പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിനു ചരിത്രനേട്ടം
സ്വന്തം ലേഖകൻ
ആലപ്പുഴ: തുഴച്ചില്‍കാരെ ആവേശം കൊള്ളിച്ചുകൊണ്ട് ഇരുകരകളിലും കാണികള്‍ നിറഞ്ഞുകവിഞ്ഞിരുന്നു. ചെറുവള്ളങ്ങളുടെ ഹീറ്റ്സിനു പോലും അഭൂതപൂര്‍വമായ ജനക്കൂട്ടം എത്തിയിരുന്നു. വള്ളംകളിയുടെ എല്ലാ ആവേശവും ആവാഹിച്ച് കമന്റേറ്റര്‍മാരും കളം വാണു. ഫിനിഷംഗ് പോയിന്റിലേക്ക് വള്ളങ്ങള്‍ ചാട്ടുളിപോലെ പാഞ്ഞപ്പോള്‍ കാണികളുടെ ആവേശവും അണപൊട്ടി.
അഞ്ചു ഹീറ്റ്സ് മത്സരങ്ങളിലായി 19 ചുണ്ടന് വള്ളങ്ങളാണ് മല്‍സരത്തില്‍ പങ്കെടുത്തത്. ഒന്നാം ഹീറ്റ്സില്‍ കൊല്ലം ജീസസ് ക്ലബ് തുഴഞ്ഞ ആനാരി ചുണ്ടന് ഒന്നാമതെത്തി. രണ്ടാം ഹീറ്റ്സില്‍ പുന്നമട ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം ചുണ്ടനും മൂന്നാം ഹീറ്റ്സില്‍ യുബിസി കൈനകരിയുടെ തലവടി ചുണ്ടനും നാലാം ഹീറ്റ്സില്‍ വിബിസി കൈനകരിയുടെ വീയപുരം ചുണ്ടനും ഒന്നാമതെത്തി. ഹീറ്റ്സ് അഞ്ചില്‍ കാരിച്ചാല്‍ ചുണ്ടനും ഒന്നാമതെത്തി.
കണക്കുതീർത്ത്
കാരിച്ചാൽ
2016 നു ശേഷം നെഹ്റു ട്രോഫി നേടിയിട്ടില്ലെന്ന പരാതി കേട്ടു മടുത്ത കാരിച്ചാല്‍ ചുണ്ടന് കണക്കു തീര്‍ക്കാന്‍ ഒരുങ്ങിത്തന്നെയാണ് എത്തിയതെന്ന് ഹീറ്റ്സിലെ പ്രകടനം സാക്ഷി. 4.14.35 മിനിറ്റിലായിരുന്നു ഹീറ്റ്സിലെ ഫിനിഷിംഗ്. ഈ സമയം നെഹ്റു ട്രോഫി വള്ളംകളിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച സമയം കൂടിയായി. ഫൈനലില്‍ ആ സമയം കാക്കാന്‍ കാരിച്ചാലിനായില്ലെന്നു മാത്രം. 1974, 1975, 1976, 1980, 1982, 1983, 1984, 1986, 1987, 2000, 2001, 2003, 2008, 2011, 2016 വര്‍ഷങ്ങളിലാണ് മുന്‍പ് കാരിച്ചാല്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ കൈയൊപ്പ് പതിഞ്ഞ വെള്ളിക്കപ്പ് സ്വന്തമാക്കിയത്.
ഒന്നാം ലൂസേഴ്സ് ഫൈനലില്‍ തലവടി ചുണ്ടനും രണ്ടാം ലൂസേഴ്സ് ഫൈനലില്‍ വലിയ ദിവാന്‍ജിയും മൂന്നാം ലൂസേഴ്സ് ഫൈനലില്‍ ആയാപറമ്പ് പാണ്ടി ചുണ്ടനും ജേതാക്കളായി.വയനാട് ദുരന്തത്തെ തുടര്‍ന്നു് മാറ്റിവെച്ച എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി മത്സരമാണ് ഇന്നലെ നടന്നത്. ഓഗസ്റ്റ് 10ന് നടക്കേണ്ട വള്ളംകളിയാണ് ഒന്നര മാസത്തോളം വൈകി നടത്തിയത്. 19 ചുണ്ടന് വള്ളങ്ങള്‍ അടക്കം 72 കളിവള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്.
ഹരിതചട്ടം പാലിച്ച്
ഹരിതകര്‍മസേന
പൂര്‍ണമായും ഹരിതചട്ടം പാലിച്ച് നടത്തിയ പരിപാടിയില്‍ ഉടനീളം ഹരിതകര്മ്മസേനാംഗങ്ങല് രംഗത്തുണ്ടായിരുന്നു. അലക്ഷ്യമായി വലിച്ചെറിഞ്ഞ ഭക്ഷണപ്പൊതികളും വെള്ളക്കുപ്പികളും അപ്പപ്പോള്‍ത്തന്നെ ഹരിതകര്‍മ സേനാംഗങ്ങള്‍ പെറുക്കി മാറ്റി പവലിയനുകള്‍ വൃത്തിയാക്കി. കുടംബശ്രീ മിഷന് തയാറാക്കിയ ഫുഡ് കോര്‍ട്ടും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. എന്തായാലും ഒന്നുറപ്പിച്ചാണ് കാണികള്‍ പിരിഞ്ഞത്. അടുത്ത സീസണിലും ഇതിലും ആവേശവുമായി തിരിച്ചുവരും എന്ന ഉറപ്പ്.
