ്, വാടകച്ചീട്ട് തുടങ്ങിയവ തയാറാക്കാനും 200 രൂപയുടെ മുദ്രപത്രമാണ് ആവശ്യം. എന്നാൽ, ഇതു നിലവിൽ കിട്ടാക്കനിയാണ്.
ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍നിന്നും വായ്പ എടുക്കാന്‍, പഞ്ചായത്ത് ജോലികൾക്കു ടെന്‍ഡര്‍ നല്‍കുന്നതിന്, ലൈഫ് പദ്ധതിയിലെ നിർമാണ കരാറിന്, പോലീസ്- ആരോഗ്യവകുപ്പ് തുടങ്ങിയ വകുപ്പുകളിൽ ബോണ്ടുവെക്കുന്നതിന്, കെഎസ്എഫ്ഇയില്‍നിന്ന് വായ്പയ്ക്ക്, വസ്തുകരാറിനും കെട്ടിട നിര്‍മാണ കരാറിനും തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം മുദ്രപത്രം വേണം.
വായ്പ ആവശ്യമായ കുടുംബശ്രീ അംഗങ്ങളും വിദേശങ്ങളില്‍ ഉന്നതപഠനത്തിനു പോകേണ്ട വിദ്യാർഥികളും മുദ്രപത്രങ്ങള്‍ അന്വേഷിച്ചു വലയുകയാണ്. അഞ്ച്, പത്ത് രൂപയുടെ കോര്‍ട്ട് ഫീസ് സ്റ്റാമ്പുകളും മുദ്രപത്രങ്ങളും ലഭ്യമാക്കുന്നതിനു നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതി രജിസ്ട്രാര്‍, രജിസ്ട്രേഷന് മന്ത്രി, ജില്ലാ കളക്ടര്‍, എംഎല്‍എ എന്നിവര്‍ക്ക് പരാതി അയച്ചതായി പാലാ പൗരവകാശ സമിതി പറഞ്ഞു.