കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയെ നേരിടാൻ ഇടതുപക്ഷം ആരെ രംഗത്തിറക്കുമെന്നതിൽ വ്യക്തതയായില്ല.
സ്ഥാനാർഥിയെ തേടുകയാണ് സിപിഐ. പാർട്ടിയുടെ തലയെടുപ്പുള്ള നേതാക്കളിൽ പലരും തെരഞ്ഞെടുപ്പിൽ എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കയുമായി ഏറ്റുമുട്ടുന്നതിൽ വിമുഖത കാട്ടുകയാണ്. ഉപ തെരഞ്ഞെടുപ്പിൽ പോരിനിറങ്ങുന്നത് വെറുതെയാകുമെന്ന ചിന്താഗതിയാണ് നേതാക്കളിൽ പലർക്കും. അതേസമയം മത്സരം ഒഴിവാക്കാൻ പാർട്ടിക്കു കഴിയില്ല.
തെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥിയെ നിർത്താതിരിക്കുന്നതു ബിജെപിക്കു നേട്ടമാകുമെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഈയിടെ പറഞ്ഞത്. രൂപീകരിച്ചതുമുതൽ മണ്ഡലത്തിൽ സിപിഐ പ്രതിനിധിയാണ് ഇടതുമുന്നണിക്കുവേണ്ടി ജനവിധി തേടുന്നത്. രണ്ടിടത്തു വിജയിച്ച കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി റായ്ബറേലി നിലനിർത്താൻ തീരുമാനിച്ചതോടെയാണ് വയനാട് മണ്ഡലത്തിൽ ഉപ തെരഞ്ഞെടുപ്പ് അനിവാര്യമായത്. മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർഥിത്വം എഐസിസി പ്രഖ്യാപിച്ചിട്ടുമുണ്ട്.
വയനാട്ടിലെ ബത്തേരി, മാനന്തവാടി, കൽപ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവന്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂർ, നിലന്പൂർ നിയോജകമണ്ഡലങ്ങൾ ചേരുന്നതാണ് വയനാട് പാർലമെന്റ് മണ്ഡലം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ രാഹുൽ ഗാന്ധിയെ സിപിഐ ദേശീയ നിർവാഹക സമിതിയംഗവും നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ ജനറൽ സെക്രട്ടറിയുമായ ആനി രാജയാണ് ഇടതുമുന്നണിക്കുവേണ്ടി നേരിട്ടത്.
തെരഞ്ഞെടുപ്പ് വിജ്ഞാപനം ചെയ്യുംമുന്പേ മണ്ഡലത്തിൽ പ്രചാരണം തുടങ്ങിയ അവരും മുന്നണിയും വലിയ പ്രതീക്ഷയിലായിരുന്നു. രാഹുൽ ഗാന്ധിയെ തോൽപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽക്കൂടി മണ്ഡലത്തിൽ കരുത്ത് തെളിയിക്കാനാകുമെന്ന കണക്കുകൂട്ടലിലായിരുന്നു ഇടതുപക്ഷം. വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ അത് അസ്ഥാനത്തായി. ആനി രാജയ്ക്കും മുന്നണിക്കും അനുകൂലമായി വോട്ടൊഴുക്ക് ഉണ്ടായില്ല. 2019ലേതും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഇടതുമുന്നണിക്ക് കഴിഞ്ഞില്ല. മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലങ്ങളിൽ ഒന്നിൽപോലും യുഡിഎഫിനെ കവച്ചുവയ്ക്കാൻ എൽഡിഎഫിനായില്ല.
2019ൽ രാഹുൽ ഗാന്ധിയെ നേരിട്ട സിപിഐയിലെ പി.പി. സുനീറിനു 2,73,971 വോട്ടാണ് ലഭിച്ചത്. പോൾ ചെയ്ത വോട്ടിന്റെ 25.2 ശതമാനമാണിത്. ഇത്തവണ 2,83,023 വോട്ടാണ്(26 ശതമാനം)ആനി രാജയ്ക്കു ലഭിച്ചത്. 10,74,623 വോട്ടാണ് പോൾ ചെയ്തത്. 2019ൽ 4,31,394 വോട്ടായിരുന്നു രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം. ഇക്കുറി 3,64,422 വോട്ടാണ്. യുഡിഎഫ് വോട്ട് ഷെയർ 2019ൽ 64.8 ശതമാനമായിരുന്നത് 59.69 ശതമാനമായി കുറഞ്ഞെങ്കിലും ഇടതുപക്ഷത്തിനു നേട്ടമായില്ല.
2019ൽ രാഹുൽ ഗാന്ധിക്കു കിട്ടിയ വോട്ടുകളിൽ കുറെ ഇക്കുറി താമര അടയാളത്തിലാണ് വീണത്. ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ. സുരേന്ദ്രൻ മണ്ഡലത്തിലെ ഏഴ് നിയോജമണ്ഡലങ്ങളിലുമായി 1,41,045 വോട്ട് നേടി. 2019ൽ എൻഡിഎ സ്ഥാനാർഥി ബിഡിജെഎസിലെ തുഷാർ വെള്ളപ്പള്ളിക്ക് 78,590 വോട്ടാണ് ലഭിച്ചത്. ഉപ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുവേണ്ടി ആനി രാജ മത്സരിക്കണമെന്ന താത്പര്യത്തിലാണ് സിപിഐ നേതൃത്വം.