ഉച്ചയ്ക്ക് 2.15നു ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തിയതോടെയാണ് നെഹ്റു ട്രോഫി വള്ളം കളിക്ക് ഔദ്യോഗിക തുടക്കമായത്. ഉച്ചക്ക് ശേഷം ചുണ്ടന് വള്ളങ്ങളുടെ ട്രാക്ക് എന്‍ട്രിക്ക് വമ്പന്‍ വരവേല്‍പ്പാണ് കാണികള്‍ നല്‍കിയത്. വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരന്തത്തിനിരയായവരെ ഓര്‍ത്ത് ഒരു നിമിഷം മൗനം ആചരിച്ചാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്. ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) നടത്തുമെന്നും ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുകയാണെന്നും ടൂറിസം മന്ത്രി മുഹമ്മദ് റിയാസ പറഞ്ഞു.
രാവിലെ പതിനൊന്നു മണി മുതല്‍ ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരം നടന്നു. ഉച്ചക്കുശേഷമാണ് ചുണ്ടന് വള്ളങ്ങളുടെ മത്സരങ്ങള്‍ നടന്നത്.
മറ്റിനങ്ങളിൽ വിജയികളായവർ
ഇരുട്ടുകുത്തി എ ഗ്രേഡ്
ജേതാക്കള്‍: മൂന്നുതൈക്കല്‍
ഫിനിഷ് ചെയ്ത സമയം: 4.51.24
ക്ലബ്: താന്തോന്നിതുരുത്ത് ബോട്ട് ക്ലബ്, മുളവുകാട്, ക്യാപ്റ്റന്‍: കെ.ആര്. രതീഷ്
ഇരുട്ടുകുത്തി ബി ഗ്രേഡ്
ജേതാക്കള്‍: തുരുത്തിപ്പുറം
ഫിനിഷ് ചെയ്ത സമയം: 4.56.23
ക്ലബ്: തുരുത്തിപ്പുറം ബോട്ട് ക്ലബ്ബ്,
എറണാകുളം, ക്യാപ്റ്റന്‍: എ.വി. വിജിത്ത്, ആന്റണി ഷെഫിന്
ഇരുട്ടുകുത്തി സി ഗ്രേഡ്
ജേതാക്കള്‍: ഇളമുറത്തമ്പുരാന്
പമ്പാവാസന്‍, ഫിനിഷ് ചെയ്ത
സമയം: 4.59.23
ക്ലബ്: ബി.ബി.സി. ഇല്ലിക്കല്‍, ഇരിഞ്ഞാലക്കുട, ക്യാപ്റ്റന്‍: സി.എസ്. പ്രശാന്ത്, പി.എസ്. ഹരീഷ്
വെപ്പ് എ ഗ്രേഡ്
ജേതാക്കള്‍: അമ്പലക്കടവന്
ഫിനിഷ് ചെയ്ത സമയം: 4.39.50
ക്ലബ്: ന്യൂ കാവാലം ആന്‍ഡ് എമിറേറ്റ്സ് ചേന്നംകരി, ക്യാപ്റ്റന്‍: മാസ്റ്റര്‍ ഹൃത്വിക് അരുണ്‍, കെ.ജി. ജിനു
വെപ്പ് ബി ഗ്രേഡ്
ജേതാക്കള്‍: ചിറന്മേല്‍ തോട്ടുകടവന്‍, ഫിനിഷ് ചെയ്ത സമയം: 5.31.44, ക്ലബ്: എസ്.എസ്.ബി.സി. വിരിപ്പുകാല, കുമരകം , ക്യാപ്റ്റന്‍: അഭിജിത്ത് വിശ്വനാഥ്, ബിനോയ്
ചുരുളന്‍
ജേതാക്കള്‍: മൂഴി, ഫിനിഷ് ചെയ്ത സമയം: 5.19.95
ക്ലബ്: ഐ.ബി. ആര്.എ. കൊച്ചിന്
ക്യാപ്റ്റന്‍: പി.എം. അഭിഷേക്, ആന്റണി തോമസ്
തെക്കനോടി തറ (വനിതകള്‍)
ജേതാക്കള്‍: ദേവസ്
ഫിനിഷ് ചെയ്ത സമയം: 5.41.44
ക്ലബ്: സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ, പുന്നമട
ക്യാപ്റ്റന്‍: ട്രീസ ജേക്കബ്, ശ്രീലക്ഷ്മി ജയപ്രകാശ്
തെക്കനോടി കെട്ട് (വനിതകള്‍)
ജേതാക്കള്‍: പടിഞ്ഞാറേപറമ്പന്‍
ഫിനിഷ് ചെയ്ത സമയം: 6.56.03
ക്ലബ്: യംഗ്സ്റ്റാര്‍ ബോട്ട് ക്ലബ,് താമല്ലാക്കല്‍ (നോര്‍ത്ത്)
ക്യാപ്റ്റന്‍: എസ്. സുകന്യ, എം. മഹേഷ്