നെല്ലിന്‍റെ താങ്ങുവില വര്‍ധിപ്പിച്ചതു ലഭിക്കുമോയെന്ന ആശങ്കയിൽ കര്‍ഷകര്‍
Sunday, June 23, 2024 6:43 AM IST
കടുത്തുരുത്തി: കേന്ദ്രം നെല്ലിന്‍റെ താങ്ങ് വില വര്‍ധിപ്പിച്ചെങ്കിലും തങ്ങള്‍ക്കിതു ലഭിക്കുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍. മുന്‍വര്‍ഷങ്ങളിലെല്ലാം കേന്ദ്ര സര്‍ക്കാര്‍ താങ്ങുവില വര്‍ധിപ്പിക്കുമ്പോള്‍ ആനുപാതികമായി സംസ്ഥാനസര്‍ക്കാര്‍ താങ്ങുവില കുറയ്ക്കുകയാണ് ഉണ്ടായിട്ടുള്ളത്.

2020-21 ല്‍ ഒരു കിലോ നെല്ലിന് 27.48 രൂപയായിരുന്നു വില. 21-22ല്‍ കേന്ദ്രം 72 പൈസയും കേരളം 52 പൈസയും വര്‍ധിപ്പിച്ചപ്പോള്‍ 28.72 ലഭിക്കേണ്ടതാണ്. എന്നാല്‍ കര്‍ഷകര്‍ക്ക് ലഭിച്ചത് 28 രൂപ മാത്രമാണ്. 22-23 ല്‍ കേന്ദ്രം ഒരു രൂപയും സംസ്ഥാനം 20 പൈസയും വര്‍ധിപ്പിച്ചപ്പോള്‍ ലഭിക്കേണ്ടത് 29.92 രൂപയായിരുന്നെങ്കിലും ലഭിച്ചത് 28.20 മാത്രം.

ഇതോടൊപ്പം കൈകാര്യച്ചെലവെന്ന് പറഞ്ഞ് 12 പൈസാ കൂടി ലഭിച്ചു. 23-24ല്‍ കേന്ദ്രം 1.43 പൈസാ വര്‍ധിപ്പിച്ചപ്പോള്‍ ലഭിക്കേണ്ടത് 31.35 രൂപയും 12 പൈസായും കൂട്ടി 31.47 രൂപയാണ്. എന്നാല്‍ ലഭിച്ചത് 28.32 രൂപ മാത്രം.

ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 1.17 രൂപയും കൂട്ടി കര്‍ഷകര്‍ക്ക് അടുത്തസീസണ്‍ മുതല്‍ ലഭിക്കേണ്ടത് 32.64 രൂപയാണ്. എന്നാല്‍, ഇതു സംസ്ഥാന സര്‍ക്കാര്‍ നല്‍കുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍. ഈ താങ്ങുവില ലഭിച്ചാലും നെല്‍കൃഷി ലാഭകരമാകില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തില്‍ നെല്‍കൃഷിക്കു ചെലവ് കൂടുതലാണ്.

രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിതവിലയും തൊഴിലാളികളുടെ കൂലി വര്‍ധനവും കാലാവസ്ഥ വ്യതിയാനവുമെല്ലാം വിളവ് കുറയുന്നതനും നെല്‍കൃഷി ലാഭകരമല്ലാതാകുന്നതിനും കാരണമായി.