എന്നാൽ മണ്ഡലത്തിൽ രണ്ടാം അങ്കത്തിനില്ലെന്ന നിലപാടിലാണ് പാർട്ടി അഖിലേന്ത്യാ സെക്രട്ടറി ഡി. രാജയുടെ ഭാര്യയുമായ ആനി രാജ. ഇക്കാര്യം അവർ പാർട്ടി നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിധത്തിൽ വോട്ടർമാർ കൂടെ നിൽക്കാത്തതിന്റെ വേദനയിലാണ് ആനി രാജ.
എൽഡിഎഫ് അനുഭാവി വോട്ട് ലഭിച്ചില്ലെന്നാണ് അവരുടെ വിലയിരുത്തൽ. തെരഞ്ഞെടുപ്പിൽ ആനി രാജയ്ക്കു വോട്ടുറപ്പിക്കാൻ സിപിഐയും ഇടതുമുന്നണിയും സാധ്യമായ പടക്കോപ്പുകൾ പുറത്തെടുത്തിരുന്നു. സത്യമംഗലത്ത് സംയുക്ത സേന നടത്തിയ വീരപ്പൻ വേട്ടയുടെ തിക്തഫലങ്ങൾ അനുഭവിക്കേണ്ടിവന്ന കുടുംബങ്ങളിൽനിന്നുള്ളവർക്കുപുറമേ മണിപ്പുർ കലാപ ഇരകൾക്കു സാന്ത്വനം പകരാൻ ആനി രാജയ്ക്ക് ഒപ്പം പ്രവർത്തിച്ച വനിതാ നേതാക്കളിൽ ചിലരും വയനാട് മണ്ഡലത്തിൽ ഇടതുമുന്നണിക്കുവേണ്ടി ദിവസങ്ങളോളം വിയർപ്പൊഴുക്കി. തെരഞ്ഞെടുപ്പ് പ്രചാരണ സ്ഥലങ്ങളിൽ ഇവരുടെ സാന്നിധ്യം ആൾക്കൂട്ടത്തെ സൃഷ്ടിച്ചെങ്കിലും വോട്ടായി മാറിയില്ല.
ആനി രാജ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് ആഴ്ചകൾക്കുശേഷമാണ് സിറ്റിംഗ് എംപി രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം കോണ്ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചത്. ഇന്ത്യാ സംഖ്യത്തിന്റെ നായകനായിരിക്കേ രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ സിപിഐ സ്ഥാനാർഥിയെ എതിരിടുന്നതിലെ ഔചിത്യം ഇടതുമുന്നണി തെരഞ്ഞെടുപ്പ് പ്രചാരണവേദികളിൽ ചോദ്യം ചെയ്തിരുന്നു.
മതേതരത്വം, ജനാധിപത്യം, ഫാസിസം, വർഗീയത, പൗരത്വ ഭേദഗതി നിയമം, കാർഷികത്തകർച്ച വന്യമൃഗശല്യം, ദേശീയപാതയിലെ രാത്രിയാത്രാവിലക്ക്, ചുരം ബദൽ പാത, റെയിൽവേ, സിറ്റിംഗ് എംപിയുടെ പ്രവർത്തനം, പാർട്ടി കൊടികളില്ലാത്ത യുഡിഎഫ് റോഡ് ഷോകൾ എന്നിവയും എൽഡിഎഫ് പ്രചരാണായുധമാക്കി. പക്ഷേ, ഇതൊന്നും വോട്ടർമാരുടെ മനസുമാറ്റാൻ ഉതകിയില്ല. 2014ലെ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ കോണ്ഗ്രസ് സ്ഥാനാർഥി എം.ഐ. ഷാനവാസിനെ സിപിഐയിലെ സത്യൻ മൊകേരിയാണ് നേരിട്ടത്.
പോൾ ചെയ്തതിൽ ഷാനവാസിനു 3,77,035 ഉം സത്യന് 356,165ഉം വോട്ടാണ് ലഭിച്ചത്. 20,870 വോട്ടായിരുന്നു ഷാനവാസിന്റെ ഭൂരിപക്ഷം. ഉപ തെരഞ്ഞെുടുപ്പിൽ മത്സരിക്കുന്നതിനു സത്യൻ മൊകേരിയിൽ പാർട്ടി സംസ്ഥാന നേതൃത്വം സമ്മർദം ചെലുത്തിയെങ്കിലും അദ്ദേഹം സമ്മതം മൂളിയില്ല. പ്രിയങ്ക ഗാന്ധിയെ നേരിടാൻ സിപിഐ പരിഗണിക്കുന്ന നേതാക്കളുടെ പട്ടികയിൽ സത്യൻ മൊകേരിയുടെ ഭാര്യ അഡ്വ.വസന്തം, പാർട്ടി വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു എന്നിവർ ഉള്ളതായാണ് വിവരം.