കൽപ്പറ്റ: ജില്ലയിൽ അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന വന്യമൃഗശല്യത്തിന് തടയിടാനും ജീവനും സ്വത്തിനും സംരക്ഷണം നൽകുവാനും സർക്കാർ തയാറാകണമെന്നും വൈത്തിരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ദുരന്തങ്ങൾക്കും കൃഷി നാശങ്ങൾക്കും ന്യായമായ നഷ്ടപരിഹാരം യഥാസമയം അനുവദിക്കണമെന്നും വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നടത്താനും വൈത്തിരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ആവശ്യപ്പെട്ടു.
വൈത്തിരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പോൾസണ്‍ കൂവക്കൽ അധ്യക്ഷത വഹിച്ചു. വി.എ. മജീദ്, ഒ.വി. അപ്പച്ചൻ, ബിനു തോമസ്, എ.എ. വർഗീസ്, സി.സി. തങ്കച്ചൻ, ഗോപി പടിഞ്ഞാറത്തറ, വി. ഇബ്രാഹിം, രാജൻ, പുഷ്പ വെങ്ങപ്പള്ളി, ജെസി ജോണി, ഒ.ജെ. മാത്യു, പി.എ. ജോസ്, സുരേഷ് ബാബു വാളൽ, ഖമറുന്നീസ തുടങ്ങിയവർ പ്രസംഗിച്ചു.
വയനാട്ടിലെ ജനങ്ങളോട് കാണിക്കുന്നത് കടുത്ത വഞ്ചനയും അവഗണയും: കെ.എൽ. പൗലോസ്
പുൽപ്പള്ളി: വന്യമൃഗശല്യം കൊണ്ട് പൊറുതിമുട്ടുന്ന വയനാട്ടിലെ ജനങ്ങളോട് കടുത്ത അവഗണനയും വഞ്ചനയുമാണ് വനംവകുപ്പും സർക്കാരും കാണിക്കുന്നതെന്ന് കെപിസിസി എക്സിക്യുട്ടീവ് അംഗം കെ.എൽ. പൗലോസ് പറഞ്ഞു. ദൈനംദിനം കടുവകളും ആനകളുമടക്കമുള്ള വന്യമൃഗങ്ങൾ ഉറക്കം കെടുത്തുന്ന വയനാട്ടിലെ ഡിഎഫ്ഒയെ സ്ഥലം മാറ്റിയിട്ട് പകരം ആളെ ഇതുവരെ നിയമിച്ചിട്ടില്ല. റേഞ്ച് ഓഫീസർമാരെ ട്രെയിനിംഗിനയച്ചിരിക്കുകയാണ്. അതിൽ ഒരാൾ റിട്ടയർ ആകാൻ രണ്ടു മാസം മാത്രമാണ് ബാക്കി.
കടുവയും ആനകളും ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വിതക്കുന്പോൾ അവർക്ക് ആത്മവിശ്വാസവും സംരക്ഷണവും നൽകാൻ ഉത്തരവാദപ്പെട്ടവരില്ലാത്ത അവസ്ഥയിലാണു ജില്ല. കേണിച്ചിറ ഭാഗത്തിറങ്ങിയ കടുവ തുടർച്ചയായി പശുക്കളെ കൊന്നു. ഇനിയും വനംവകുപ്പും സർക്കാരും നിസംഗത തുടർന്നാൽ സ്വയം രക്ഷയ്ക്കായി ജനങ്ങൾ നിയമം ലംഘിച്ച് തെരുവിലിറങ്ങിയാൽ അതിന് വനംവകുപ്പും സർക്കാരുമായിരിക്കും പൂർണ ഉത്തരവാദിയെന്നും കെ.എൽ. പൗലോസ് മുന്നറിയിപ്പ് നൽകി.
