വടകര: വടകരയ്ക്കും തലശേരിക്കുമിടയിൽ മീത്തലെ മുക്കാളിയിൽ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി പണിത കൂറ്റൻ സംരക്ഷണ ഭിത്തി തകർന്നു. ഒഴിവായത് വൻ ദുരന്തം. കോണ്ക്രീറ്റ് ഭിത്തിയും മണ്ണും റോഡിൽ കുമിഞ്ഞതോടെ ഇതിലൂടെയുള്ള വാഹന ഗതാഗതം തടസപ്പെട്ടു.
ഇന്നലെ രാവിലെ എട്ടിനാണ് സംഭവം. ദേശീയപാതയിൽ കോണ്ക്രീറ്റ് ഭിത്തിക്ക് താഴെയാണ് പാത സ്ഥിതി ചെയ്യുന്നത്. മുകളിൽ ചെറിയ റോഡും ഇതിനു തൊട്ടുചേർന്ന് മൂന്നു വീടുകളുമുണ്ട്. കനത്ത മഴയെ തുടർന്നാണ് ഭിത്തി തകർന്നത്. മുകളിലെ റോഡിലൂടെ സ്കൂൾ കുട്ടികൾ പോയതിനു ശേഷമാണ് സംരക്ഷണ ഭിത്തി നിലംപതിച്ചത്.
അപകട സാധ്യതയുള്ള പ്രദേശമായതിനാൽ ദേശീയപാത അഥോറിറ്റി പ്രോജക്ട് ഡയറക്ടർ അടക്കം ഇവിടെയെത്തി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഭിത്തി നിർമിക്കുമെന്ന് അറിയിച്ചിരുന്നു. ഇതാണ് നിലംപൊത്തിയത്. പലയിടത്തും സംരക്ഷണ ഭിത്തി അപകടാവസ്ഥയിലാണ്. വാഹനങ്ങൾ മറ്റു വഴിയിലൂടെ തിരിച്ച് വിടുകയായിരുന്നു.
ഭിത്തി തകർന്നിട്ടും ഉദ്യോഗസ്ഥർ സ്ഥലത്ത് വരാത്തത് പ്രതിഷേധത്തിന് ഇടയാക്കി. മണ്ണ് നീക്കം ചെയ്യാൻ നാട്ടുകാർ അനുവദിച്ചില്ല. തുടർന്ന് ദേശീയപാത അഥോറിറ്റി നാട്ടുകാരുമായി നടത്തിയ ചർച്ചയുടെ ഭാഗമായി മണ്ണിടിഞ്ഞ പ്രദേശത്തിന് സമീപമുള്ള ഭൂമി അധികൃതർ ഏറ്റെടുക്കാമെന്നുള്ള ഉറപ്പിനെ തുടർന്നാണ് പ്രതിഷേധം അവസാനിച്ചത്. വൈകുന്നേരത്തോടെ ഗതാഗതം പൂർണമായും പുനഃസ്ഥാപിച്ചു.
മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്തെ അഞ്ച് കുടുംബങ്ങളുടെ സുരക്ഷാർഥം അവരുടെ ഭൂമിയും സ്വത്തും ഏറ്റെടുക്കൽ നടപടി സംബന്ധിച്ച് ഉന്നതതലത്തിൽ തീരുമാനമെടുക്കും. ഒഞ്ചിയം പഞ്ചായത്തിലെ മൂന്ന് വീടുകളും അഴിയൂർ പഞ്ചായത്തിലെ രണ്ട് വീടുകളുമാണ് ഭീഷണിയിലുള്ളത്. കൂടുതൽ ഭീഷണി നേരിടുന്ന കൈതോകുന്നുമ്മൽ ഉഷ ദേവരാജിന്റെ കുടുംബത്തെ മാറ്റിത്താമസിപ്പിക്കാൻ ദേശീയപാത അധികൃതരെ ചുമതലപ്പെടുത്തി.
സംരക്ഷണഭിത്തി ശാസ്ത്രീയമായ രീതിയിൽ നിർമിക്കാൻ ഉടൻ നടപടി എടുക്കും. ഇതു സംബന്ധിച്ച് ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗിരിജ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ശ്രീജിത്ത്, ആയിഷ ഉമ്മർ, ഡെപ്യൂട്ടി കളക്ടർ എസ്. സജീദ്, തഹസിൽദാർ സുഭാഷ് ചന്ദ്രബോസ്, ഡെപ്യൂട്ടി തഹസിൽദാർ ഇ.കെ.ഷാജി, ദേശിയപാത പ്രതിനിധി രാജ്പാൽ, ഡിവൈഎസ്പി കെ.വിനോദ് കുമാർ, ചോന്പാല എസ്എച്ച്ഒ അജിത് കുമാർ, വില്ലേജ് ഓഫീസർ കെ.പി.രമേഷ്, വാർഡ് അംഗങ്ങളായ വി.പി.ഗോപാലകൃഷ്ണൻ, കെ.ലീല, പി.കെ.പ്രീത, കെ.എം. സത്യൻ എന്നിവർ പങ്കെടുത്തു. പ്രശ്നം ഷാഫി പറന്പിൽ എംപിയും കെ.കെ.രമ എംഎൽഎയും ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ, താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോന്പാല, രാഷ്ട്രീയപാർട്ടി നേതാക്കളായ ടി.പി.ബിനീഷ്, കോട്ടയിൽ രാധാകൃഷ്ണൻ, പി.ബാബുരാജ്, സുബിൻ മടപ്പള്ളി, ഹാരിസ് മുക്കാളി എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.