ചെങ്ങന്നൂര്‍: സര്‍ക്കാര്‍ കോഴിവളര്‍ത്തല്‍ കേന്ദ്രമായ ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഹാച്ചറിയിലെ വളർത്തു പക്ഷികളെ കൊന്നുമറവു ചെയ്യുന്നതിനുള്ള കള്ളിംഗ് നടപടികള്‍ ആരംഭിച്ചു. ഇന്നു രാവിലെ മുതല്‍ ഹാച്ചറിയിലെ രണ്ടു കാമ്പസുകളിലുള്ള കോഴി, കാട എന്നീ 10,900 വളര്‍ത്തുപക്ഷികളെ കൊന്നു മറവു ചെയ്യും.
ഇതിനായി തൊഴിലാളികളുടെ നേതൃത്വത്തിലുള്ള ഒൻപതു ടീമുകളെ നിയോഗിച്ചു. ഇവർക്ക് കള്ളിംഗിന്റെ ഭാഗമായുള്ള പരിശീലനം നൽകി. 500 ഓളം പിപിഇ കിറ്റുകളും സജ്ജമാക്കി. ചത്ത പക്ഷികളെ മറവു ചെയ്യാനുള്ള കുഴികള്‍ ജെസിബി ഉപയോഗിച്ച് എടുക്കുന്ന ജോലികള്‍ രണ്ടു ദിവസമായി നടക്കുകയാണ്. എന്നാല്‍, ഇടയ്ക്കിടയ്ക്കു പെയ്യുന്ന ശക്തമായ മഴ ജോലിക്കു തടസം സൃഷ്ടിക്കുന്നതായി അധികൃതര്‍ പറഞ്ഞു. ഇന്നലെയും കുഴിയെടുപ്പ് ജോലികള്‍ നടന്നു.
പുലിയൂര് കാമ്പസിന്റെയും പ്രധാന ഓഫീസ് സമുച്ചയം സ്ഥിതി ചെയ്യുന്ന ചെങ്ങന്നൂര്‍ നഗരസഭാ പ്രദേശത്തെയും വിശാലമായ ഹാച്ചറി പരിസരത്താണ് കോഴികളെ സംസ്കരിക്കാൻ കുഴികളെടുത്തത്. വളര്‍ത്തുപക്ഷികളെ കൊന്നു മറവു ചെയ്തശേഷം കോഴിത്തീറ്റയ്ക്കുള്ള അസംസ്കൃത സാധനങ്ങളും അവശേഷിക്കുന്ന കോഴിവളം, കോടിമുട്ടകള് എന്നിവയും കുഴിച്ചിടും. അതിനിടെ ഇന്നലെ വരെ ആയിരത്തോളം കോഴികൾ ചത്തു. പക്ഷിപ്പനി സ്ഥിരികരിച്ചതിനെ തുടര്‍ന്ന് പുലിയൂര് പഞ്ചായത്തടക്കമുള്ള തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ പ്രതിരോധ പ്രവര്‍ത്തനങ്ങളാണു നടന്നുവരുന്നത്.
കള്ളിംഗ് പൂര്‍ത്തിയാകുന്നതോടെ ഹാച്ചറിക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള കോഴിവളര്‍ത്തല്‍ കേന്ദ്രങ്ങള്‍, വില്‍പ്പനശാലകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കും.
അതിനിടെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഇന്‍ഫെക്റ്റഡ് സോണില്‍ മൂന്നു മാസത്തേക്ക് പക്ഷികളെ വളര്‍ത്തുന്നതും നിരോധിച്ചു. ചെങ്ങന്നൂര്‍ താലൂക്കിലെ പുലിയൂര്, ആല, മുളക്കുഴ, ചെങ്ങന്നൂര്‍ നഗരസഭ, ചെറിയനാട്, ബുധനൂര്‍, പാണ്ടനാട്, തിരുവന്‍വണ്ടൂര്‍ എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാ വാര്‍ഡുകളുടെയും പരിധിയില്‍ താറാവ്, കോഴി, കാട, മറ്റു വളര്‍ത്തുപക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം), ഫ്രോസണ്‍ മീറ്റ് എന്നിവയുടെ ഉപയോഗവും വപണനവും കടത്തലും ജൂലൈ മൂന്നു വരെ നിരോധിച്ചും ജില്ലാ കളക്ടര്‍ ഉത്തരവായി.
പൂച്ചാക്കൽ: ചേന്നംപള്ളിപ്പറം പഞ്ചായത്തിൽ പക്ഷിപ്പനി സാഹചര്യത്തിൽ ഇന്നലെ നടത്താനിരുന്ന കള്ളിംഗ് കാലാവസ്ഥാ വ്യതിയാനം മൂലം ഭാഗികമായെ നടത്തിയുള്ളു. 10 വാർഡുകളിൽ നിന്നായി 34033 പക്ഷികളെ കൊന്ന് സംസ്കരിക്കാനാണ് പദ്ധതിയിട്ടത്.
എന്നാൽ, 10300 പക്ഷികളെ മാത്രമാണ് കൊന്നു സംസ്കരിക്കാൻ സാധിച്ചതെന്നും പദ്ധതി തുടരുമെന്നും അധികൃതർ പറഞ്ഞു. പള്ളിപ്പുറം പഞ്ചായത്തിലെ 3,11,15 എന്നീ വർഡുകളിലാണ് നിലവിൽ പക്ഷികളിൽ രോഗം കണ്ടെത്തിയത്.
രോഗം സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെയാണ് കൊന്ന് സംസ്കരിക്കുന്നത്. കോഴി ഫാമുകളിൽ കോഴികൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്ന് ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡീസിസസ് ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
പള്ളിപ്പുറത്ത് കാക്കയിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. മൃഗസംരക്ഷണവകുപ്പിനു കീഴിലുള്ള 25 പേർ അടങ്ങുന്ന ദ്രുതപ്രതികരണ സംഘമാണ് കള്ളിംഗ് നടത്തുന്നത്. പക്ഷികളെ കൊന്നശേഷം വിറക്, ഡീസൽ, പഞ്ചസാര എന്നിവ ഉപയോഗിച്ച് വിജനമായ സ്ഥലത്തു കത്തിച്ച് കളയുകയാണ് ചെയ്യുന്നത്. കത്തിക്കൽ പൂർത്തിയായശേഷം പ്രത്യേക സംഘമെത്തി അണുനശീകരണവും കോമ്പിംഗും നടത്തും.