കറുകച്ചാൽ: നെടുംകുന്നം, കങ്ങഴ പഞ്ചായത്തുകളിലായി പ്രവർത്തനരഹിതമായ വലുതും ചെറുതുമായി അന്‍പതോളം പാറമടകളാണുള്ളത്. നെടുംകുന്നം പഞ്ചായത്തിൽ ഊത്തപ്പാറ, നെടുംകുന്നം പള്ളിക്കു പിൻഭാഗം, മുളമല, ചേലക്കൊമ്പ്, പുലിയളയ്ക്കൽ, ആര്യാട്ടുകുഴി തുടങ്ങിയ പ്രദേശങ്ങളിലും കങ്ങഴ പഞ്ചായത്തിലെ റൂറൽകവല, പാണ്ടിയാംകുഴി, കങ്ങഴപ്പാറ, മൂലേപ്പീടിക, മുണ്ടത്താനം, ഇടവെട്ടാൽ, ആനിത്തോട്ടം, മുതിരപ്പാറ, ഇടയപ്പാറ, കോവുപുരയിടം തുടങ്ങിയ പ്രദേശങ്ങളിലുമാണ് പ്രധാനമായും പാറമടകൾ സ്ഥിതി ചെയ്യുന്നത്. ഇവയിലേറെയും പ്രവർത്തനരഹിതമാണ്. മിക്കവയ്ക്കും സംരക്ഷണ വേലികളോ മറ്റു സുരക്ഷാ ക്രമീകരണങ്ങളോ ഇല്ലാത്തതിനാൽ നിരവധി അപകട മരണങ്ങളും സംഭവിച്ചിട്ടുണ്ട്.
ചങ്ങനാശേരിയിൽ
പാറപൊട്ടിക്കലിനും മണ്ണ് ഖനനത്തിനും ചങ്ങനാശേരിയും സമീപ പഞ്ചായത്തുകളും ഒട്ടും പിന്നിലല്ല. അര ഡസനോളംപേര്‍ മുങ്ങിമരിച്ച കുളങ്ങളും ഈ മേഖലകളിലുണ്ട്. പാറക്കുളങ്ങള്‍ റോഡുകള്‍ക്കും വാഹനയാത്രക്കാര്‍ക്കും ഭീഷണിയാകുന്നുണ്ട്. പല കുളങ്ങള്‍ക്കും സംരക്ഷണ ഭിത്തിയോ വേലിക്കെട്ടുകളോപോലുമില്ലാത്തത് ആളുകളുടെ ജീവനു ഭീഷണിയാണ്.
മാടപ്പള്ളിയിൽ
മാടപ്പള്ളി പഞ്ചായത്തിലെ മോസ്കോ വെങ്കോട്ട റോഡില്‍ പൊയ്ന്താനം കുന്നിറങ്ങുന്ന ഭാഗത്തുള്ള പാറക്കുളം ഭീഷണിയാണ്. റോഡിന്റെ വശത്തുള്ള സംരക്ഷണഭിത്തിയുടെ കുറച്ചുഭാഗം നേരത്തെ കുളത്തിലേക്ക് ഇടിഞ്ഞുവീണിരുന്നു. ബാക്കിയുള്ള ഭാഗം ഏതുസമയവും തകര്‍ന്നുവീഴാവുന്ന സ്ഥിതിയിലാണ്. ബസുകള്‍ ഉൾപ്പെടെ നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡാണിത്. ഈ പാറക്കുളത്തിന് മുന്നൂറുമീറ്റര്‍ അകലെ മറ്റൊരു പാറക്കുളം സ്ഥിതി ചെയ്യുന്നുണ്ട്. ഇതില്‍ രണ്ട് സ്ത്രീകളെ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.
തൃക്കൊടിത്താനത്ത്
തൃക്കൊടിത്താനം പഞ്ചായത്ത് ഒമ്പതാംവാര്ഡിലുള്ള ചൊമ്പുംപുറം കുളം പാറപൊട്ടിച്ചശേഷം തുറസായി കിടക്കുന്നതിനാല്‍ ഏറെ ഭീഷണി സൃഷ്ടിക്കുന്ന നിലയിലാണ്. ഈ കുളത്തില്‍ അര ഡസനോളംപേര്‍ വീണുമരിച്ചതായാണ് റിപ്പോര്‍ട്ട്. ഒരുമാസംമുമ്പ് ഈ കുളത്തില്‍ മാടപ്പള്ളി, പുതുപ്പള്ളി സ്വദേശികളായ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ച സംഭവം ഉണ്ടായി. ഈ കുളത്തിനുചുറ്റും ലഹരിമാഫിയാ സംഘങ്ങളുടെ വിളയാട്ടം ശക്തമാണ്.
കുറിച്ചിയിൽ
കുറിച്ചി പഞ്ചായത്തിലെ പൊന്‍പുഴ പൊക്കത്തിലുള്ള കുളവും അപകടഭീഷണിയിലാണ്. ഈ കുളത്തിലേക്ക് ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ഓട്ടോ നിയന്ത്രണംവിട്ടുമറിഞ്ഞ് ഓട്ടോഡ്രൈവര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചിരുന്നു. ഇത്തിത്താനം ചാലച്ചിറയ്ക്കുസമീപം അപകടാവസ്ഥയില്‍ സ്ഥിതി ചെയ്തിരുന്ന രണ്ട് കുളങ്ങള്‍ നാട്ടുകാര്‍ നല്കിയ പരാതിയെ തുടര്‍ന്ന് വേലി കെട്ടി സംരക്ഷിച്ചിട്ടുണ്ട്.