കാട്ടാന ശല്യം: ഡിഎഫ്ഒ ഓഫീസിൽ യോഗം ചേർന്നു
ഗൂഡല്ലൂർ: ഗൂഡല്ലൂർ മേഖലയിൽ കാട്ടാന ശല്യം അതിരൂക്ഷമായ സാഹചര്യത്തിൽ ഗൂഡല്ലൂർ മാക്കമൂലയിലെ ഡിഎഫ്ഒ ഓഫീസിൽ വനംവകുപ്പ് യോഗം വിളിച്ചു ചേർത്തു. ഉച്ചയോടെയാണ് യോഗം വിളിച്ചു ചേർത്തത്. മാക്കമൂല, പുത്തൂർവയൽ, ഏച്ചംവയൽ, തുറപ്പള്ളി, മാർത്തോമ്മാ നഗർ ഭാഗങ്ങളിൽ കാട്ടാന ശല്യം രൂക്ഷമായതിനെത്തുടർന്ന് പുത്തൂർവയലിൽ നാട്ടുകാർ യോഗം സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭം നടത്താൻ തീരുമാനിച്ചിരുന്നു. ഇതേത്തുടർന്നാണ് ഡിഎഫ്ഒ നേരിട്ട് യോഗം വിളിച്ചു ചേർത്തത്. ഇന്നലെ രാവിലെ 10.30ന് മാർത്തോമ്മാ നഗറിൽ സമർട്ടണ് ആശുപത്രിക്ക് സമീപം ഇറങ്ങിയ കാട്ടാന ജനങ്ങളെ മുൾമുനയിൽ നിറുത്തിയിരുന്നു.
പിന്നീട് സ്ഥലത്തെത്തിയ വനപാലകരാണ് ആനയെ വനത്തിലേക്ക് തുരത്തിയോടിച്ചത്. ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് നിത്യസംഭവമായിരിക്കുകയാണ്.
ജനങ്ങൾക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത സ്ഥിതിയാണുള്ളത്. വനംവകുപ്പിന്റെ അനാസ്ഥ കാരണമാണ് കാട്ടാന ശല്യം വർധിച്ചിരിക്കുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, കാട്ടാന ശല്യത്തിന് പരിഹാരം കാണുക, കാട്ടാനകളെ വനത്തിനുള്ളിലേക്ക് തുരത്തിയോടിക്കുക, വനാതിർത്തികളിൽ കിടങ്ങ് നിർമിക്കുകയും സോളാർ വേലികൾ സ്ഥാപിക്കുകയും ചെയ്യുക, കൃഷിനാശം സംഭവിച്ചവർക്ക് മതിയായ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നത്.
നൂറുക്കണക്കിന് ആളുകൾ യോഗത്തിൽ പങ്കെടുത്തിരുന്നു. ഡിഎഫ്ഒ ഓഫീസിൽ നടന്ന യോഗത്തിൽ ഗൂഡല്ലൂർ ഡിഎഫ്ഒ വെങ്കിടേഷ് പ്രഭു അധ്യക്ഷത വഹിച്ചു. ഗൂഡല്ലൂർ ആർഡിഒ ശെന്തിൽകുമാർ, ഗൂഡല്ലൂർ ഡിവൈഎസ്പി വസന്തകുമാർ, തഹസിൽദാർ രാജേശ്വരി, എ. ലിയാക്കത്തലി, ഇളഞ്ചഴിയൻ (ഡിഎംകെ) ശ്രീമധുര പഞ്ചായത്ത് പ്രസിഡന്റ് സുനിൽ, കൗണ്‍സിലർ എ.വി. ജോസ് (സിപിഎം) നഗരസഭാ അഞ്ചാം വാർഡ് കൗണ്‍സിലർ പി.പി. വർഗീസ്, വ്യാപാരി സംഘം ഭാരവാഹികളായ എ.ജെ. തോമസ്, എം. അബ്ദുർറസാഖ്, ബാബു പാട്ടശ്ശേരി, മിനോയ്, അഡ്വ. മാത്യു തുടങ്ങിയവർ സംബന്ധിച്ചു.
താപ്പാനകളെ ഉപയോഗിച്ച് കാട്ടാനകളെ ഉൾവനത്തിലേക്ക് തുരത്തിയോടിക്കുമെന്നും കാട്ടാനകളെ നിരീക്ഷിക്കുന്നതിനും മറ്റും സ്പെഷൽ സംഘത്തെ നിയോഗിക്കുമെന്നും ഡിഎഫ്ഒ ഉറപ്പ് നൽകിയിട്ടുണ്ട്. അതേസമയം കാട്ടാന ശല്യത്തിന് പരിഹാരം കണ്ടിട്ടില്ലെങ്കിൽ ശക്തമായ ജനകീയ സമരം സംഘടിപ്പിക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.