ന്യൂഡൽഹി: താനും കോണ്‍ഗ്രസും ആരെയും ഭയപ്പെടുന്നില്ലെന്നും സത്യമാണു തങ്ങളുടെ ആയുധമെന്നും രാഹുൽ പാർലമെന്റിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ പറഞ്ഞു. സത്യത്തിനായി താൻ പ്രവർത്തിക്കും. അതിൽനിന്നു പിന്നോട്ടു പോകില്ല.
ശിവന്റെ ഇടതുതോളിനു പിന്നിൽ ത്രിശൂലമാണ്. അക്രമം തീരെയില്ലാതെയാണ് തങ്ങൾ സത്യത്തെ പ്രതിരോധിച്ചത്. ഈ സന്ദേശമാണു പരമശിവന്റേതെന്ന് ശിവന്റെ ചിത്രം ഉയർത്തിക്കാട്ടിപ്രതിപക്ഷ നേതാവ് പറഞ്ഞു. യേശുക്രിസ്തുവിന്റെയും ഗുരുനാനാക്കിന്റെയും ചിത്രങ്ങളും ഇസ്ലാം മത ചിഹ്നവും രാഹുൽ ഉയർത്തിക്കാട്ടി.
സഭയിൽ പ്ലക്കാർഡുകൾ ഉയർത്തരുതെന്ന ചട്ടം ചൂണ്ടിക്കാട്ടി, പരമശിവന്റെ ചിത്രം കാട്ടിയതിനെ സ്പീക്കർ എതിർത്തെങ്കിലും വീണ്ടും പല തവണ രാഹുൽ അതാവർത്തിച്ചു.
കോണ്‍ഗ്രസിന്റെ പ്രതീകം അഭയമുദ്ര
കോണ്‍ഗ്രസിന്റെ പ്രതീകമാണ് അഭയമുദ്ര. ഇത് ഭയമില്ലായ്മ, ഉറപ്പ്, സുരക്ഷ എന്നിവയെ പ്രതിനിധീകരിക്കുന്നു. ഹിന്ദു, ഇസ്ലാം, ക്രൈസ്തവ, സിക്ക്, ബുദ്ധ തുടങ്ങിയ ഇന്ത്യയിലെ മതങ്ങളിൽ ഭയം അകറ്റുകയും ദൈവിക സംരക്ഷണവും ആനന്ദവും പ്രദാനം ചെയ്യുകയും ചെയ്യുന്നു.
നമ്മുടെ മഹത്തായ നേതാക്കളെല്ലാം അഹിംസയ്ക്കും ഭയം അവസാനിപ്പിക്കുന്നതിനും വേണ്ടി വാദിച്ചവരാണ്. എന്നാൽ, ഹിന്ദുവെന്ന് അവകാശപ്പെടുന്നവർ അക്രമം, വിദ്വേഷം, അസത്യം എന്നിവയെക്കുറിച്ചാണു സംസാരിക്കുന്നത്.
അഗ്നിപഥ് റദ്ദാക്കും
തങ്ങളുടെ സർക്കാർ അധികാരത്തിലെത്തുന്പോൾ വിവാദ അഗ്നിപഥ് പദ്ധതി റദ്ദാക്കുമെന്ന് രാഹുൽ പ്രഖ്യാപിച്ചു. സായുധ സേനയ്ക്കും ദേശസ്നേഹികൾക്കും എതിരാണ് പദ്ധതി. സായുധ സേനയുടെ ആശയമല്ല, മറിച്ച് പ്രധാനമന്ത്രി മോദിയുടെ പദ്ധതിയാണിത്.
അഗ്നിവീറുകൾ രാജ്യത്തിനുവേണ്ടി ജീവൻ ബലി കൊടുത്താലും അവരെ രക്തസാക്ഷികളായി കാണുകയോ സൈനികർക്കുള്ള പെൻഷൻ നൽകുകയോ ചെയ്യുന്നില്ലെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.
എന്നാൽ, ജോലിക്കിടെ കൊല്ലപ്പെടുന്ന അഗ്നിവീറുകൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുന്നുണ്ടെന്നും രാഹുൽ സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
നീറ്റ് വാണിജ്യ പരീക്ഷയായി മാറി
നീറ്റ് ഇപ്പോഴൊരു പ്രഫഷണൽ പരീക്ഷയല്ല. സന്പന്നരായ വിദ്യാർഥികൾക്ക് അനുകൂലമായി രൂപകൽപന ചെയ്ത വാണിജ്യ പരീക്ഷയാണ്. വർഷങ്ങൾ കഷ്ടപ്പെട്ടാണു വിദ്യാർഥികൾ നീറ്റിനായി തയാറെടുക്കുന്നത്. സാന്പത്തികമായും മാനസികമായും കുടുംബങ്ങളും പിന്തുണ നൽകുന്നു. മെറിറ്റ് ഉള്ളവർ പക്ഷേ പുറത്താകുന്ന സ്ഥിതിയാണുള്ളത്. പാവങ്ങൾക്കു രക്ഷയില്ല. 70 തവണയാണ് ചോദ്യപേപ്പറുകൾ ചോർന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
എല്ലാവരുടെയും പ്രതിനിധി
പ്രധാനമന്ത്രി മോദിയുടെ നിർദേശപ്രകാരമാണ് താൻ ആക്രമിക്കപ്പെട്ടതെന്നു രാഹുൽ പറഞ്ഞു. തനിക്കെതിരേ ഇരുപതിലധികം കേസുകളെടുത്തു. തന്റെ വീട് തട്ടിയെടുത്തു. 55 മണിക്കൂർ ഇഡി ചോദ്യം ചെയ്തു. എന്നിട്ടും തന്നെ കുറ്റവാളിയാക്കി ശിക്ഷിക്കാനായില്ല. പ്രതിപക്ഷത്തെ പല നേതാക്കളും ആക്രമിക്കപ്പെട്ടു. ചിലർ ഇപ്പോഴും ജയിലിലാണ്. കോണ്‍ഗ്രസിന്റെ മാത്രമല്ല, പ്രതിപക്ഷ നേതാവെന്ന നിലയിൽ താൻ ഇനി എല്ലാവരുടെയും പ്രതിനിധിയാണെന്നും രാഹുൽ പറഞ്ഞു.
ആഭ്യന്തരയുദ്ധത്തിൽ മണിപ്പുരിനെ മുക്കി
ന്യൂഡൽഹി: ബിജെപി സർക്കാരിന്റെ നയങ്ങളും രാഷ്ട്രീയവും മണിപ്പുരിനെ കത്തിക്കുകയും ആഭ്യന്തരയുദ്ധത്തിൽ മുക്കുകയും ചെയ്തുവെന്ന് രാഹുൽ ഗാന്ധി.
ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ അവിടെ സന്ദർശിക്കാനോ, ഇരകളെ ആശ്വസിപ്പിക്കാനോ പോലും പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറായിട്ടില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.
“നിങ്ങളും നിങ്ങളുടെ നയങ്ങളും രാഷ്ട്രീയവും മണിപ്പുരിനെ ചുട്ടെരിച്ചു. നിങ്ങൾ മണിപ്പുരിനെ ആഭ്യന്തരയുദ്ധത്തിൽ മുക്കി.” മണിപ്പുർ എന്നൊരു സംസ്ഥാനം ഇന്ത്യയിൽ ഇല്ലെന്നു കരുതുന്നതു പോലെയാണ് പ്രധാനമന്ത്രി മോദി അവിടെ പോകാൻ വിസമ്മതിക്കുന്നതെന്നും രാഹുൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.