കോട്ടയം: കോട്ടയം ജനറല്‍ ആശുപത്രിയില്‍ കിഫ്ബി നിര്‍മിക്കുന്ന മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയുടെ നിര്‍മാണത്തിനായി നീക്കം ചെയ്യുന്ന മണ്ണ് താത്കാലികമായി നഗരത്തിനുള്ളില്‍ തന്നെയുള്ള പ്രദേശത്ത് നിക്ഷേപിക്കുന്നതിനായി മന്ത്രി വി.എന്‍. വാസവന്റെ സാന്നിധ്യത്തില്‍ ജനറല്‍ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ ധാരണയായി.
ഏറ്റുമാനൂര്‍, കോട്ടയം നിയോജകമണ്ഡലങ്ങളിലെ റോഡുകള്‍ അടക്കമുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മണ്ണ് ഉപയോഗിക്കാനായിരുന്നു കഴിഞ്ഞ അവലോകനയോഗത്തില്‍ തീരുമാനമെടുത്തിരുന്നത്. ഇതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എന്നാല്‍, നിലവില്‍ രണ്ടു നിയോജകമണ്ഡലങ്ങളിലും മണ്ണു നികത്തല്‍ ആവശ്യമായ റോഡ് നിര്‍മാണപ്രവൃത്തികള്‍ നടക്കുന്നില്ലെന്നു പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം അറിയിച്ച സാഹചര്യത്തിലാണ് ആശുപത്രി നിര്‍മാണ നടപടികള്‍ വേഗത്തിലാക്കാന്‍ താത്കാലിക സംവിധാനമൊരുക്കാന്‍ ധാരണയായത്.
ഇതു സംബന്ധിച്ച് നഗരസഭാ അധികൃതര്‍, പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്ന ഇന്‍കെല്‍, കരാറുകാര്‍ എന്നിവരുമായി ജില്ലാ കളക്ടര്‍ ഉടന്‍ തന്നെ ചര്‍ച്ച നടത്തും. ചെറിയ ദൂരത്തില്‍ മണ്ണ് നീക്കുകയാണെങ്കില്‍ ഗതാഗത ചെലവ് തങ്ങള്‍ വഹിക്കുമെന്ന് കരാറുകാര്‍ അറിയിച്ചു.
നഗരത്തിനുള്ളിൽ കണ്ടെത്തുന്ന പ്രദേശത്തു മണ്ണു താത്കാലികമായി നിക്ഷേപിച്ചശേഷം റോഡ് നിര്‍മാണത്തിന് ആവശ്യമായി വരുന്നപക്ഷം ഉപയോഗിക്കാനാണ് യോഗത്തിലെ ധാരണ. 2026 ജനുവരിയില്‍ പുതിയ ആശുപത്രി മന്ദിരം ഉദ്ഘാടനത്തിനു സജ്ജമാകണമെന്നും ഇന്‍കെലും കരാറുകാര്‍ക്കുമായിരിക്കും ഇതുറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തമെന്നും മന്ത്രി പറഞ്ഞു.
കെട്ടിടത്തിനായി പൈലിംഗ് ജോലികള്‍ നടക്കുമ്പോള്‍ രോഗികളുടെ സുരക്ഷ ഉറപ്പാക്കും. പൈലിംഗ് സമയത്ത് എല്ലാ സുരക്ഷാമുന്‍കരുതലുകളും എടുക്കണം. കോട്ടയം മെഡിക്കല്‍ കോളജിനുള്ളില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് നായയുടെ കടിയേറ്റ സന്ദര്‍ഭത്തില്‍ ജനറല്‍ ആശുപത്രിയിലും സമാനമായ സാഹചര്യം ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ ഒരുക്കും. ഇക്കാര്യത്തില്‍ ജില്ലാ പഞ്ചായത്തും നഗരസഭയും മുന്‍കൈയെടുക്കും.
കിഫ്ബിയില്‍ നിന്ന് 129.89 കോടി രൂപ ചെലവിലാണ് മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രി നിര്‍മിക്കുന്നത്. അര്‍ധ സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍കെല്‍ ലിമിറ്റഡിനാണ് നിര്‍മാണ ചുമതല. 2,86,850 ചതുരശ്രയടി വിസ്തൃതിയുള്ള 10 നില മന്ദിരമാണ് നിര്‍മിക്കുന്നത്.
35 ഒപി. ഡിപ്പാര്‍ട്ടുമെന്റുകള്‍, 391 ബെഡുകള്‍, 10 ഓപ്പറേഷന് തീയറ്ററുകള്‍, സൂപ്പര്‍ സ്പെഷാലിറ്റി ഒ.പി.-ഐ.പി, സി.ടി, എം.ആര്.ഐ. മെഷിനുകള്‍, മാമോഗ്രാഫി, ഫാര്‍മസിയും ലിഫ്റ്റ് സൗകര്യങ്ങളും ഒരുക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പി.എസ്. പുഷ്പമണി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്‍. പ്രിയ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ.എം. ശാന്തി, ഇന്‍കെല്‍ പ്രോജക്ട് മാനേജര്‍ കെ.എസ്. ശ്യാംകുമാര്‍, വിവിധ വകുപ്പുതലവന്മാര് ആശുപത്രി വികസന സമിതിയംഗങ്ങല് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.