കോല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനു ജയം
Wednesday, April 30, 2025 12:52 AM IST
ന്യൂഡല്‍ഹി: ഐപിഎല്‍ ട്വന്റി 20 ക്രിക്കറ്റില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ കോല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനു ജയം. ഡൽഹിയെ 14 റൺസുകൾക്ക് കീഴടക്കിയാണ് കോൽക്കത്ത സീസണിലെ നാലാം ജയം സ്വന്തമാക്കിയത്.
കോല്‍ക്കത്ത 20 ഓവറില്‍ 204/9. ഡൽഹി ക്യാപിറ്റൽസ് 20 ഓവറിൽ 190/9.
32 പന്തില്‍ 44 റണ്‍സ് നേടിയ അങ്ക്രിഷ് രഘുവംശി കോല്‍ക്കത്തയുടെ ടോപ് സ്കോററായി. റഹ്മാനുള്ള ഗുര്‍ബാസും സുനില്‍ നരേയ്നും സ്ഫോടനാത്മകമായ തുടക്കമാണ് നല്‍കിയത്. ഇരുവരും മൂന്ന് ഓവറില്‍ 48 റണ്‍സ് അടിച്ചുകൂട്ടി. എന്നാല്‍, മൂന്നാം ഓവറിന്റെ അവസാന പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക് ഗുര്‍ബാസിനെ (12 പന്തില്‍ 26) അഭിഷേക് പോറലിന്റെ കൈകളിലെത്തിച്ചു.
പിന്നീടെത്തിയ അജിങ്ക്യ രഹാനെയും ആക്രമണ മൂഡിലായിരുന്നു. എന്നാല്‍ രഹാനെ -നരേയ്ന് കൂട്ടുകെട്ടിന് 37 റണ്‍സിന്റെ ആയുസേ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്നുള്ള വിക്കറ്റ് വീഴ്ചകൾ കോൽക്കത്തയ്ക്കു തിരിച്ചടിയായി.
അപ്രതീക്ഷിത തകര്‍ച്ചയെ ഉറ്റുനോക്കിയ കോല്‍ക്കത്തയുടെ രക്ഷകരായി രഘുവംശിയും റിങ്കു സിംഗും എത്തി. 61 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ട് സ്ഥാപിച്ചശേഷമാണ് ഇരുവരും പിരിഞ്ഞത്. 17-ാം ഓവറില്‍ 32 പന്തില്‍ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 44 റണ്‍സ് നേടിയ രഘുവംശിയെ കരുണ്‍ നായര്‍ കൈക്കുള്ളിലാക്കി.
ദുശ്മന്ത ചമീരയ്ക്കാണ് വിക്കറ്റ്. അടുത്ത ഓവറില്‍ റിങ്കുവും (25 പന്തില്‍ 36) പുറത്തായി. റോവ്മന്‍ പവലും ആന്ദ്രെ റസലും ഒന്നിച്ചതോടെ അവസാന ഓവറുകളില്‍ കൂറ്റന്‍ അടികള്‍ പ്രതീക്ഷിച്ച കോല്‍ക്കത്തയെ തടഞ്ഞുനിര്‍ത്താന്‍ ഡല്‍ഹി പന്തേറുകാര്ക്കായി.
സ്റ്റാര്‍ക് മൂന്നും അക്സര്‍ പട്ടേലും നിഗവും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിംഗിൽ അഭിഷേക് പോറെല്‍ ആദ്യ പന്ത് ബൗണ്ടറി കടത്തിയാണ് തുടങ്ങിയത്. രണ്ടാം പന്തില്‍ അനുകുൽ റോയി പകരംവീട്ടി. റസലിന് ക്യാച്ച്. ഫാഫ് ഡു പ്ലസിയും കരുണ്‍ നായരും സാവധാനം ഡല്‍ഹിയെ മുന്നോട്ടുകൊണ്ടുപോയി. ഈ കൂട്ടുകെട്ട് 39 റണ്‍സ് എടുത്തശേഷം പിരിഞ്ഞു.
അഭിഷേക് പോറെൽ ആദ്യ പന്ത് ബൗണ്ടറി കടത്തിയാണ് തുടങ്ങിയത്. രണ്ടാം പന്തിൽ അനുകുൽ റോയി പകരംവീട്ടി. റസലിന് ക്യാച്ച്. ഫാഫ് ഡു പ്ലസിയും കരുണ്‍ നായരും സാവധാനം ഡൽഹിയെ മുന്നോട്ടുകൊണ്ടുപോയി. ഈ കൂട്ടുകെട്ട് 39 റണ്‍സ് എടുത്തശേഷം പിരിഞ്ഞു.
കെ.എൽ. രാഹുലിനും (7) ക്രീസിൽ അധികനേരം നിൽക്കാനായില്ല. ഒരറ്റത്ത് ഉറച്ചുനിന്ന ഡു പ്ലസിക് കൂട്ടായി അക്സർ പട്ടേൽ എത്തിയതോടെ ഡൽഹി വിജയപ്രതീക്ഷയിലെത്തി.
76 റണ്‍സ് നേടിയ ഈ സഖ്യം പട്ടേലിനെ (23 പന്തിൽ 43) പുറത്താക്കിക്കൊണ്ട് നരേൻ പൊളിച്ചു. ആ ഓവറിൽ ട്രിസ്റ്റൻ സ്റ്റബ്സും (1) പുറത്തായി. ഒരോവറിനുശേഷം ഡുപ്ലസിയും (45 പന്തിൽ 62) പുറത്തായി. പത്ത് റണ്‍സ് എടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകളാണ് ഡൽഹിക്കു നഷ്ടമായത്.നരേയ്ൻ മൂന്നും വരുൺ ചക്രവർത്തി രണ്ടും വിക്കറ്റുകൾ വീഴ്ത്തി.